തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ ജോലികളും ഒക്ടോബറിൽ പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിലാണു മുഖ്യമന്ത്രി വിവിധ വകുപ്പുകൾക്കു നിർദേശം നൽകിയത്. വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ഫണ്ട് ഒക്ടോബർ 15നകം നൽകും.
37 ഇടത്താവളങ്ങൾ
മുപ്പത്തിയേഴ് ഇടത്താവളങ്ങൾ വികസിപ്പിക്കാനാണു തീരുമാനം. ഇതിൽ പത്ത് ഇടത്താവളങ്ങളുടെ ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. ഇടത്താവളങ്ങളുടെ വികസനത്തിനായി 145 കോടി ചെലവ് വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്ത മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും. ഇതിനു പുറമെ പോലീസ്, ഫയർഫോഴ്സ്, വനം, ദേവസ്വം വകുപ്പുകളുടെ സംയുക്ത യോഗം വനം, ദേവസ്വം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേരുമെന്നും കടകംപള്ളി അറിയിച്ചു.
157 കിയോസ്കുകൾ
അടുത്ത 15നകം വാട്ടർ അഥോറിറ്റി വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും. 157 കിയോസ്കുകളും 379 പൈപ്പുകളുമാണു സ്ഥാപിക്കുക. ചൂടു വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന 20 കിയോസ്കുകൾ പ്രത്യേകം സ്ഥാപിക്കും. എരുമേലി ശുദ്ധജല പ്ലാന്റ് ഒക്ടോബറോടെ സജ്ജമാകും. കെഎസ്ആർടിസിയുടെ 400 ബസുകൾ സീസണിൽ സർവീസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. 140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒക്ടോബർ 31നകം റോഡുകളുടെ പണി പൂർത്തിയാകും. സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം നവംബർ മൂന്നിനു സജ്ജമാകും. ഡോക്ടർമാരുടെ നിയമനം നവംബർ ഒന്നിനു പൂർത്തിയാക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോണ്പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. 400 കിലോമീറ്റർ ചുറ്റളവിൽ 20 സ്ക്വാഡുകൾ പട്രോളിംഗ് നടത്തും.
മെസ് ഹാൾ
പോലീസിന്റെ മെസ് ഹാൾ പണിയുന്നതിനു ദേവസ്വം സ്ഥലം അനുവദിക്കണമെന്നും പോലീസുകാർക്കു താമസിക്കാൻ കൂടുതൽ സ്ഥലസൗകര്യം വേണമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടു. തീർഥാടകരുടെ എണ്ണത്തിൽ ഇത്തവണ പത്ത് മുതൽ 12 ശതമാനം വരെ വർധന പോലീസ് പ്രതീക്ഷിക്കുന്നു. അരവണ നിർമാണം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് ദേവസ്വംബോർഡ് അംഗം അജയ് തറയിൽ പറഞ്ഞു. കടകളിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് കച്ചവടക്കാർക്കു നിർദേശം നൽകണമെന്നു ഫയർ ആൻഡ് റെസ്ക്യു ആവശ്യപ്പെട്ടു. പന്പ കെഎസ്ആർടിസി സ്റ്റാൻഡ്, ഹിൽ ടോപ് എന്നിവിടങ്ങളിൽ ഫയർ ഹൈഡ്രേറ്റുകളും സന്നിധാനത്തുള്ളതിനു സമാനമായി പന്പയിൽ കേന്ദ്രീകൃത എൽപിജി ഗോഡൗണും സ്ഥാപിക്കണം. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശബരിമലയിലെ പ്ലാസ്റ്റിക് നിർമാർജനത്തിനായി മിഷൻ ഗ്രീൻ ശബരിമല പദ്ധതി തുടരും. പിആർഡിയുടെ നേതൃത്വത്തിൽ പത്ര, ടിവി മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്ലാസ്റ്റിക്കിനെതിരെ പ്രചരണം നടത്തും. പന്പയിലും സന്നിധാനത്തും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും. വൈദ്യുതി വകുപ്പ് ഒക്ടോബർ 20 നകം പണി പൂർത്തിയാക്കും.
കൂടുതൽ ട്രെയിനുകൾ
തീർത്ഥാടകരുടെ തിരക്കനുസരിച്ചു കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്ക്വാഡുകൾ പ്രവർത്തിക്കും. ലീഗൽ മെട്രോളജിയുടെ നാല് സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാബ് പന്പയിലുണ്ടാവും. കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കാൻ സംവിധാനമുണ്ടാകുമെന്നും വിവിധ വകുപ്പുകൾ യോഗത്തിൽ യോഗത്തിൽ വ്യക്തമാക്കി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി, തോമസ് ചാണ്ടി, ജി.സുധാകരൻ, കെ.കെ. ശൈലജ, കെ. രാജു, മാത്യു ടി. തോമസ്, എംഎൽഎമാരായ രാജു ഏബ്രഹാം, എൻ. ജയരാജ്, പി.സി. ജോർജ്, കെ.കെ. രാമചന്ദ്രൻനായർ, അടൂർ പ്രകാശ്, ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് സിരിജഗൻ, ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ, ദേവസ്വം സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.