ചങ്ങനാശേരി: മതേതര ഭാരതത്തിൽ ദളിത് ക്രൈസ്തവരോടു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാട്ടുന്നതു കടുത്ത അനീതിയാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചു ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനത്തു നടത്തിയ നീതിഞായർ ആചരണ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ആർച്ച്ബിഷപ്. ഭാരതത്തിൽ ദളിത് ക്രൈസ്തവരോടു കാട്ടുന്ന അനീതി മതേതരത്വം ചോദ്യംചെയ്യപ്പെടുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും വിശ്വാസത്തിന്റെ പേരിലുള്ള നീതിനിഷേധത്തിനെതിരേ ഒറ്റക്കെട്ടായ പോരാട്ടം ഉണ്ടാകണമെന്നും മാർ പെരുന്തോട്ടം ആഹ്വാനംചെയ്തു.
പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനംചെയ്തു. ദളിതരോടു കേന്ദ്രസർക്കാർ കടുത്ത അവഗണനയാണു കാട്ടുന്നതെന്ന് എംപി പറഞ്ഞു.
നീതി നടപ്പാക്കേണ്ട കേന്ദ്രസർക്കാർ നീതി നിഷേധിക്കുന്നതിനു വെന്പൽ കാട്ടുകയാണെന്നും ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നും എംപി കൂട്ടിച്ചേർത്തു. ചങ്ങനാശേരി റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു. ദളിത് ക്രൈസ്തവരോടുള്ള നീതി നിഷേധത്തിനെതിരേ മനസുകളിൽ ജ്വാല പടരണമെന്നു മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു.
വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ, ഡയറക്ടർ ഫാ.ജസ്റ്റിൻ കായംകുളത്തുശേരി, സി.എഫ്.തോമസ് എംഎൽഎ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി, ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, പിആർഒ ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ വിവിധ ഫൊറോനകളിൽനിന്നുള്ള നൂറുകണക്കിനു വിശ്വാസികൾ റാലിയിലും സമ്മേളനത്തിലും പങ്കുചേർന്നു.
വികാരി ജനറാൾ മോണ്‍.ജയിംസ് പാലയ്ക്കൽ, മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര, ഫാ.ബെന്നി കുഴിയടിയിൽ, ഫാ.ജോസഫ് വാണിയപ്പുരക്കൽ, ഫാ.വർഗീസ് കാലായിൽ, ഫാ.ജോസ് മുകളേൽ, ഫാ.സ്കറിയാ സ്രാന്പിക്കൽ, ഫാ.ജോസഫ് പനക്കേഴം, ഫാ.ഷാജി തുന്പേച്ചിറയിൽ, ഡോ.പി.സി.അനിയൻകുഞ്ഞ്, ജോർജ് വർഗീസ്, ജയിംസ് ഇലവുങ്കൽ, സി.സി.കുഞ്ഞുകൊച്ച്, വർഗീസ് ആന്റണി, സിബിച്ചൻ സ്രാങ്കൽ, ജോണ്സണ് കാഞ്ഞിരക്കാട്ട്, സോണിച്ചൻ കോലേട്ട്, പി.പി.ജോസഫ്, ഒൗസേപ്പച്ചൻ ചെറുകാട്, പി.ജെ.ജോണ്‍, ടോമി മംഗലത്ത്, ജോയി ജോസഫ്, എം.സി.ബേബി, മിനി റോയി, ആൻസമ്മ ദേവസ്യ എന്നിവർ റാലിക്കു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.