അങ്ങാടിപ്പുറത്തെ അരിവിറ്റു: അരിവണ്ടിയിലൂടെ
ആർ.എസ്. മഞ്ജുഷ കൃഷി ഓഫീസർ നടത്തറ, തൃശൂർ
കഴിഞ്ഞ ജൂലൈ 16 ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് നിന്ന് പുറപ്പെട്ട ് "അരിവണ്ടി’ കർഷികോത്പന്ന വിപണനത്തിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർത്തു. "നെല്ലാണ് ജീവൻ’ എന്നു തിരിച്ചറിഞ്ഞ് തരിശുഭൂമിയിൽ കൃഷിയിറക്കിയ ഒരുകൂട്ടം കർഷകർക്ക് കൈത്താങ്ങായത് മലപ്പുറം ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കെ.പി. യും അദ്ദേഹത്തിന്റെ സ്കൂൾകാല സഹപാഠികളും.
സ്വന്തം ഉത്പന്നം സ്വയം വിപണനം ചെയ്യുക എന്ന അങ്ങാടിപ്പുറം ചാത്തനല്ലൂർ പാടശേഖരത്തിലെ കർഷകരുടെ സ്വപ്നം പല കടന്പകളിലും തട്ടി മങ്ങിയപ്പോഴാണ് മലപ്പുറം നവോദയ സകൂൾ പൂർവ വിദ്യാർഥി സംഘടന ഈ നവീന ആശയവുമായി സഹായത്തിനെത്തിയത്. രണ്ടു വഴികളിലൂടെ സഞ്ചരിച്ച അരിവണ്ടി ഒറ്റ ദിവസം കൊണ്ട് 3500 കിലോ പൊൻകതിർ അരി സംഘടനയിലെ അംഗങ്ങളുടെ വീടുകളിൽ എത്തിച്ച് വിപണനം നടത്തി.
വർഷങ്ങളോളം തരിശു കിടന്ന അങ്ങാടിപ്പുറത്തെ വയലേലകളിൽ നെൽക്കതിരിന്റെ പൊൻവെളിച്ചം തിരിച്ചെത്തിക്കാൻ കൃഷി ഭവന്റെയും, ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. പൊൻമണി എന്ന ഇനമാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷം കൈലിപ്പാടത്തെ കൃഷിയുടെ ലാഭവിഹിതം അരിയാക്കി കർഷകർക്ക് തന്നെ വിൽപ്പന നടത്തിയിരുന്നു.
അതിന്റെ വിജയത്തിന്റെ പ്രതീക്ഷയിലാണ് ഇക്കൊല്ലം കൂടുതൽ നെല്ല് അരിയാക്കി - പൊൻകതിർ എന്ന ബ്രാൻഡിൽ വിൽപന നടത്താൻ ചാത്തനല്ലൂർ പാടശേഖര സമിതിയിലെ കർഷകർ തീരുമാനിച്ചത്. ദേശീയ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ കൃഷി ഓഫീസറുടെ സാങ്കേതിക ഉപദേശത്തിൽ, നല്ല കൃഷിരീതികൾ’’ ഉപയോഗിച്ചാണ് കൃഷി നടത്തിയത്.
അപ്രതീക്ഷിതമായി എത്തിയ വരൾച്ചയെ വൃക്ഷായുർവേദവും, പിപിഎഫ് എം തളിക്കലും, സ്പ്രിങ്ക്ളർ ജലസേചനവും ഒക്കെയായി കർഷകർ നേരിട്ടു. വിളവു കുറയുകയും ചെലവ് കൂടുകയും ചെയ്തെങ്കിലും പൊൻമണിയെ പൊൻകതിരാക്കാൻ’’പാടശേഖരത്തിനു സാധിച്ചു. പാലക്കാട്ടെ പാഡികോ എന്ന സഹകരണ സ്ഥാപനത്തിൽ നെല്ലെത്തിച്ച് മാർക്കറ്റിൽ ലഭ്യമായ അരികളോടും മൽസരിക്കാൻ പാകത്തിൽ 10, 25 കിലോ വരുന്ന പാക്കറ്റിലാക്കി. കിലോയ്ക്ക് 46 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയത്. എന്നാൽ അങ്ങാടിപ്പുറത്തും പരിസരത്തും മാത്രമുള്ള വിൽപനയിൽ അരി ബാക്കിയായി.
