കൊച്ചേട്ടന്റെ കത്ത് / പ്രാർഥനപ്പിറാവുകൾ പറന്നുയരുന്പോൾ
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഇന്നലത്തെ ഉദയരശ്മികൾക്ക് സ്വർണനൂലുകളുടെ വർണമുണ്ടായിരുന്നു... ഇന്നലത്തെ മഞ്ഞുതുള്ളികൾക്ക് കുഞ്ഞുസൂര്യന്റെ കണ്ണുകളായിരുന്നു... ഇന്നലത്തെ കുരുവീരവങ്ങൾക്ക് മാലാഖാഗീതത്തിന്റെ ശ്രുതിശുദ്ധിയുണ്ടായിരുന്നു... അതെ, ഇന്നലെ, മനുഷ്യനെ സ്നേഹിക്കുന്നവർക്കും മനുഷ്യത്വത്തെ വിലമതിക്കുന്നവർക്കും മനസുനിറഞ്ഞൊഴുകിയ സുദിനമായിരുന്നു. ഇന്നലെ ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കും എല്ലാം നന്മയ്ക്കായി ക്രമീകരിക്കപ്പെട്ട പുണ്യദിവസമായിരുന്നു.
ഇന്നലെ ടോം ഉഴുന്നാലിൽ അച്ചൻ വിമോചിതനായി. 557 ദിനരാത്രങ്ങളിൽ ജനകോടികളുടെ നെഞ്ചുകൂടിനുള്ളിലിരുന്നു കുറുകിയ പ്രാർഥനപ്പിറാവുകൾ ഫലപ്രാപ്തിയുടെ നിർവൃതിയിലേക്കു പറന്നുയർന്നു! 2016 മാർച്ച് നാലിന് യെമനിലെ ഏദനിൽനിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണ്, കേരളത്തിൽ കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയും കത്തോലിക്കാസഭയിലെ പ്രശസ്ത സന്യാസസമൂഹമായ സലേഷ്യൻ സഭയിലെ അംഗവുമായ ഫാദർ ടോം ഉഴുന്നാലിൽ എന്ന പുരോഹിതനെ.
പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയുടെ ഏദനിലെ വൃദ്ധസദനം ആക്രമിച്ച്, ഒരു കാരണവുമില്ലാതെ സാധുക്കളായ നാലു കന്യാസ്ത്രീകളെയും അശരണരായ 12 വൃദ്ധ മാതാപിതാക്കളെയും അതിക്രൂരമായി വധിച്ചശേഷമാണ് ഫാദർ ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്!
കത്തോലിക്കാസഭയുടെ ആസ്ഥാനമായ വത്തിക്കാനിൽനിന്ന്, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥന മാനിച്ച് ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഖാബുസ് ബിൻ സഈദിന്റെ ഉത്തരവനുസരിച്ചാണ് ഭീകരർ ഫാദർ ടോമിനെ തടവിൽനിന്നു വിമോചിപ്പിച്ചത്.
