ആലപ്പുഴ: സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കുന്ന പദ്ധതികൾക്കു മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടും കുടുംബശ്രീയുടെ 19-ാം വാർഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കാൻ സ്ത്രീകൾക്കു മാത്രമായുള്ള ലോഡ്ജുകൾ നിർമിക്കാൻ ആലോചിക്കുന്നുണ്ട്.
സ്ത്രീകൾക്കായി പട്ടണങ്ങളിൽ വൃത്തിയുള്ള ശുചിമുറികൾ ഒരുക്കും. കുടുംബശ്രീക്കായി 161 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനായി 250 കോടി രൂപയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ 19,140 അയൽക്കൂട്ടങ്ങൾ പുതുതായി തുടങ്ങാനായെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 200 ബഡ്സ് സ്കൂളുകളാണ് കുടുംബശ്രീയുടെ കീഴിൽ ആരംഭിക്കുന്നതെന്നും 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് ആദരിച്ചു. കലോത്സവ വിജയികൾക്കുള്ള ട്രോഫി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. ഡിഡിയുജികെവൈ വിജയകഥയുടെ പുസ്തകം ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമൻ പ്രകാശനംചെയ്തു. മികച്ച സംരംഭകരെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ആദരിച്ചു. എംഎൽഎമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ വീണ എൻ. മാധവൻ, സി.എസ്. സുജാത, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ഡയറക്ടർ എൻ.കെ. ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, സജി ചെറിയാൻ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, മത്സ്യഫെഡ് ചെയർമാൻ പി. ചിത്തരഞ്ജൻ, നഗരസഭ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ, നഗരസഭാംഗം ജി. ശ്രീജിത എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.