തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കാനാണു കാത്തിരിക്കുന്നത് .ഉടൻ തന്നെ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടതു പ്രധാനമന്ത്രി തന്നെയാണ്. ഉദ്ഘാടന തീയതി ഉടൻ അറിയിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. വളരെയധികം തിരക്കുള്ള വ്യക്തിയാണു പ്രധാനമന്ത്രി.ആലുവയിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്നും അൻവർ സാദത്തിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്കി.
ശിശുക്ഷേമസമിതി നടത്തുന്ന ക്രഷുകൾ സർക്കാർ ഏറ്റെടുക്കും: മന്ത്രി
കേന്ദ്ര സർക്കാർ നല്കി വന്നിരുന്ന ഗ്രാന്റുകൾ നിർത്തലാക്കിയതോടെ പ്രതിസന്ധിയിലായ കുട്ടികൾക്കായുള്ള ക്രഷുകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പി.കെ. ശശിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മാസ വരുമാനം 12,000 രൂപയിൽ താഴെയുള്ള വീട്ടമ്മമാരുടെ ആറുമാസം മുതൽ ആറു വയസ് വരെ പ്രായമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായാണു ക്രഷുകൾ സ്ഥാപിച്ചത്. കേന്ദ്ര സർക്കാർ 90 ശതമാനവും സംസ്ഥാ നസർക്കാർ 10 ശതമാനവും വീതമാണു ക്രഷ് നടത്തിപ്പിനായി ഫണ്ട് വിനിയോഗിച്ചിരുന്നത്. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ഇനിമുതൽ ക്രഷുകൾ നടത്തുന്നതിനായി ഫണ്ട് പൂർണമായും സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ശിശുക്ഷേമസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രഷുകളുടെ പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് പുതുതായി ആരംഭിക്കുന്ന ക്രഷുകൾ ആംഗൻവാടിയോട് അനുബന്ധിച്ചായിരിക്കും പ്രവർത്തിപ്പിക്കുക. നിലവിലുള്ള ക്രഷുകളുടെ പ്രവർത്തനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ക്രഷിലെ ജീവനക്കാരുടെ ശന്പളക്കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
ശബരിപാത യാഥാർഥ്യമാക്കാൻ നടപടി: മന്ത്രി ജി. സുധാകരൻ
ശബരി റെയിൽ പാത യാഥാർഥ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മന്ത്രി ജി.സുധാകരൻ. ഒ. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനോടകം 61 ഏക്കർ ഭൂമി ഏറ്റെടുത്തു. ഭൂമി ഏറ്റെടുത്തു നല്കിയതിൽ 39 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചു . റെയിൽവേ ലൈൻ കടന്നുപോകേണ്ട സ്ഥലത്തിന്റെ സ്കെച്ച് നല്കുന്നതിലുള്ള കാലതാമസം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്നു വില്ലേജുകളുടെ സ്കെച്ച് മാത്രമാണ് ഇതിനോടകം റെയിൽവേ നല്കിയിട്ടുള്ളത്. സ്കെച്ചുകൾ നല്കുന്നത് വേഗത്തിലാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും.
