അടൂർ: ക്രിസ്തു സ്നേഹത്തിൽ ഒന്നായ നാം വിശുദ്ധ പത്രോസിലൂടെ ഐക്യത്തിലേക്കു കടന്നുവന്നവരാണെന്ന് അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവ. അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശയിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മ പ്രേരണയാൽ സഭകൾ ഐക്യത്തിലേക്കു കടന്നുവന്നു കൊണ്ടേയിരിക്കുന്നു. സിറിയയിൽ പീഡനം അഭിമുഖീകരിക്കുന്ന വിശ്വാസ സമൂഹത്തോട് ഇന്ത്യയിലെ സഭ കാട്ടുന്ന പ്രാർഥനയിലും അനുകന്പയിലും കടപ്പാടുണ്ടെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. നേരത്തെ അടൂരിലെത്തിയ പാത്രിയർക്കീസ് ബാവയെ അടൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കെയ്റോ ആർച്ച്ബിഷപ് യൂസഫ് ഹാനോഷ്, കാനഡ ബിഷപ് യൂസഫ് ഹാബാഷ് എന്നിവരും പാത്രിയർക്കീസ് ബാവയ്ക്കൊപ്പമുണ്ടായിരുന്നു.
ക്ലേശം അനുഭവിക്കുന്ന സഭയുടെ ജീവിക്കുന്ന സുവിശേഷ സാക്ഷ്യമാണു പാത്രിയർക്കീസ് യൂസഫ് യൗനാൻബാവയെന്നു സ്വീകരണ സമ്മേളനത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, അടൂർ നഗരസഭ ചെയർപേഴ്സണ് ഷൈനി ജോസ്, ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, മാർത്തോമ്മാ സഭ അടൂർ - മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തുടങ്ങിയവരും പാത്രിയർക്കീസ് ബാവയെ സ്വീകരിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ അന്തോണിയോസ്, വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, സാമുവേൽ മാർ ഐറേനിയോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ബിഷപ്സ് ഹൗസിലെത്തിയ പാത്രിയർക്കീസ് ബാവയെ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.