അപ്പോഴാണ് സാമൂഹിക പ്രതിബന്ധതയുള്ള ഒരു കൂട്ടം ചെറുപ്പക്കാർ രക്ഷകരായി എത്തിയത്. തങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾ തന്നെ അരിവാങ്ങി സഹായിക്കാനുള്ള പ്രചാരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിനായി തുടങ്ങിയ അക്കൗണ്ടിലേക്ക് ആവശ്യക്കാർ പണം നിക്ഷേപിക്കുകയും അവരുടെ വീടുകളിൽ ഒറ്റ ദിവസം കൊണ്ടുതന്നെ അരി എത്തിക്കുകയും ചെയ്യുക എന്ന ആശയമാണ് നടപ്പാക്കിയത്. അങ്ങാടിപ്പുറത്തു നിന്ന് നിലന്പൂർ വഴിയും തിരൂർ വഴിയും രണ്ട് വാഹനങ്ങളിൽ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ അരി നിറച്ച് വണ്ടി പുറപ്പെട്ടു. എന്നാൽ പണമടച്ചവർ മാത്രമല്ല അവരുടെ പരിസരത്തുള്ള പല വീട്ടുകാരും ആവശ്യക്കാരായതോടെ വാഹനങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാലിയായി. അരിവണ്ടി എന്ന പരസ്യംകണ്ട് പല സ്ഥലത്തും വാഹനം നിർത്തിച്ച് ആൾക്കാർ അരി വാങ്ങിയ രസകരമായ സംഭവവും ഉണ്ടായി. അരി വണ്ടി നൽകിയ പബ്ലിസിറ്റിയിൽ ബാക്കിയുള്ള അരിയും വിറ്റുപോയി.
ഏറ്റവും സാധ്യതയുള്ള വിപണിയായി ലോകം തന്നെ കണക്കാക്കുന്ന കേരളത്തിൽ, ഇത്തരം പരീക്ഷണങ്ങൾ നമ്മുടെ കാർഷിക മേഖലയ്ക്ക് തീർച്ചയായും പുത്തനുണർവു നൽകും. ഇക്കൊല്ലവും അങ്ങാടിപ്പുറത്തുകാർ കൃഷി തുടങ്ങിക്കഴിഞ്ഞു. പുതിയ സ്വപ്നങ്ങൾ കണ്ടുകൊണ്ട്.
ഫാം സംരംഭകർക്ക് പരിശീലനം
തൃശൂർ രാമവർമപുരത്തുള്ള മിൽമ ട്രെയിനിംഗ് സെന്ററിൽ ഒക്ടോബർ നാലു മുതൽ ഏഴു വരെ എരുമവളർത്തൽ സംരംഭകർക്കും 23 മുതൽ 26 വരെ ആട് വളർത്തൽ സംരംഭകർക്കും പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ 0487 2695869 എന്ന ഫോണ് നന്പരിൽ ബന്ധപ്പെടുക.
നാഗാർജുന ഒൗഷധമിത്രം അവാർഡ്
ഒൗഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാഗാർജുന ആയുർവേദിക് ഗ്രൂപ്പ് മികച്ച ഒൗഷധസസ്യ കർഷകനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അവാർഡു നൽകുന്നു. 25,001 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. ഇടവിളയായോ തനിവിളയായോ കുറഞ്ഞത് 50 സെന്റ് സ്ഥലത്തെങ്കിലും ഒൗഷധസസ്യങ്ങൾ കൃഷി ചെയ്തിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം കാർഷിക വിഭാഗം, നാഗാർജുന, കലയന്താനി.പി.ഒ, തൊടുപുഴ എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31 നകം ലഭിച്ചിരിക്കണം.
തോട്ടവിളകൃഷി
കശുമാവ്, കൊക്കോ എന്നീ തോട്ടവിളകൾ സൂക്ഷ്മജലസേചന സംവിധാനമില്ലാതെ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 20000 രൂപ 60:20:20 (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി) എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 0471-2330857, 2330856.
അറിയാം, ചില ജലപാഠങ്ങൾ
തമലം വിജയൻ, അസിസ്റ്റന്റ് എൻജിനിയർ വൈദ്യുതി ബോർഡ് തിരുവനന്തപുരം
നാം അധിവസിക്കുന്ന ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും ജലമാണെങ്കിലും അതിന്റെ മൂന്നു ശതമാനം മാത്രമേ മനുഷ്യർക്ക് ഉപയോഗിക്കുവാൻ കഴിയുന്നുള്ളൂ. ആ മൂന്നുശതമാനത്തിൽ തന്നെ, അതിന്റെ ഒരു ശതമാനം മാത്രമേ യഥേഷ്ടം മനുഷ്യർക്ക് ഉപയോഗപ്രദമാക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനവും മാലിന്യം കലർന്നിരിക്കുകയാണ്.
