കേട്ടെഴുത്തിൽ തെറ്റിക്കുന്ന വാക്കുകൾ അമ്പതും നൂറും തവണ ഇമ്പോസിഷൻ എഴുതിയ ഓർമയുള്ള ചിലരെങ്കിലും ഇതു വായിക്കുന്നുണ്ടാകും. അല്പം കഠിനശിക്ഷയാണ്. പക്ഷേ, അങ്ങനെ ശിക്ഷകിട്ടിയാൽ, പറഞ്ഞെഴുതിപ്പഠിച്ചാൽ ആ വാക്കുകൾ പിന്നെയൊരിക്കലും തെറ്റാറില്ല. നൂറ്റൊന്നാവർത്തി പറഞ്ഞിട്ടും അതീവ ഗൗരവമുള്ളൊരു കാര്യം ഒരു തരിപോലും ശ്രദ്ധിക്കാത്ത നമ്മുടെ കുട്ടികൾക്ക് (ചില മുതിർന്നവർക്കും) ഇനി ആ എഴുത്തുശിക്ഷകൂടിയേ കൊടുത്തുനോക്കാനുള്ളു. വേറൊന്നുമല്ല, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുതന്നെ.
വിവരങ്ങളുടെയും സേവനങ്ങളുടെയും അത്യുഗ്രൻ ഖനിയാണ് ഇന്റർനെറ്റ്. അതില്ലാത്ത പ്രപഞ്ചത്തെക്കുറിച്ചു ചിന്തിക്കുകപോലും വയ്യ ഇന്ന്. എന്നാൽ, ചില ഭീഷണികളും അതു മുന്നോട്ടുവയ്ക്കുന്നു- ഒട്ടും നിസാരമല്ലാത്തവ. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ എന്നു പണ്ടുള്ളവർ പറയാറുണ്ട്. ഓമനിച്ചുവളർത്താനും, അപരിചിതരെ വീട്ടുമുറ്റത്തു കണ്ടാൽ അത്യാവശ്യം കുരച്ചു പേടിപ്പിക്കാനുമായി വാങ്ങുന്ന നായക്കുട്ടി ഉടമസ്ഥനെത്തന്നെ പതുങ്ങിയിരുന്നു കടിച്ചുതുടങ്ങിയാലോ? നായക്കുട്ടിക്കു വിശേഷബുദ്ധിയില്ലെന്നുവയ്ക്കാം. എന്നാൽ അതിവിശേഷബുദ്ധിയുള്ള ഒരു സംഘംതന്നെ വിഷപ്പല്ലുകളുമായി ഇന്റർനെറ്റിന്റെ ഇരുളൻ കോണുകളിൽ ഇരിക്കുന്നുണ്ട്- ചാടിവീഴാൻ സദാ ഒരുങ്ങിത്തന്നെ.
എല്ലാ വിഭാഗം ആളുകളും ഏതാണ്ടെല്ലാത്തരം ആവശ്യങ്ങൾക്കും ഇന്റർനെറ്റിനെ ഉപയോഗിക്കുന്നുണ്ട്. ആശയവിനിമയം, ഷോപ്പിംഗ്, ബാങ്കിംഗ് സേവനങ്ങൾ, വിനോദം, വിജ്ഞാനം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇന്റർനെറ്റിനെ ആശ്രയിച്ചാണ് നടക്കുന്നത്. ഉപയോക്താക്കൾ ഇന്റർനെറ്റിൽനിന്നു വിവരങ്ങൾ എടുക്കുന്നതിനൊപ്പം ഒട്ടേറെ വിവരങ്ങൾ അങ്ങോട്ടു നൽകുന്നുമുണ്ട്. എന്തൊക്കെയാണെന്നു പ്രത്യേകം പറയേണ്ടതില്ലെങ്കിൽപ്പോലും - വ്യക്തിഗത സന്ദേശങ്ങൾ, ഫോട്ടോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇത്തരത്തിൽ അങ്ങോട്ടു കൊടുക്കുന്ന വിവരങ്ങൾ എത്രമാത്രം സുരക്ഷിതമാണ്?
