കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ദ്വിദിന കൗണ്സലിംഗ് ക്യാന്പ് സമാപിച്ചു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ക്യാന്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു.
സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ നിരന്തര സമരപോരാട്ടങ്ങൾക്കു തയാറാകണമെന്നു സമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സിപിഎം എടുത്ത നിലപാടുകളിൽ വെള്ളം ചേർത്തു. പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതു ജനങ്ങൾ മറന്നിട്ടില്ല. മദ്യമുതലാളിമാരുടെ പണം കണ്ടപ്പോൾ സർക്കാരിന്റെ കണ്ണു മഞ്ഞളിച്ചു. പഞ്ചായത്തുകളുടെ അധികാരം കവർന്നെടുത്തതായും ബിഷപ് പറഞ്ഞു.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, അംഗീകൃത കോളനികൾ എന്നിവയുടെ സമീപത്ത് മദ്യശാലകൾ ആരംഭിക്കാനുള്ള ദൂരപരിധി വെട്ടിക്കുറച്ചത് കേരളീയ സമൂഹത്തോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരേ നാം സമരയുദ്ധത്തന് സജ്ജമാകണം. മദ്യനയത്തിൽ സർക്കാരിന്റെ പൊള്ളത്തരങ്ങൾ ജനമധ്യത്തിൽ തുറന്നുകാട്ടണം. അതിനായി മദ്യവിരുദ്ധ സംഘടനകൾ സദാ ജാഗരൂകരായി കർമരംഗത്തു നിലയുറപ്പിക്കണം.
വിവിധ മദ്യവിരുദ്ധ സംഘടനകൾ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല പോരാടുന്നത്. തിന്മയ്ക്കെതിരേയുള്ള പോരാട്ടമാണിത്. ഇതിനെ വർഗീയവത്കരിച്ച് ലാഭം കൊയ്യാൻ ആരും തയാറാകേണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ പെരുനിലം, വി.ഡി. രാജു, ജോസ് ചെന്പിശേരി, ബെനഡിക്ട് ക്രിസോസ്റ്റം, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ വെളിയിൽ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചൻ കൊല്ലക്കൊന്പിൽ, മിനി ആന്റണി, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. ഡോ. എസ്.ഡി. സിംഗ്, ചാർളി പോൾ, റിക്സണ് ജോസ്, ഡോ. സമീൻ സമദ്, ബിൻസ് ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.