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ കണ്ടെത്തൽ ജല ദുർവ്യയമാണ് ജല ദൗർലഭ്യത്തിന്റെ പ്രധാന കാരണമെന്നാണ്. ലോകത്ത് 1.8 ബില്യണ് ജനതയ്ക്ക് ശുദ്ധജലം അന്യമായിരിക്കുന്നു. 2.4 ബില്യണ് ജനങ്ങൾ ശുചീകരണ സൗകര്യം ലഭ്യമല്ലാത്തവരാണ്. 8,40,000 പേർ ജല സംബന്ധമായ അസുഖത്താൽ പ്രതിവർഷം മരിക്കുന്നു.
കാർഷിക, വ്യാവസായിക വിപ്ലവങ്ങളും ജനസംഖ്യാ വർധനവും ജലത്തിന്റെ ഉപഭോഗം വർധിപ്പിക്കുകയും ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഉപയോഗിക്കുന്നതിനനുസൃതമായി ജലസ്രോതസുകൾ പുതിയതായി ഉണ്ടാകുന്നുമില്ല. ഉള്ളവ തന്നെ നശിക്കുകയും മലിനപ്പെടുകയുമാണ്.
കൃത്യമായ അളവിൽ ഭൂമിയിൽ മഴ ലഭിച്ചാൽ ശുദ്ധജലം മതിയായ അളവിൽ ഉണ്ടാകും. ഭൂമിയിൽ മഴ സുലഭമാകണമെങ്കിൽ മരങ്ങൾ ധാരാളം ഉണ്ടാകണം. മഴ ഉണ്ടാകുന്നതിന് കാടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മരങ്ങൾ നട്ട് മഴ പെയ്യിപ്പിക്കുന്നതിനുപകരം ലോകം ഇന്ന് കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള ചെലവിന്റെ ഒരംശമുണ്ടെങ്കിൽ എത്രയോ മരങ്ങൾ നട്ടുവളർത്താനാകും. പ്രകൃതി നിയമങ്ങൾ പൊളിച്ചെഴുതി കൃത്രിമ നിയമങ്ങളിലൂടെയും ശാസ്ത്രങ്ങളിലൂടെയും ജല പ്രശ്നം പരിഹരിക്കാമെന്ന വ്യാമോഹത്തിന്റെ അനന്തരഫലം വളരെയധികം അപകട സാധ്യത ഉണ്ടാക്കുന്നതായിരിക്കും.
മരങ്ങൾ രാത്രിയും പകലും ശ്വസിക്കുന്നു. അവ ഭൂമിയിലെ ജലം ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ കാർബണ് ഡൈ ഓക്സൈഡുമായി ചേർത്ത് സൗരോർജത്തിന്റെ സഹായത്തോടെ രാസ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫലമായി നമുക്ക് ശുദ്ധമായ ഓക്സിജൻ ലഭിക്കുന്നു. ഇലകളിലൂടെ ഓക്സിജനോടൊപ്പം പുറത്തുവരുന്ന നീരാവി ഉയരങ്ങളിലെത്തി കാർമേഘമായി രൂപപ്പെടുകയും അവ മറ്റു മേഘങ്ങളുമായി കൂട്ടിയിടിച്ച് മഴയായി മാറുകയും ചെയ്യുന്നു.
മരങ്ങൾ ഫലവൃക്ഷമാണെങ്കിൽ അവ ആഹാരത്തിനായി കായ്കനികൾ നൽകുന്നതോടൊപ്പം മഴയും ഓക്സിജനും ഭൂമിക്കൊരു തണലും നൽകുന്നു. മണ്ണൊലിപ്പിനും ശബ്ദ മലിനീകരണത്തിനും വായു മലിനീകരണത്തിനും ജല മലിനീകരണത്തിനുമുള്ള പരിഹാരമാണ് കാടുകൾ.
അപകട സാഹചര്യത്തിൽ നിൽക്കുന്ന വൻമരങ്ങൾ മുറിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ വികസനത്തിന്റെ ആവശ്യത്തിനായി പാതയോരങ്ങളിൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് നാം ഇന്നു കാണുന്നുണ്ട്. ഗുജറാത്തിലും മറ്റ് ചിലയിടങ്ങളിലും നടാൻ പറ്റുന്ന മരങ്ങൾ മുറിക്കാതെ ഇവ വേരോടെ പിഴുത് മറ്റൊരിടത്ത് മാറ്റി നട്ട് വളർത്തുന്നുണ്ട്. ഈ മാതൃക എല്ലായിടത്തും സ്വീകരിക്കുന്നത് നല്ലതു തന്നെ.