ഇന്റർനെറ്റിലെ കുട്ടികൾ
സാധാരണ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉറച്ചുവിശ്വസിക്കുന്ന ഒരു കാര്യമുണ്ട്- പാസ് വേഡ് ഒക്കെ വച്ച് തങ്ങൾ പലവിധ സർവീസുകൾ വഴി പങ്കുവയ്ക്കുന്ന സകല കാര്യങ്ങളും അതീവ സുരക്ഷിതമാണെന്ന്! പ്രിയപ്പെട്ട വ്യക്തിയുമായി വീഡിയോ ചാറ്റ് ചെയ്യുമ്പോൾ അതു മൂന്നാമതൊരാൾ കാണുന്നുണ്ടെന്ന് സ്വപ്നത്തിൽപ്പോലും അവർ ചിന്തിക്കില്ല. എന്തെങ്കിലും വാങ്ങാൻ ക്രെഡിറ്റ് കാർഡ് നമ്പർ കൊടുക്കുമ്പോൾ അതു വേറാരും അടിച്ചുമാറ്റില്ലെന്ന് അവർ ഉറപ്പിക്കും. ഇന്റർനെറ്റ് ഉപയോഗിക്കുന്നതു കുട്ടികളാണെങ്കിലോ?
ഏതു മൊബൈൽ കിട്ടിയാലും അതിന്റെ എല്ലാ സൂത്രങ്ങളും എന്റെ മോനറിയാം, അവനെപ്പോഴും ഗെയിം കളിക്കും, അവന് ആപ്പ് ഡൗണ്ലോഡ് ചെയ്യാനറിയാം എന്നൊക്കെ അപ്പർ പ്രൈമറിയിൽ പഠിക്കുന്ന മകനെക്കുറിച്ച് (മകളെക്കുറിച്ചും) വീമ്പിളക്കുന്ന അച്ഛനമ്മമാരുള്ള നാടാണിത്. എന്നാൽ, മൊബൈലിന്റെ ടച്ച്സ്ക്രീനിൽ വളരെയെളുപ്പത്തിൽ ഒഴുകിയെത്തുന്ന ഇന്റർനെറ്റ് കുട്ടികൾ എന്തിനാണ്, എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന അറിവ് അവർക്കു കുറവായിരിക്കും.
നെറ്റിൽ കുട്ടികൾ നടത്തുന്ന ഓരോ വിരൽപ്പെരുമാറ്റത്തിലും ഓരോ ഭീഷണി അവർക്കും നിങ്ങൾക്കും മുകളിൽ നിഴൽവിരിക്കുന്നുണ്ടാകാം. വൈറസുകൾ, സ്പൈവെയറുകൾ, ഫിഷിംഗ് സ്കാമുകൾ, സ്പാമുകൾ, ഇ-മെയിൽ അറ്റാച്ച്മെന്റുകൾ, സൈബർ ബുള്ളിയിംഗ് എന്നിങ്ങനെ പലരൂപത്തിൽ ആ ഭീഷണികൾ വരാം. റാൻസംവെയർ എന്നോ ബ്ലൂവെയ്ൽ ഗെയിം എന്നോ, കേൾക്കാൻ രസമുള്ള പേരുകളിൽ വരുന്നതും ദുരന്തങ്ങൾതന്നെ. നിരുപദ്രവമെന്നു തോന്നിക്കാവുന്ന ഒരു യുട്യൂബ് വീഡിയോയിൽനിന്ന് അവർ എത്തുന്നത് ഒരുപക്ഷേ അവരുടെ ചിന്തയെത്തന്നെ തകർക്കുന്ന മറ്റൊരു ലോകത്താകാം. മൊബൈലിനെയും ഇന്റർനെറ്റിനെയും കംപ്യൂട്ടറിനെയും കുറിച്ച് നല്ല അറിവുണ്ട് എന്നതു കുട്ടികളെ സൈബർ ലോകത്തു സുരക്ഷിതമാക്കുന്നില്ല. അറിയാത്ത കാര്യങ്ങൾ കണ്ടെത്തിച്ചെല്ലാനും വെല്ലുവിളികൾ നേരിടാനും അവരെ പ്രായം നിർബന്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിക്കേണ്ടതു മാതാപിതാക്കളാണ്.
എന്തൊക്കെ ചെയ്യാം?
1. കുട്ടികൾക്കൊപ്പം നിൽക്കുക
ഓണ്ലൈനിൽ കുട്ടികൾ ചെയ്യുന്നതെന്ത്, ആരോടൊക്കെ, എന്തൊക്കെ സംസാരിക്കുന്നു, എന്തുതരം ഗെയിമുകൾ കളിക്കുന്നു എന്നെല്ലാം നിർബന്ധമായും അറിഞ്ഞിരിക്കണം. അവരുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം എന്നർഥം.