ശബരി റെയിൽ സംബന്ധിച്ച് 2016 സെപ്റ്റംബറിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒപ്പു വച്ച കരാറിൽ ഉറച്ചു നില്ക്കുകയാണ്. ശബരി റെയിൽവേ സംബന്ധിച്ച് 2016 ഡിസംബറിൽ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു ചേർത്തു. ശബരി റെയിൽപാത എത്രയും വേഗത്തിൽ സാക്ഷാത്കരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
നിലന്പൂർ- നഞ്ചൻകോട് റെയിൽവേ പാതയും നടപ്പാക്കണമെന്നാണ് സംസ്ഥാനത്തിന്റെ താത്പര്യം. ബന്ദിപ്പൂർ ദേശീയ ഉദ്യാനം, കടുവാ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകേണ്ടതിനാൽ ഇക്കാര്യങ്ങളിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കർണാടക സർക്കാരിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
വിഴിഞ്ഞം തുറമുഖ കരാറിനെതിരേ വി.എസ്
വിഴിഞ്ഞം തുറമുഖ കരാറിനെതിരേ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും പദ്ധതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും അദ്ദേഹം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
കരാറുമായി മുന്നോട്ടുപോകുന്നത് ശരിയല്ല. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുത്. ഭരണത്തിലെത്തിയാൽ കരാർ പൊളിച്ചെഴുതുമെന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും വി.എസ് സഭയിൽ പരാമർശിച്ചു. അദാനി കരാർ ലംഘനമാണ് നടത്തുന്നതെന്ന അച്യുതാനന്ദന്റെ പരാമർശത്തിനു വ്യക്തമായ ഉത്തരം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നല്കിയില്ല.
റോഡു നിർമാണത്തിനു ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങി
സംസ്ഥാനത്തെ റോഡുകളുടെ നിർമാണത്തിനു ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. ആലപ്പുഴയിലെ പാതിരപ്പള്ളി-പുറക്കാട് റോഡിന്റെ നിർമാണത്തിന്റെ പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ടാറിംഗ് പൊളിച്ചു നീക്കലും റീടാറിംഗും ഒരേസമയം ചെയ്യാൻ കഴിയുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.
പൊതുമരാമത്തു വകുപ്പിന്റെ ടാറിങ്ങിനു നൂതന സാങ്കേതിക വിദ്യകളായ ബിറ്റു മിനസ്, മെക്കാഡം, ഡെൻസ് ബിറ്റുമിനസ്, ബിറ്റുമിനസ് കോണ്ക്രീറ്റ്, റബ്ബറൈസ്ഡ് ബിറ്റുമിൻ എന്നിവ ഉപയോഗിച്ചാണ് റോഡ് നിർമാണം നടത്തുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയായ മില്ലിംഗ് ആൻഡ് റീസൈക്ലിംഗ് ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ ദേശീയപാതയുടെ ഉപരിതലം പുതുക്കി നിർമിച്ചു. ഇതുവഴി വെള്ളകെട്ട് ഒഴിവാക്കാൻ കഴിയും.
അതുപോലെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റോഡു നിർമാണവും ആരംഭിച്ചു. അന്പലപ്പുഴ-തിരുവല്ല റോഡ് പ്ലാസ്റ്റിക്, റബർ, ജിയോ ടെക്സ്റ്റൈൽ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്.
റോഡിന്റെ അടിത്തറയിൽ ആവശ്യത്തിനു ഉറപ്പില്ലാത്ത ഭാഗങ്ങളിൽ ഭൂവസ്ത്രം (ജിയോ ടെക്സ്റ്റൈൽ) ഉപയോഗിച്ച് അടിത്തറ ശക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പ്ലാസ്റ്റിക് കിലോയ്ക്ക് 20 രൂപയ്ക്കാണ് വാങ്ങുന്ന്ത്. ക്ലീൻ കേരള കമ്പനി പ്ലാസിറ്റിക് മാലിന്യം വാങ്ങാൻ തയാറാണെന്ന് മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കി. എന്നാൽ, പ്ലാസ്റ്റിക് കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ വർഷം 200 കിലോമീറ്റർ റോഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നിരത്തുകളുടേയും പാലങ്ങളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ക്വാളിറ്റി കണ്ട്രോൾ ലൈബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റാപ്പിഡ് റെയിൽ കോറിഡോർ പദ്ധതിച്ചെലവ് 3063.97 കോടി രൂപ
സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ റാപ്പിഡ് റെയിൽ കോറിഡോർ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനവും വിശദ പദ്ധതി റിപ്പോർട്ടും തയാറാക്കിയതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. റിപ്പോർട്ട് പ്രകാരം ആകെ ചെലവ് 3,063.97 കോടി രൂപയാണ്.