എന്തിനാണ് ഈ മതതീവ്രവാദികൾ മനുഷ്യനെ ഇങ്ങനെ കൊല്ലുന്നത്? എന്തുകൊണ്ടാണ്, ഈ കൊലയാളികളുടെ കൈയിൽനിന്നു പണംവാങ്ങി, വൻ രാജ്യങ്ങൾ വീണ്ടും വീണ്ടും അവർക്ക് മാരകായുധങ്ങൾ നൽകുന്നത്്? മനുഷ്യത്വത്തെ വിലമതിക്കുന്നതും മനുഷ്യനെ സഹോദരനായി കാണുന്നതും നന്മമനസുകളുടെ ദൗർബല്യമാണോ? നിഷ്കളങ്കരായ സാധുമനുഷ്യരെ നിർദാക്ഷിണ്യം കഴുത്തരിഞ്ഞും ഇഞ്ചിഞ്ചായി വെട്ടിനുറുക്കിയും വെടിവച്ചും കൊന്നുതള്ളുന്നത് എങ്ങനെ ഒരു ആത്മീയ കർമമാകും? നിഷ്കളങ്കരായ മനുഷ്യരുടെ കണ്ണുനീരും ചോരയുമാണോ, ഈശ്വരന്റെ ഇഷ്ടപാനീയം? പ്രാണഭീതിയോടെ പ്രിയമുള്ളവരെ വാരിപ്പെറുക്കി പലായനം ചെയ്യുന്ന അഭയാർഥികളുടെ ചങ്കുപൊട്ടുന്ന നിലവിളിയാണോ, ഈശ്വരന്റെ ഇഷ്ടസംഗീതം? ഇതെന്തു മാനവികത? ഇതെന്തു മതാത്മകത? മനുഷ്യനെ മനുഷ്യനായും പരസ്പരം സഹോദരനായും കാണാൻ കഴിയുന്ന സർവ മതദർശനങ്ങളുടെയും സാരസംഗ്രഹമായ സാർവദേശീയ സാഹോദര്യം പാലിക്കാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞിരുന്നെങ്കിൽ...!
ഫാദർ ടോം, അങ്ങയുടെ നേരേ, ഭീകരർ നീട്ടിപ്പിടിച്ച കൊടുവാൾ മുനകളിൽനിന്നും എത്രയോ നിരപരാധികളുടെ നിഷ്കളങ്കരക്തത്തുള്ളികൾ ഇറ്റുവീണിട്ടുണ്ടാകും... എങ്കിലും, എനിക്ക് എന്റെ ദൈവം രക്ഷനൽകും എന്ന അങ്ങയുടെ ദൈവത്തിലുള്ള പാറപോലെ ഉറച്ച, ആ വിശ്വാസമുണ്ടല്ലോ, അങ്ങേക്കുവേണ്ടി 557 ദിനരാത്രങ്ങളിൽ നെഞ്ചുരുകി പ്രാർഥിച്ച ദൈവവിശ്വാസികളുടെ ആ ഒടുങ്ങാത്ത പ്രത്യാശയുണ്ടല്ലോ.... ആ വിശ്വാസത്തിലും പ്രത്യാശയിലുമാണ് ഞങ്ങളുടെ ശരണം!
എല്ലാ ഈശ്വരവിശ്വാസികൾക്കും ഫാദർ ടോം ഒരു പ്രാർഥനാപാഠമാണ്. ന്ധകാത്തിരിക്കാനുള്ള കൃപയാണ് വിശ്വാസം’ എന്ന പ്രാർഥനാപാഠം!
സ്നേഹപൂർവം,
സ്വന്തം കൊച്ചേട്ടൻ
ഇടുക്കിയിലെത്തി... ഞങ്ങൾ മിടുക്കരായി...
ഇടുക്കി ഒരു മിടുക്കിയാണ് എന്ന് മലയാളത്തിന്റെ ബാലലോകം അനുഭവിച്ചറിഞ്ഞ നാലുദിനങ്ങൾ... ഇടുക്കിയുടെ മലനിരകളിലൂടെ ഡിസിഎൽ പൊന്നോണത്തുന്പികൾ പാറിക്കളിച്ച ദിനങ്ങൾ. വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടത്തിയ 2017-ലെ ഡിസിഎൽ പ്രതിഭാസംഗമം അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥി മനസുകളിൽ സർഗാനുഭവത്തിന്റെ സാഗരരവങ്ങളായി. 136 വിദ്യാർഥി നേതാക്കളും മുപ്പതോളം അധ്യാപകരും ഒത്തുചേർന്ന ചതുർദിന സർഗവിസ്മയത്തിലെ അനുഭവങ്ങൾ ഏവർക്കും അവിസ്മരണീയമാണ്. വിദ്യാഭ്യാസം, ജീവിതം, സംസ്കാരം എന്ന വിഷയത്തിലൂന്നി മലയാളത്തിന്റെ ബൗദ്ധിക ചേതനയുടെ ചിഹ്നമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ വിദ്യാർഥികളോടും അധ്യാപകരോടും സംവദിച്ചുകൊണ്ട് ആരംഭിച്ച പ്രതിഭാസംഗമം തുടർന്നങ്ങോട്ട് പങ്കാളികളിൽ ക്രിയാത്മകതയുടെയും സൗഹൃദക്കൂട്ടുകളുടെയും മതസൗഹാർദത്തിന്റെയും ഈശ്വരസാധനയുടെയും മാതാപിതാ ഗുരു ദൈവ സങ്കല്പത്തിന്റെയും നവ്യമായ പാഠഭേദങ്ങൾ പകർന്നു നൽകി.
മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ സാമൂഹിത പ്രതിബദ്ധതയുടെ ചിഹ്നമാണ് ആറരപ്പതിറ്റാണ്ടായി മതസൗഹാർദത്തിന്റെ കളരിയും കലാപരിശീലനത്തിന്റെ കളിവീടുമായി പ്രവർത്തിക്കുന്ന ദീപിക ബാലസഖ്യമെന്ന് ഉദ്ഘാടനസമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. മാണി പുതിയിടം പറഞ്ഞു.
കേരളത്തിന്റെ ഊർജസംഭരണകേന്ദ്രമായ ഇടുക്കി ഡാം ലോകത്തിലെതന്നെ അപൂർവമായ അത്ഭുതമാണ് എന്ന് ഡാം അസി സ്റ്റന്റ് എൻജിനീയർ സുനിൽകുമാർ ഡാം ടോപ്പിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.
പ്രകൃതി ഒരു സാഹിത്യകൃതിയാണ് എന്ന് പ്രശസ്ത സാഹിത്യകാരൻ ആന്റണി മുനിയറ തന്റെ ക്ലാസിൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതി അനുരൂപ ജീവിതശൈലി വാർത്തെടുക്കേണ്ടതെങ്ങനെയെന്ന് ഗിരിജ്യോതി സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു വെട്ടുകല്ലേൽ സിഎംഐ സഖ്യാംഗങ്ങളെ പഠിപ്പിച്ചു.
പഞ്ചശീലങ്ങളിലൂന്നിയുള്ള ഡിസിഎൽ ദർശനങ്ങൾ ഒരു വ്യക്തിയുടെ സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കുന്നതെങ്ങനെയെന്ന് കൊച്ചേട്ടന്റെ ക്ലാസിലൂടെ ക്യാന്പംഗങ്ങൾ തിരിച്ചറിഞ്ഞു.പ്രഭാഷണകലയുടെ പടവുകൾ ചവിട്ടിക്കയറുവാൻ ജി.യു. വർഗീസ് സാറിന്റെ ക്ലാസ് സഹായിച്ചു.
ഇടുക്കി ഡാം സന്ദർശനവും കാൽവരിമൗണ്ട് യാത്രയും ക്യാന്പിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായി. ഡിസിഎൽ ഓസ്കാർമത്സരത്തിൽ അലിഞ്ഞ കലാസന്ധ്യകൾ സഖ്യാംഗങ്ങളുടെ സംഘടനാമികവും സർഗവാസനകളും പുറത്തെടുത്തു.
ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോൺ നെല്ലിക്കുന്നേൽ സമാപനസമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. മതമൈത്രിയുടെയും മാനവികതയുടെയും വ്യക്തിത്വ വികസനത്തിന്റെയും ഉജ്വല ദർശനങ്ങൾ പങ്കുവയ്ക്കുന്ന ഡിസിഎൽ എല്ലാ വിദ്യാലയങ്ങൾക്കും അലങ്കാരമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ സിഎംഐ കാർമ്മൽ പൊവിൻഷ്യൽ റവ. ഡോ. പോൾ പാറക്കാട്ടേൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർഥിയും ദൈവത്തിന്റെ അത്ഭുതമാണ് എന്നും നിരന്തരമായ കഠിനാധ്വാനത്തിലൂടെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞാൽ ഓരോ വ്യക്തിക്കും ഈ അത്ഭുതം അനുഭവിക്കാമെന്നും നിരവധി ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഗിരിജ്യോതി ഡിസിഎല്ലിന് ഒരു രണ്ടാം വീടായി മാറി. മാനേജർ ബാബു മറ്റത്തിലച്ചനും പ്രിൻസിപ്പൽ ബിജു വെട്ടുകല്ലേൽ അച്ചനും സ്കൂൾ ഫൈനാൻസ് മാനേജർ ഫാ. ജോമി പടിഞ്ഞാറേപുത്തൻപുരയും ക്യാന്പംഗങ്ങൾക്ക് സ്വന്തം കുടുംബാംഗങ്ങളായി മാറി. ഞങ്ങളെ സ്വന്തം ക്യാന്പിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത ഇടുക്കി പ്രവിശ്യാ കോ-ഓർഡിനേറ്റർ ജോർജുകുട്ടി സാറിനും ടീം അംഗങ്ങൾക്കും നന്ദി.
നാലു ദിവസത്തെ സർഗോത്സവത്തിനുശേഷം ഇടുക്കിയുടെ മലയിറങ്ങുന്പോൾ നിറമിഴികളോടെ, ക്യാന്പംഗങ്ങൾ മന്ത്രിക്കുന്നുണ്ടായിരുന്നു, ഇടുക്കീ... നീയൊരു മിടുമിടുക്കിയാണ്. നിന്നെക്കാണാൻ ഞങ്ങൾ ഇനിയും വരും.
ജിയ മരിയ ഫിലിപ്പ് ജനറൽ ലീഡർ
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് പരീക്ഷ ഒക്ടോബർ 14ന്
കോട്ടയം: ഡിസിഎണ് നാഷണണ് ഐക്യുസ്കോളയ്യഷിപ്പ് പരീക്ഷഒക്ടോബർ 14നു നടക്കും. ഏഴിനു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ എൽ.കെ.ജി. മുതൽ പത്തു വരെയുള്ള ക്ലാസുകളിണ് പഠിക്കുന്ന കുട്ടികൾക്കാണു പരീക്ഷ.
പരീക്ഷയ്ക്കുള്ള എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. ചോദ്യങ്ങളിൽ 75 ശതമാനം സഹായകഗ്രന്ഥത്തിൽ നിന്നും 20 ശതമാനം ദീപിക ദിനപത്രസ്ഥോടൊപ്പം എല്ലാ ബുധനാഴ്ചയും പ്രസി≤ീകരിത്ഥുന്ന വിദ്യാഭ്യാസ സപ്ലിമെന്ററായ ചോക്ലേറ്റിണ്നിന്നും ബാത്ഥി 5 ശതമാനം പൊതുവിജ്ഞാനവുമായിരിക്കും.
എൽകെജി മുതൽ നാലാംക്ലാസ് വരെ ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരവും രേഖപ്പെടുത്തേണ്ടത്. അഞ്ചാംക്ലാസ് മുതൽ ഒ.എം.ആർ ഉത്തരക്കടലാസിലാണ് ഉത്തരങ്ങൾ മാർക്കു ചെയേണ്ടത്. പേപ്പർ മൂല്യനിർണയം കംപ്യൂട്ടർ ഉപയോഗിച്ചാണ് നടത്തുക.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഡിസിഎൽ കോ- ഓർഡിനേറ്റർമാരുമായോ, ഡിസിഎൽ കേന്ദ്ര ഓഫീസുമായോ (ഫോച്ച: 0481-3012631). ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.