കണ്ണൂർ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ വിജ്ഞാപനമായി. പ്രീമിയം തുകയായ 300 രൂപ എല്ലാ മാസവും ശമ്പളത്തിൽനിന്ന് ഈടാക്കും.
ഔട്ട്പേഷ്യന്റ് ചികിത്സയും സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
പെൻഷൻകാർക്കും ജീവനക്കാരുടെ മാതാപിതാക്കൾക്കും ഏതു പ്രായംവരെയും പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ മക്കൾ പ്രായപൂർത്തിയാകുന്നതുവരെയായിരിക്കും പരിരക്ഷ.
മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്കു പ്രായപരിധി ഉണ്ടാകില്ല. പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവർഷം മുഴുവൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
നാല് അംഗങ്ങളുള്ള കുടുംബത്തിനുപുറമേ അച്ഛനെയും അമ്മയെയും ഉൾപ്പെടുത്തി ആകെ മൂന്നു ലക്ഷം രൂപയുടെ പരിരക്ഷ വർഷത്തിൽ ലഭിക്കും.
പാർട്ട് ടൈം പെൻഷൻകാർക്കും അംഗമാകാം
സർക്കാർ ജീവനക്കാരും പെൻഷൻകാരും എയ്ഡഡ് സ്കൂളുകളിലെ അടക്കമുള്ള അധ്യാപകരും ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകണം. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്കും അധ്യാപകർക്കും ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. ഇടയ്ക്കുവച്ചു സർവീസിൽ പ്രവേശിക്കുന്നവർ ഒരു വർഷത്തെ പ്രീമിയം തുക മുഴുവൻ അടയ്ക്കണം. അലവൻസ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവർക്ക് അവധിക്കാലയളവിലെ പ്രീമിയംകൂടി മുൻകൂട്ടി അടയ്ക്കാം. പാർട്ട് ടൈം പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് പ്രീമിയം തുകയേക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ള തുകകൂടി നൽകണം. എക്സ്ഗ്രേഷ്യ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പദ്ധതിയിൽ ചേരാം. പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു മുതൽ ഇൻഷ്വറൻസ് പദ്ധതിയിൽനിന്നു നീക്കും.
കാഷ്ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യം
രജിസ്ട്രേഡ് നഴ്സിംഗ് ഹോം, ആശുപത്രി, ക്ലിനിക്ക്, സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കിടത്തി ചികിത്സ തേടുന്നവരാണ് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അർഹരാകുക. കാഷ്ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യങ്ങൾ തെരഞ്ഞെടുക്കാം. സർക്കാർ ആശുപത്രിയിലാണു ചികിത്സ തേടുന്നതെങ്കിൽ ഇൻഷ്വറൻസ് കമ്പനി നൽകുന്ന പണം സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം ആശുപത്രിക്കു കൈമാറും. ആശുപത്രിക്കു സ്വന്തം വികസനത്തിനായി ഈ പണം ചെലവഴിക്കാം. ഭാര്യയും ഭർത്താവും ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാണെങ്കിലും ഒരു ചികിത്സയ്ക്ക് ഒരു ക്ലെയിമേ അനുവദിക്കൂ.
പ്രത്യേക വെബ്സൈറ്റ്
സർക്കാർ നിർദേശിക്കുന്ന ദിവസത്തിനുള്ളിൽ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നൽകാത്തവർക്ക് തൊട്ടടുത്ത വർഷമേ പദ്ധതിയിൽ അംഗമാകാനാകൂ. പെൻഷൻകാർ അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ സമർപ്പിക്കണം. പദ്ധതിയിൽ അംഗമാകുന്ന എല്ലാവർക്കും ഇൻഷ്വറൻസ് കാർഡ് നൽകും. കാർഡ് തയാറായാൽ ഉടൻ അതിന്റെ നമ്പർ അംഗത്തെ എസ്എംഎസ് മുഖേന അറിയിക്കും. അംഗത്തിനും ആശുപത്രികൾക്കും ഇൻഷ്വറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ വെബ്സൈറ്റ് തയാറാക്കും.
നേരത്തേ ബാധിച്ച രോഗങ്ങൾക്കും
ഇൻഷ്വറൻസ് പദ്ധതി പ്രാബല്യത്തിലാകുന്ന അന്നുമുതൽ ആനുകൂല്യം നേടാം. നേരത്തേ ബാധിച്ച രോഗങ്ങളുടെ ചികിത്സയ്ക്കും ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യാം. 24 മണിക്കൂർ ആശുപത്രിവാസത്തിനു മാത്രമല്ല, ഡേ കെയർ സെന്ററുകളിലെ ചികിത്സയ്ക്കും ആശുപത്രിയിലേക്കു മാറ്റാനാകാത്തതിനാൽ വീട്ടിൽ ചികിത്സ തേടുന്നതിനും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുന്‍പ് 30 ദിവസത്തെയും ശേഷം 60 ദിവസത്തെയും ചികിത്സാ ചെലവുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഈ കാലയളവുകളിലെ പരിശോധനകൾക്കും പണം ലഭിക്കും.
24 മണിക്കൂർ ആശുപത്രിവാസം വേണ്ട
നേത്രം, വൃക്ക, ടോൺസിൽ, പ്രോസ്റ്റേറ്റ്, ഗാസ്ട്രോ, മൂത്രനാളി, മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ ശസ്ത്രക്രിയകൾ, ഗർഭപാത്രത്തിലെ മുഴ നീക്കംചെയ്യൽ, അപകടത്തെത്തുടർന്നുള്ള ദന്ത ശസ്ത്രക്രിയ, വൃഷണവീക്കം, ഡയാലിസിസ്, റേഡിയോ തെറാപ്പി, പാമ്പുകടി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം ഇല്ലെങ്കിലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഔട്ട് പേഷ്യന്റ് (ഒപി) ചികിത്സകൾക്കു വർഷം പരമാവധി 30,000 രൂപയേ ലഭിക്കൂ. ഇൻഷ്വറൻസ് കമ്പനി അംഗീകരിച്ച ആശുപത്രികളിൽനിന്നു പണമടയ്ക്കാതെതന്നെ ഒപി സേവനവും മരുന്നും ലഭിക്കും.
പത്താം ശന്പളപരിഷ്കരണ കമ്മീഷന്റെ ശിപാർശയനുസരിച്ചാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 4,87,970 ജീവനക്കാര്‍ക്കും 4,99,953 പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിൽവരുന്പോൾ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പാ പദ്ധതി നിർത്തലാക്കും. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാവായ്പ (10 കോടി) എന്നിങ്ങനെ സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടത്തിപ്പിനായി ഐആര്‍ഡിഎയുടെ അംഗീകാരമുള്ള നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് മുന്‍ഗണന നല്കി 28 ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികളെ ഉൾപ്പെടുത്തി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.