പദ്ധതി റിപ്പോർട്ട് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. റെയിൽവേ ബോർഡും ദക്ഷിണ റെയിൽവേയുടെ ചെന്നൈ മേഖല ഓഫീസുമായും ചർച്ചകൾ തുടരുകയാണ്. പദ്ധതി കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണ്. പൊതുമരാമത്തു വകുപ്പിലെ റോഡ് വികസന പദ്ധതികൾ അഴിമതി രഹിതമാക്കുന്നതിന്റെ ഭാഗമായി പ്രവൃത്തികളുടെ ക്വാളിറ്റി ഓഡിറ്റിംഗ് പൊതുമരാമത്ത് മാന്വൽ പ്രകാരം നടപ്പിലാക്കുകയും ഇതോടൊപ്പം ബില്ലുകൾക്കൊപ്പം ക്വാളിറ്റി കണ്ട്രാൾ ലാബുകളുടെ ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റും പ്രവൃത്തികളുടെ പേയ്മെന്റ് നൽകുന്നതിനു നിർബന്ധമാക്കി.
വകുപ്പിന്റെ അഞ്ചു ലക്ഷം രൂപ വരുന്ന പ്രവൃത്തികൾ ഇ-ടെൻഡറിംഗ് മുഖേന നടപ്പിലാക്കുന്നതു വഴി ടെൻഡർ നടപടികൾ സുതാര്യമാക്കി. റോഡ് നിർമാണത്തിനും പരിപാലനത്തിനുമുള്ള പ്രവൃത്തികൾക്ക് ഡിഫക്ട് ലയബിലിറ്റി പീരിയഡ് നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവൃത്തിയിൽ വരുന്ന കേടുപാടുകളോ നിർമാണവൈകല്യമോ കണ്ടെത്താനായാൽ കരാറുകാരൻ സ്വന്തം ചെലവിൽ അതു പരിഹരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് ഈ തുക ഈടാക്കുന്നതാണ്.
കെഎസ്ടിപി നടത്തുന്ന റോഡു വികസന പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒരു വർഷം തകരാറുകൾ ഉണ്ടാകാതെ പരിഹരിക്കേണ്ട ചുമതല കോണ്ട്രാക്ടർക്കു നൽകി എഗ്രിമെന്റിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന റോഡിന്റെ മെയിന്റനൻസ് പ്രവൃത്തികൾക്ക് ആറു വർഷം റോഡ് തകരാതെ പരിപാലിക്കണമെന്ന വ്യവസ്ഥയും എഗ്രിമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈയേറ്റങ്ങൾ കണ്ടെത്താനും ഒഴിപ്പിക്കുന്നതിനും റവന്യൂ വകുപ്പിന്റെ സഹായത്തോടെ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി റോഡ് പരിശോധന എൻജിനിയർമാർക്ക് കർശന നിർദേശം നൽകി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും.
പൊതുമരാമത്തു വകുപ്പിനു കീഴിൽ വരുന്ന റെസ്റ്റ് ഹൗസുകളുടെയും ഓഫീസുകളുടെയും വൈദ്യുതി, വാട്ടർ ടെലിഫോണ് ചാർജ് ഇനത്തിൽ യഥാസമയം താമസക്കാരിൽ നിന്നു തുക ഈടാക്കാനും കോഴിക്കോട്, തൃശൂർ, ഡിവിഷനുകളുടെ കീഴിൽ യഥാക്രമം 48,29,614 രൂപ, 51,63,869 രൂപ, ആറു കോടി രൂപ എന്നിങ്ങനെ കുടിശികയുണ്ടെന്ന് മന്ത്രി അറിയിച്ചു.
