കൊച്ചി: കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് രക്ഷിതാക്കൾക്കും സമൂഹത്തിനും അവബോധം നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ ശോഭ കോശി. ചാവറ കൾച്ചറൽ സെന്റർ, ആർടിഐ കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷൻ, സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പോക്സോ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികൾക്കെതിരെയുള്ള നിയമം സംരക്ഷിക്കുന്ന സംവിധാനങ്ങളും കോടതി, പോലീസ് സ്റ്റേഷൻ മുതലായവയും ബാല സൗഹൃദമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആദിവാസി മേഖലയിലെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ പോക്സോ നിയമത്തിന്റെ പരിധിയിൽ വരും. അതിന് ഇളവ് നൽകാൻ നിയമം അനുവദിക്കുന്നില്ല. ബ്ലൂ വെയ്ൽ ഗെയിം സംഭവത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവി, ഐടി സെക്രട്ടറി എന്നിവരോട് വിശദീകരണം തേടി, സംഭവത്തിൽ കമ്മീഷൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ശോഭ കോശി വ്യക്തമാക്കി.
കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരുന്നു. ഫാ. വർഗീസ് കോക്കാടൻ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ചെയർപേഴ്സണ് പത്മജ നായർ, ഫാ. റോബി കണ്ണൻചിറ, ഡി.ബി. ബിനു, കെ.എൻ.കെ. നന്പൂതിരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പോക്സോ നിയമത്തിന്റെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ കമ്മീഷൻ അംഗം സിസ്റ്റർ ബിജി, പോക്സോ അതിജീവിച്ചവരുടെ പുനരധിവാസം എന്ന വിഷയത്തിൽ കമ്മീഷൻ അംഗം എം.പി. ആന്റണി, പോക്സോ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, പരിഹാരങ്ങൾ എന്ന വിഷയത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ലാൽജി എന്നിവർ പ്രഭാഷണം നടത്തി. എം.ആർ. രാജേന്ദ്രൻ നായർ, സെന്റ് സെരേസാസ് കോളജ് സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോർജിയ ആൻ ബെന്നി, ലിറ്റോ പാലത്തിങ്കൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന പൊതുചർച്ചയിൽ ശോഭ കോശി മറുപടി നൽകി. എസ്. സിറിയക്, ശശി കിഴക്കട, ഷാനവാസ്, ഉണ്ണികൃഷ്ണൻ, റഷീദ് , ജോളി പവേലിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.