2. സ്വകാര്യത സൂക്ഷിക്കാൻ പഠിപ്പിക്കുക.
വ്യക്തിവിവരങ്ങൾ അപരിചിതർക്കു കൈമാറിയാൽ എന്തുണ്ടാകുമെന്നു പലപ്പോഴും മിക്ക കുട്ടികൾക്കും അറിയില്ല. പേര്, ഫോണ് നമ്പർ, മെയിൽ അഡ്രസ്, പാസ് വേഡ്, പോസ്റ്റൽ അഡ്രസ്, സ്കൂൾ വിവരങ്ങൾ, ഫോട്ടോ എന്നിവ നിങ്ങളറിയാതെ കുട്ടികൾ അപരിചിതർക്കു നൽകുന്നില്ല എന്നുറപ്പാക്കണം. അസ്വസ്ഥതയുണ്ടാക്കുന്ന അപരിചിത സന്ദേശങ്ങൾക്കു മറുപടി നൽകരുതെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം.
3. വീടിന് കംപ്യൂട്ടർ നിയമമുണ്ടാക്കുക
കംപ്യൂട്ടറും ലാപ്ടോപ്പും ടാബ്ലറ്റും മൊബൈലുമെല്ലാം കുട്ടികൾ അവരുടെ കിടപ്പുമുറിയിൽ സ്വകാര്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. വീട്ടിൽ എല്ലാവരും ഒപ്പമിരുന്നായിരിക്കണം ഇന്റർനെറ്റ് കൈകാര്യം ചെയ്യുന്നത് എന്ന നിയമമുണ്ടാക്കണം. കുട്ടികൾ ദിവസവും നിശ്ചിത സമയം, നിശ്ചിത സൈറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നതും നിർബന്ധമാക്കുക. ആവശ്യമുള്ള ഉപകരണങ്ങളിൽ മാത്രം ഇന്റർനെറ്റ് കണക്ഷൻ എടുക്കുക.
4. സർവീസ് പ്രൊവൈഡറെ അറിയുക
വിശ്വസിക്കാവുന്ന, പേരന്റൽ കണ്ട്രോളുകൾ നൽകുന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറെ മാത്രം ആശ്രയിക്കുക. ഐഎസ്പി കുട്ടികളുടെ നെറ്റ് ഇടപാടുകൾ നിരീക്ഷിക്കുന്ന കാര്യത്തിൽ ഏറെ പ്രധാനമാണ്.
5. ബ്രൗസറും സെർച്ച് എൻജിനും
അനാവശ്യ വിവരങ്ങൾ ഫിൽറ്റർ ചെയ്യാനുള്ള കണ്ടന്റ് അഡ്വൈസർ പോലുള്ള സൗകര്യങ്ങൾ നൽകുന്ന വെബ് ബ്രൗസറുകൾ മാത്രം ഉപയോഗിക്കുക. പേരന്റൽ കണ്ട്രോളുകൾ നിർബന്ധമായും ശ്രദ്ധിക്കുക. സെർച്ച് എൻജിനിലൂടെ അനാവശ്യവും അസുഖകരവുമായ വിവരങ്ങൾ കടന്നെത്തുന്നില്ല എന്നുറപ്പാക്കുക.
6. ചൈൽഡ് സേഫ് സൈറ്റുകൾ
കുട്ടികളുടെ ഓരോ ആവശ്യത്തിനും ചൈൽഡ് സേഫ് സൈറ്റുകളുണ്ട്. അവ മാത്രം ഉപയോഗിക്കാൻ കുട്ടികളെ തുടക്കംമുതൽ പരിശീലിപ്പിക്കുക.
മേൽപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം സഹായിക്കുന്ന സോഫ്റ്റ്വെയറുകൾ രംഗത്തുണ്ട്. സൗജന്യമായും പണംകൊടുത്തും ഉപയോഗിക്കാവുന്നവയുണ്ട് അതിൽ. ഓരോന്നും ആവശ്യാനുസരണം പരീക്ഷിക്കാം. ഒപ്പം നല്ലൊരു ആന്റിവൈറസ് സോഫ്റ്റ്വെയർകൂടി കംപ്യൂട്ടറിലുണ്ടെന്ന് ഉറപ്പുവരുത്തുക.