പൊതുമരാമത്തു വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സർവീസ് ജീവനക്കാരുടെ ഒരു വർഷത്തിലുണ്ടാകുന്ന ഒഴിവുകളുടെ 10 ശതമാനം അന്തർ വകുപ്പ് സ്ഥലം മാറ്റത്തിനായി നീക്കിവയ്ക്കണമെന്നുമാണ് മാനദണ്ഡം. ഇതു സംബന്ധിച്ച് 22 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആറു പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും ഹൈബി ഈഡൻ, പി.അയിഷാപോറ്റി, രാജു ഏബ്രഹാം, ഇ.പി . ജയരാജൻ, ബി.ഡി ദേവസി, കെ.കുഞ്ഞിരാമൻ, എം. മുകേഷ്. എം. ഉമ്മർ എന്നിവരെ മന്ത്രി അറിയിച്ചു.
മൂന്നാറിൽ അനധികൃത കെട്ടിട നിർമാണം
പട്ടയ ഭൂമിയിൽ നിയമാനുസൃതമായി അനുമതിയില്ലാതെ മൂന്നറിലും പരിസര പ്രദേശങ്ങളിലും വൻകിട കെട്ടിടങ്ങൾ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.
വാണിജ്യ ആവശ്യങ്ങൾക്കായി പട്ടയഭൂമിയിൽ അനുമതിയില്ലാതെ അനധകൃതമായി നിർമാണം നടത്തിയ 66 കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നു ഹൈബി ഈഡൻ, എൽദോസ് കുന്നപ്പള്ളി എന്നിവരെ മന്ത്രി അറിയിച്ചു.
കൈയേറ്റക്കാരുടെ പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട്. തുടർപരിശോധന ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ നടത്തും. ദേവികുളം, ഉടുമ്പൻചോല അഡീഷണൽ തഹസീൽദാർമാർ, മൂന്നാർ സ്പെഷൽ ഓഫീസർ എന്നിവർ വഴി പരിശോധന തുടരുന്നുണ്ട്. കേരള ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചില കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്. വൻകിട കൈയേറ്റക്കാർ കരമടയ്ക്കുന്ന ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമി കയ്യേറുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കും.
കാർഡമം ഹിൽ റിസർവ് മേഖലയിലുള്ള പാട്ട ഭൂമികളിൽ വ്യവസ്ഥ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തിയവർക്കെതിരെയും നടപടിയുണ്ടാകും. സിഎച്ച്ആർ ഭൂമി സംബന്ധിച്ച് സുപ്രീം കോടതിയിൽ 2007 നവംബർ അഞ്ചിനു നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചുനിൽകുന്നു. സിഎച്ച്ആർ ഭൂമി റവന്യു ഭൂമിയാണെന്നും അതിലെ മരങ്ങളെ സംബന്ധിച്ച അവകാശം വനം വകുപ്പിനുമാണെന്നുള്ള നിലപാടാണ് എടുത്തിരിക്കുന്നത്.
553 കേസുകളിലായി 74.98 ഹെക്ടർ സർക്കാർ ഭൂമി തിരുവനന്തപുരം ജില്ലയിൽ കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. നെയ്യാർ ഡാം മേഖലയിൽ ജലവിഭവ വകുപ്പിന്റെ നാലര ഏക്കർ കൈയേറി ക്ഷേത്രം നിർമിച്ച സംഭവവും ഇതിൽ ഉൾപ്പെടുത്തു. ഇത് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 147.822 ഹെക്ടർ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയിൽ നിന്നു മാത്രം 132.01 ഹെക്ടർ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് മുല്ലക്കര രത്നാകരൻ, പി.കെ. അബ്ബ്ദു റബ് എന്നിവരെ മന്ത്രി അറിയിച്ചു.
3.47 ലക്ഷം പേരുടെ പെൻഷൻ തടഞ്ഞു
സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ സംസ്ഥാനത്താകെ 3.47 ലക്ഷം ഗുണഭോക്താക്കളുടെ പെൻഷൻ തടഞ്ഞുവച്ചിട്ടുള്ളതായി മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. 32,484 കർഷക തൊഴിലാളി പെൻഷനും 2.16 ലക്ഷം പേരുടെ ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷനും, 29,324 പേരുടെ ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷനും തടഞ്ഞുവച്ചിട്ടുണ്ട്.