വൃക്ഷങ്ങളിൽ സൂര്യപ്രകാശവും കാർബണ് ഡൈ ഓക്സൈഡും ജലവും തമ്മിൽ തുടർച്ചയായി പ്രതിപ്രവർത്തിച്ച് സുലഭമായി നമുക്ക് ഓക്സിജനും മഴയും ലഭിക്കുന്ന ഒരു ജലചംക്രമണം’ ക്രമപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജീവജാലങ്ങളുടെ നിലനിൽപ്പിനായി നമുക്ക് ചെയ്യാവുന്നത്. ആൽബർട്ട് ഐൻസ്റ്റൈനിന്റെഅഭിപ്രായത്തിൽ അടുത്ത ഒരു ലോകമഹായുദ്ധം ഉണ്ടായാൽ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്നാണ്. ഈ മുന്നറിയിപ്പ് ഉണ്ടാകുന്പോഴും അതിനു പരിഹാരമായി യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ മുന്നിൽ വേണ്ടത് സന്പൂർണ വനവത്കരണ പദ്ധതികൾ തന്നെയാണ്.
ജലസ്രോതസുകൾ നശിപ്പിക്കുന്നതിനായി രാജ്യത്ത് ജനങ്ങൾ മത്സരിക്കുകയാണ്. തണ്ണീർതടങ്ങൾ, നീർച്ചാലുകൾ. ചെറിയ തോടുകൾ, ചതുപ്പുകൾ, കുളങ്ങൾ, നദികൾ, നിലവിലുള്ള കിണറുകൾ എന്നിവ നികത്തി മറവു ചെയ്യുകയാണിപ്പോൾ. മഴ പെയ്താൽ കിട്ടുന്ന ശുദ്ധജലം ഭൂമിയിൽ തങ്ങി നിൽക്കാൻ നാം ഇടം കൊടുക്കുന്നില്ല. നമ്മുടെ വീട്ടുമുറ്റവും സ്കൂൾ മുറ്റവും ഓഫീസ് മുറ്റവുമെല്ലാം ഇന്റർ ലോക്കുകളും കോണ്ക്രീറ്റ് പ്രതലവും ആയിക്കൊണ്ടിരിക്കുകയാണ്.
മഴവെള്ള സംഭരണികൾ മഴവെള്ളം ശേഖരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്.
മുറ്റങ്ങളിലും പറന്പുകളിലും മരച്ചുവടുകളിലും എല്ലാം മഴക്കുഴികൾ നിർമിക്കുന്നത് മഴവെള്ളം മണ്ണിലേക്കു അരിച്ചിറങ്ങാൻ സഹായിക്കും.
പ്രകൃതിക്കാകെ ഗുണകരമായ ഇത്തരം സുസ്ഥിര വികസനാനുസൃതമായ പദ്ധതികൾക്ക് രൂപം കൊടുക്കാൻ നമുക്ക് കൈകോർക്കാം. ഇത്തരം ചിന്തകൾ മനസിൽ നിന്നു മണ്ണിലേക്കിറങ്ങട്ടെ. ജലത്തെ ജീവനുതുല്യമായി കരുതി സംരക്ഷിക്കാം.
കൃഷിയിലെ പൊടിക്കൈകൾ/ പോൾസൺ താം
വനങ്ങളിലെ സസ്യസമൃദ്ധിക്കുപിന്നിൽ പ്രകൃതി പ്രതിഭാസം
മരങ്ങളും സസ്യഅവശിഷ്ടങ്ങളും ചെറുചെടികളും ജൈവവസ്തുക്കളും കൂടി പൊതിഞ്ഞു കിടക്കുന്ന വനമണ്ണിൽ മഴത്തുള്ളികളുടെ ആഘാതം വളരെ കുറവാണ്.
പുതയിടുന്നതുവഴി വനങ്ങളിലെ സസ്യസമൃദ്ധി കൃഷിയിടങ്ങളിലും സാധ്യമാക്കാം.
തൊഴുത്തുവളം ഉണ്ടെങ്കിൽ വിളപ്പൊലിമ ഉറപ്പ്
കന്നുകാലികളുടെ ചാണകം, മൂത്രം, അവ ഭക്ഷിക്കുന്ന പുല്ല് എന്നിവ ചേർന്ന മിശ്രിതത്തിൽ അഞ്ചു ശതമാനം നൈട്രജൻ, 0.2 ശതമാനം ഫോസ്ഫറസ് 0.5 ശതമാനം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വിള പൊലിമയ്ക്കു പിന്നിലെ രഹസ്യമാണിത്.
മണ്ണ് നല്ലതായാൽ വിളവു മികച്ചതാകും
പാറപൊടിഞ്ഞു രൂപപരിണാമം സംഭവിച്ച മണ്ണിൽ 25 ശതമാനം ജലം, 45 ശതമാനം ധാതുവസ്തുക്കൾ, 25 ശതമാനം വായു, അഞ്ചു ശതമാനം ജൈവാംശം ഇവകൂടി ചേർന്നതാണ് നല്ലമണ്ണ്. ഇവിടെ കൃഷി ചെയ്താൽ വിളവും മികച്ചതായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.