തൃശൂർ: വിദ്യാർഥികളുടെ യാത്രാനിരക്കുൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് സമരം നടത്താൻ തൃശൂരിൽ ചേർന്ന കേരള ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ തീരുമാനിച്ചു. ഇതിനായി സംയുക്ത സമര സമിതിക്കു രൂപം നൽകി. ഗതാഗതമന്ത്രിയെ കണ്ട് അടുത്ത മാസം ആദ്യം നോട്ടീസ് നൽകും. മന്ത്രിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൻ സമരത്തിനിറങ്ങുമെന്നു ഭാരവാഹികൾ പറഞ്ഞു.
ഡീസൽ വിലയിലും, ടയർ, ട്യൂബ്, സ്പെയർപാർട്സ്, ഇൻഷ്വറൻസ് പ്രീമിയം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവിനങ്ങളിലും വൻ വർധന വന്നിട്ടും ബസ് ചാർജ് വർധിപ്പിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം സർക്കാരിനു നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിനാലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.ബി. സത്യൻ, ആന്റോ ഫ്രാൻസിസ്, ഹംസ എരിക്കുന്നൻ, ടി.ജെ. രാജു, പി.പി. ജോണ്സൻ, ജോണ്സൻ പടമാടൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ, എം.കെ. ബാബുരാജ്, ബിബൻ ആലപ്പാട്ട്, രാജു കരുവാരത്തിൽ, ചന്ദ്ര ബാബു, പി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.