വീട്ടിൽ നായ്ക്കുട്ടിയെ വളർത്തുന്ന കാര്യം തുടക്കത്തിൽ പറഞ്ഞല്ലോ. എങ്ങാനും കടിച്ചാൽ പേവിഷബാധയുണ്ടാകാതിരിക്കാൻ മുൻകൂട്ടി അതിനു കുത്തിവയ്പൊക്കെ എടുക്കാം. എന്നാൽ അതു കടിക്കാതെ സൂക്ഷിക്കുക, കൈയകലത്തിൽ നിർത്തുക എന്നതുതന്നെയാണ് പ്രധാനം. കടികൊള്ളാൻ പാകത്തിന് അതിന്റെ വായിൽ കൈയിടാതിരിക്കുകയും വേണം.
ബ്ലൂ വെയ്ൽ മാത്രമല്ല കുഴപ്പം
ബ്ലൂവെയ്ൽ എന്നല്ല, ഇന്റർനെറ്റുമായി ബന്ധപ്പെട്ട എന്തിനോടും അമിതമായി അടിമപ്പെട്ടാൽ വിഷാദരോഗവും (ഡിപ്രഷൻ) ആത്മഹത്യാ പ്രവണതയും ഉണ്ടാകാമെന്ന് ഐടി വിദഗ്ധനായ ശ്യാംലാൽ ടി. പുഷ്പൻ പറയുന്നു. പലരും കരുതുന്നതുപോലെ ""വെയ്ൽ’’ ഒരു ഗെയിം ആയല്ല അവതരിച്ചത്. ട്രീ ചലഞ്ച്, ഐസ് ബക്കറ്റ് ചലഞ്ച് എന്നിവപോലെ, ഞാനിതു ചെയ്തു, നിങ്ങൾക്കു ചെയ്യാമോ എന്ന വെല്ലുവിളിയുടെ രൂപത്തിലാണ് ഇതെത്തിയത്. അതിനു പിന്നിൽ തലതിരിഞ്ഞ ചിന്താഗതിയുള്ള ഒരു ചിത്തരോഗി(സൈക്കോപത്) ആയിരുന്നു. വ്യക്തികളെ തെരഞ്ഞുപിടിച്ച് ആത്മഹത്യചെയ്യിക്കുന്ന വിധത്തിലേക്ക് അതെത്തി. കംപ്യൂട്ടറും ഇന്റർനെറ്റും ഒരു ആശയവിനിമയോപാധി മാത്രമായിരുന്നു അതിന്.
ഇപ്പോൾ ""ബ്ലൂവെയ്ലി''നെക്കുറിച്ച് ആളുകൾ കൂടുതൽ സംസാരിക്കുന്നതോടെ ആ പേരിന്റെ പ്രചാരംകൂടി. ആ പേരിൽ കൂടുതൽ തട്ടിപ്പുകൾ വന്നു. ആളുകൾ സെർച്ച് ചെയ്തുതുടങ്ങിയപ്പോൾ പണംതട്ടാനുള്ള മാർഗമായും മാൽവെയറായും അതു മാറി. ഇൻസ്റ്റലേഷനുള്ള പെർമിഷനുകളുടെ കൂട്ടത്തിൽ സ്വകാര്യ വിവരങ്ങൾ ചോർത്തിത്തുടങ്ങി. യഥാർഥത്തിൽ ""ബ്ലൂവെയ്ലി’’ന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ അരങ്ങേറുന്നത്.
അതേസമയം, ഫേസ്ബുക്ക്, സാധാരണ ഗെയിമുകൾ എന്നിവയടക്കം ഓണ്ലൈനിൽ എന്തിനും അടിമയായാൽ വിഷാദവും ആത്മഹത്യാപ്രവണതയും ഉണ്ടാകാം. അശ്ലീല വീഡിയോചാറ്റ് ചെയ്യാനുള്ള ഒട്ടേറെ സർവീസുകളുണ്ട്. ആ കെണിയിൽ വീഴുന്നവരുടെ നഗ്നവീഡിയോ റിക്കാർഡ് ചെയ്തെടുത്ത് ബ്ലാക്ക്മെയിൽ ചെയ്യുന്ന സംഘങ്ങൾ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. റിക്കാർഡ് ചെയ്ത വീഡിയോ പുറത്തുവിടും എന്ന ഭീഷണിക്കുമുന്നിൽ മനസുതകർന്ന് ആത്മഹത്യയിലേക്കു നടക്കുന്നവരും വിരളമല്ല.
വി.ആർ. ഹരിപ്രസാദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.