തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആദ്യം ശരിയാക്കേണ്ടതു മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ സംരക്ഷണമാണെന്നു സാമൂഹികപ്രവർത്തക ദയാബായ്. സ്പെഷൽ സ്കൂളുകൾ നേരിടുന്ന അവഗണന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു മെഴുകുതിരി വെളിച്ചം പകർന്നാണു ദയാബായ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. 70-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ 70 അധ്യാപക- അനധ്യാപക ജീവനക്കാരും 70 രക്ഷിതാക്കളും ഉപവസിച്ചു.
കുറച്ചു നാളുകൾക്കു മുമ്പു കേരളത്തിലെ മുക്കിലും മൂലയിലും കേട്ടിരുന്ന ഒരു വാക്കുണ്ടായിരുന്നു, എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന്. എന്നാൽ, എൽഡിഎഫ് വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. എൽഡിഎഫ് സർക്കാരിനോട് ഒരു കാര്യം മാത്രമാണ് താൻ ആവശ്യപ്പെടുന്നത്. എല്ലാം ശരിയാക്കുന്നതിനു മുമ്പ് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കാര്യം ശരിയാക്കണമെന്നു ദയാബായ് പറഞ്ഞു.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു നിർബന്ധിതമായ വിദ്യാഭ്യാസവും അവരെ ശുശ്രൂഷിക്കുന്നവർക്കു നീതിപൂർവമായ സംരക്ഷണവും ഉറപ്പാക്കണം. സെക്രട്ടേറിയറ്റിനു മുന്നിൽ മുദ്രാവാക്യങ്ങളില്ലാതെ നിൽക്കുന്ന ഒാരോരുത്തരും ആ ആവശ്യത്തിന്റെ പ്രതീകങ്ങളാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദം അധികാരികളെ കേൾപ്പിക്കുന്നതിനു സമൂഹം തയാറാകണമെന്നും ദയാബായ് പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള അധികാരികളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ല എന്നതു ദുഃഖകരമാണ്. ഭരണഘടനയിലെ മനോഹരമായ വാക്കുകൾക്കൊന്നും ഇവരുടെ സ്ഥിതിക്കു മാറ്റം വരുത്താനാകുന്നില്ല. ഏറ്റവുമധികം വിദ്യാഭ്യാവും സാക്ഷരതയുമുള്ള കേരളത്തിൽ ഭിന്നശേഷിക്കാർക്കായി ഒരു സർക്കാർ സ്കൂൾ മാത്രമാണുള്ളത് എന്നത് അതിശയപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും ഭിന്നശേഷിക്കാരായ ഒരു വിഭാഗം വിദ്യാർഥികൾ ഇവിടെയുണ്ടെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്ന് ഉപവാസ സമരത്തിൽ പ്രസംഗിച്ച കേരള സ്പെഷൽ ഒളിമ്പിക്സ് ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ പറഞ്ഞു. ഈ മക്കൾക്കു നീതി ലഭിക്കണം. 18 വയസുവരെ വിദ്യാഭ്യാസം സൗജന്യമായി നൽകണമെന്നു നിയമമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഈ കുട്ടികൾക്കു മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സൗകര്യം ലഭിക്കാത്തത്? ഈ പാവപ്പെട്ട കുട്ടികൾക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല. ഇവരുടെ പ്രശ്നങ്ങൾ പൊതുസമൂഹമോ രാഷ്ട്രീയ നേതൃത്വമോ ഏറ്റെടുക്കുന്നില്ല. ഈ മക്കളുടെ അവകാശങ്ങൾക്കു വേണ്ടി പൊതുസമൂഹം ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മനോഹരമായ പേരുകൾ നൽകി വിളിക്കുന്നതല്ലാതെ മനോഭാവം മാറുന്നില്ലെന്ന് സമരത്തിൽ പ്രസംഗിച്ച അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് 43 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്നു. കേരളത്തിൽ ഇന്ന് 294 സ്പെഷൽ സ്കൂളുകളാണു പ്രവർത്തിക്കുന്നത്. അതിൽ ഒരു സ്കൂൾ ഒഴികെ എല്ലാം സന്നദ്ധ സംഘടനകളാണ് നടത്തുന്നത്.
ഭരണഘടന പറയുന്ന സൗജന്യ വിദ്യാഭ്യാസം എന്തുകൊണ്ടു ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്നു നാം ചിന്തിക്കണം. 294 സ്കൂളുകളിലായി മൂവായിരത്തോളം അധ്യാപകരും രണ്ടായിരത്തോളം അനധ്യാപകരുമാണു പ്രവർത്തിക്കുന്നത്. എന്നാൽ, അവർക്കു ലഭിക്കുന്നത് 3200 രൂപ മുതലുള്ള വേതനമാണ്. അതേസമയം സാധാരണ സ്കൂളുകളിലെ അധ്യാപകർക്ക് 28,000 രൂപയ്ക്കു മുകളിൽ വേതനം ലഭിക്കുന്നു. തുല്യ ജോലിക്ക് തുല്യവേതനത്തിന് ഈ അധ്യാപകർക്കും അർഹതയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മനുഷ്യത്വമില്ലായ്മയ്ക്കെതിരേയുള്ള ഒരു കലാപമാണ് ഈ ഉപവാസ സമരമെന്ന് സമരത്തിന് മുഖ്യസന്ദേശം നൽകിയ സാഹിത്യ അക്കാദമി മുൻ ചെയർമാൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
ആരുടെയും കുറ്റം കൊണ്ടല്ല ഈ കുട്ടികൾ ഭിന്നശേഷിക്കാരായി ജനിച്ചത്. സങ്കടങ്ങൾ പറയാനറിയില്ലാത്ത കുഞ്ഞുങ്ങളുടെ വിലാപങ്ങളാണ് നാം ഇവിടെ കാണുന്നത്. ഈ ധർമയുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തേഷമുണ്ട്. ഈ കുരുന്നുകൾക്ക് എല്ലാവിധ നീതിയും ലഭിക്കുമാറാട്ടെയെന്നും പെരുന്പ ടവം ശ്രീധരൻ ആശംസിച്ചു.
സ്പെഷൽ സ്കൂൾ അവഗണന: സമരത്തിന് ആയിരങ്ങളെത്തി
തിരുവനന്തപുരം: സ്പെഷൽ സ്കൂളുകൾ നേരിടുന്ന അവഗണന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അയ്യായിരത്തോളം പേരാണ് ഇന്നലെ സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള ഉപവാസ സമരത്തിൽ പങ്കെടുത്തത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കു പൂർണമായും സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുക, ഈ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപക അനധ്യാപക ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നതിനും രക്ഷിതാക്കളുടെ മരണശേഷം ഇവരെ സംരക്ഷിക്കുന്നതിനും ലൈഫ് ലോംഗ് കെയർ സ്ഥാപനങ്ങൾ ആരംഭിക്കുക, സാധ്യമായ തൊഴിലുകളിൽ സംവരണം ഉറപ്പു വരുത്തുക, ഭിന്നശേഷിക്കാരായ കുട്ടികൾക്കും വ്യക്തികൾക്കും വരുമാന പരിധിയില്ലാതെ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെ പൗരപ്രമുഖരും എത്തി.
മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് മാർ ബർണബാസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, പെരുന്പടവം ശ്രീധരൻ തുടങ്ങിയവർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. അസോസിയേഷൻ ഫോർ ഇൻറലക്ച്വലി ഡിസേബിൾഡ്, സ്പെഷൽ ഒളിമ്പിക്സ് ഭാരത്, സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ, അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് സ്പെഷൽ സ്കൂൾ സ്റ്റാഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരം സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.