കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) സംഘടിപ്പിക്കുന്ന മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്‍വൻഷനിൽ കേരള ലത്തീൻ സഭയിലെ 12 രൂപതകളിൽനിന്നുള്ള നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ അറിയിച്ചു. ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ വല്ലാർപാടത്താണു കണ്വൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
കെആർഎൽസിസി ജനറൽ ബോഡി അംഗങ്ങൾ, ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓർഡിനേറ്റർമാർ, പാരിഷ് പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാർ, ഇടവകയിലെ ആറു ശുശ്രൂഷാസമിതികളിലെ കോ-ഓർഡിനേറ്റർമാർ, യുവജനപ്രതിനിധികൾ, ബിസിസി സിസ്റ്റർ ആനിമേറ്റർമാർ, ഭക്തസംഘടനാപ്രതിനിധികൾ, കെഎൽസിഎ, സിഎസ്എസ്, കെഎൽസിഡബ്ല്യുഎ, ഡിസിഎംഎസ്, കെഎൽഎം, ആംഗ്ലോ ഇന്ത്യൻ സംഘടനാപ്രതിനിധികൾ, മതാധ്യാപക പ്രതിനിധികൾ എന്നിവരാണു കണ്‍വൻഷനിൽ പങ്കെടുക്കുന്നത്.
കണ്‍വൻഷന്റെ ആദ്യദിവസം വൈകുന്നേരം വല്ലാർപാടത്തുനിന്നു പ്രതിനിധികൾ ആതിഥേയ ഭവനങ്ങളിലെത്തും. വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളിലെ ഭവനങ്ങളിലാണ് ഇവർ താമസിക്കുക. നാലു രൂപതകളിലായി 22 സെന്ററുകളിൽ പ്രത്യേകയോഗങ്ങളും പ്രാർഥനകളും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കും. ഓരോ കേന്ദ്രത്തിലും 200 പ്രതിനിധികൾ വീതം പങ്കെടുക്കും.
കണ്ടക്കടവ്, ഫോർട്ടുകൊച്ചി ബസിലിക്ക, ഫോർട്ടുകൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, കോട്ടപ്പുറം, മാനാശേരി, ഗോതുരുത്ത്, പള്ളിപ്പുറം, തൈക്കൂടം, തോട്ടയ്ക്കാട്ടുകര, കാക്കനാട്, പെരുമാനൂർ, കലൂർ, വടുതല, കൂനമ്മാവ്, മഞ്ഞുമ്മൽ, വരാപ്പുഴ, ചേരാനല്ലൂർ, എടവനക്കാട്, വളപ്പ് എന്നിവയാണു കേന്ദ്രങ്ങൾ.
സമ്മേളനവേദികൾക്ക് മിഷണറിമാരായ 22 മഹത് വ്യക്തികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. 22 കേന്ദ്രങ്ങളിലും ഒരേരീതിയിലുള്ള ചർച്ചയും പഠനങ്ങളും ഉണ്ടാകും. കുടുംബയൂണിറ്റുകളെയും (ബിസിസികൾ) ശുശ്രൂഷകളെയും കുറിച്ചാണു പഠനങ്ങൾ നടക്കുക. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന ദിവ്യബലിയിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ സേവനം ചെയ്യുന്ന ബിഷപ്പുമാരും കേരള ലത്തീൻ സഭയിലെ ബിഷപ്പുമാരും മുഖ്യകാർമികരാകും. തുടർന്ന് പ്രതിനിധികൾ യൂണിറ്റ് യോഗങ്ങളിൽ പങ്കെടുത്ത് ആശയങ്ങളും അനുഭവങ്ങളും കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.