ദേശീയ വിധവാ പെൻഷൻ ലഭിക്കുന്ന 65,623 പേരുടെയും 50 വയസു കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷനിൽ 4059 പേരുടെയും പെൻഷൻ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പി.അബ്ദുൾ റസാഖിനെ മന്ത്രി അറിയിച്ചു. ആധാർ കാർഡ് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് പ്രത്യേക സത്യവാങ്മൂലവും റേഷൻ കാർഡിന്റെയോ തിരിച്ചറിയൽ കാർഡിന്റെയോ പകർപ്പ് തദേശസ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിച്ചാൽ പെൻഷൻ ലഭിക്കും. ക്ഷേമപെൻഷൻ വിതരണത്തിനു സർക്കാരിനു പ്രതിവർഷം 5,785.45 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്രത്തിനു കണക്കെടുപ്പ്, സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിനു 2.86 കോടി രൂപ ചെലവഴിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചില രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇതു തിരച്ചറിയാൻ പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധനയ്ക്കായുള്ള സാങ്കേതവിദ്യ കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വികസിപ്പിച്ചെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇവ വികസിപ്പിച്ചെടുക്കുന്ന മുറയ്ക്ക് പ്രാദേശിക മെഡിക്കൽ സ്റ്റോറുകൾ വഴിയും സമാനസ്വഭാവമുള്ള കടകൾ വഴിയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ഇതുവരെ 37336 ഫിഷിംഗ് ബോട്ടുകൾ രജിസ്റ്റർ ചെയ്തതായും വി.കെ.സി. മമ്മദ് കോയ, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, പി. ഉണ്ണി , സി.കെ. ആശ എന്നിവരെ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഈ വർഷം 735 തവണ ഉണ്ടായ കാട്ടുതീയിൽ നിന്നും 2986.18 ഹെക്ടർ വനഭൂമി കത്തിനശിച്ചതായും ഇതിലൂടെ 249258 രൂപ നഷ്ടം സംഭവിച്ചതായി പാറയ്ക്കൽ അബ്ദുള്ളയെ മന്ത്രി കെ. രാജു അറിയിച്ചു.
29,444 ആളുകൾക്ക് എച്ച്ഐവി അണുബാധ
സംസ്ഥാനത്ത് 2017 ജനുവരി വരെ 29,444 ആളുകൾക്ക് എച്ച്ഐവി അണുബാധയുളളതായി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. അണുബാധിതർക്ക് ആവശ്യമായ ആന്റി റിട്രോ വൈറൽ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷന്റെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു. കേരളത്തിൽ 10 ചികിത്സാകേന്ദ്രങ്ങളാണ് ഉള്ളത്. എആർടി സെന്റർ ഇല്ലാത്ത ജില്ലകളിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് 13 ഉപകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.
സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതുതായി തുടങ്ങിയ മെഡിക്കൽ കോളജുകളിൽ മാത്രമായി 498 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷന് 2016-17 സാമ്പത്തിക വർഷത്തേക്ക് അനുമതി കിട്ടിയ പദ്ധതികളിൽ 88 ശതമാനം ചെലവഴിച്ചിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്ത് 19 അവയവദാന ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് വണ് തസ്തികയിൽ 29 ഒഴിവുകളും ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 116 ഒഴിവുകളും ഉണ്ടെന്നും ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.
പാവപ്പെട്ട രോഗികൾക്ക് ചികിത്സാധനസഹായമായി എസ്എംഎപി എന്ന സൊസൈറ്റിയിൽ നിന്നും 50,000 രൂപ ഒറ്റത്തവണയായി ഡോക്ടറുടെ ചികിത്സാസാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നൽകിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.