പോപ്പുലർ മിഷൻ ധ്യാനത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും പോട്ട, ഡിവൈൻ തുടങ്ങിയ ധ്യാനക്രേന്ദ്രങ്ങളിലൂടെയും കേരളത്തിലെന്നു മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ആത്മീയ ഉണർവും ക്രിസ്തീയ ദിശാബോധവും നൽകിപ്പോരുന്ന വിൻസെൻഷ്യൻ സന്യാസ സഭാസമൂഹത്തിന്റെ സ്ഥാപകനാണ് പുണ്യശ്ലോകനായ കാട്ടറാത്ത് വർക്കി അച്ചൻ.
പൗരോഹിത്യത്തിന്റെ നേതൃത്വവാസനയും സുവിശേഷാത്മക ജീവിതത്തിന്റെ പുണ്യമാതൃകയും സമജ്ജസമായി സമ്മേളിച്ചിരുന്ന മനസിന്റെ ഉടമയായിരുന്ന ആ കർമയോഗി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് എണ്പത്തിയാറു വർഷം പൂർത്തിയാകുന്നു.
കർമത്തിൽ ഇടവക വൈദികനും ഹൃദയത്തിൽ സന്യാസിയുമായി ജീവിച്ച വർക്കിയച്ചൻ വനവാസിയായ താപസവര്യൻ എന്നാണറിയപ്പെട്ടിരുന്നത്. നാനാജാതി മതസ്ഥർക്കും പ്രിയങ്കരനായിരുന്ന ആ പുണ്യാത്മാവ് വൈക്കം - തോട്ടകം നിവാസികളുടെ കാരണവർ സ്ഥാനീയനായ വല്യച്ചൻ കൂടിയായിരുന്നു.
പാലായ്ക്കടുത്ത് പൂഞ്ഞാർ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും ത്രേസ്യാമ്മയുടേയും മകനായി 1851 ഒക്ടോബർ 13 നു വർക്കിയച്ചൻ ഭൂജാതനായി. ഫാ. ചാണ്ടി കാട്ടറാത്ത് ഉൾപ്പെടെ മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആശാൻകളരി പഠനശേഷം അദ്ദേഹം മുത്തോലി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചതായിട്ടാണ് അനുമാനം.
അജപാലനശുശ്രൂഷ
മുത്തോലി സ്കൂളിലെ പഠന ശേഷം കൊച്ചുവർക്കി പാലായിലും മാന്നാനത്തുമായി വൈദികപഠനം പൂർത്തിയാക്കി. 22-ാം വയസിൽ തിരുപ്പട്ടം സ്വീകരിച്ചു. ഇടമറ്റം, തത്തന്പള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂർ, വിളക്കുമാടം, എഴുപുന്ന, വൈക്കം തുടങ്ങിയ ഇടവകകളിൽ വൈദികസേവനം നടത്തി. മുത്തോലി, വൈക്കം എന്നീ കർമലീത്താ മഠങ്ങളിലെയും ചന്പക്കര ആരാധനാ മഠത്തിലെയും ചാപ്ലൈനായും പിന്നീട് ആരാധനാ സഭയുടെ പ്രഥമ പൊതുശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു.
13 വർഷക്കാലം അദ്ദേഹം വൈക്കം ഇടവക വികാരിയായിരുന്നു. സാമൂഹ്യക്ഷേമത്തിൽ അധിഷ്ഠിതമായ ജനാഭിവൃദ്ധി, വിശ്വാസതീക്ഷ്ണത, ഭക്ത്യാഭിവൃദ്ധി എന്നിവയ്ക്കായി അശ്രാന്ത പരിശ്രമം നടത്തിയ അച്ചനെ തങ്ങളുടെ സ്ഥിരം വികാരിയായി നിയമിക്കുന്നതിനുവേണ്ടി വൈക്കം ഇടവകാംഗങ്ങൾ 1899-ൽ ബിഷപ് മാർ ളൂയീസ് പഴേപറന്പിലിനു മംഗളപത്രം സമർപ്പിക്കുകയുണ്ടായി. 1907-ൽ താൻ തോട്ടകത്തു സ്ഥാപിച്ച സന്യാസ സമൂഹത്തിൽ മറ്റംഗങ്ങളോടൊപ്പം താമസം മാറിപ്പോന്നശേഷം, വൈക്കം ഇടവകയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ കാട്ടറാത്ത് വർക്കിയച്ചനെ വീണ്ടും വികാരിയായി നിയമിക്കണമെന്ന അപേക്ഷ ഇടവകക്കാർ മെത്രാനച്ചനു മുന്പിൽ വച്ചു. വൈക്കത്ത് അദ്ദേഹം സ്ഥാപിച്ചതാണു സെന്റ് ളൂയീസ് സ്കൂൾ.
വിൻസെൻഷ്യൻ സഭയുടെ സമാരംഭം
1904-ൽ ഇടവക സേവനം നടത്തിവരവേതന്നെയാണ് സന്യാസിയാകണമെന്ന തന്റെ ഹൃദയാഭിലാഷം മെത്രാൻ മാർ ളൂയിസ് പഴേപറന്പിലിനെ അറിയിക്കുന്നത്. തോട്ടകത്തു ദാനമായി കിട്ടിയ സ്ഥലത്തു കപ്പേളയുടെയും താത്കാലിക ആശ്രമത്തിന്റെയും ആശീർവാദകർമം 1904 നവംബർ 20 ന് മാർ ളൂയിസ് മെത്രാൻ നിർവഹിച്ചു. അങ്ങനെ കാട്ടറാത്തു വർക്കിയച്ചൻ സഹപ്രവർത്തകരായ മറ്റു മൂന്നു വൈദികരോടൊപ്പം വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ഥാപിച്ച വിശ്വവ്യാപകമായ സഭയുടെ മാതൃകയിൽ, സുറിയാനി സഭയിൽ വിൻസെൻഷ്യൻ സഭയ്ക്ക് ആരംഭം കുറിച്ചു. വികാരിസ്ഥാനത്തു നിന്നു വിരമിച്ച് 1907 സെപ്തംബർ 20 ന് അദ്ദേഹവും അവിടെ സമൂഹജീവിതം ആരംഭിച്ചു. 1909-ൽ ആശ്രമത്തിന്റെ പണിപൂർത്തിയായതോടെ വർക്കിയച്ചനും മറ്റു വൈദികരും താത്കാലിക ആശ്രമത്തിൽ നിന്ന് അവിടേയ്ക്കു താമസം മാറ്റി.
കറകളഞ്ഞ യോഗിജീവിത മാതൃകകൊണ്ടു ജീവിച്ചിരിക്കുന്പോൾത്തന്നെ ഒരു അത്ഭുത പ്രവർത്തകനായാണു ജനങ്ങൾ വർക്കിയച്ചനെ കണ്ടിരുന്നത്. അദ്ദേഹം തന്റെ തപോമനസാൽ പ്രാർഥിച്ചാൽ ഏതു കാര്യവും സാധ്യമാകുമെന്നു ജനങ്ങൾ വിശ്വസിച്ചു. അതിനാൽത്തന്നെ നാനാജാതി മതസ്ഥർ അദ്ദേഹത്തെ സന്ദർശിക്കുകയും പ്രാർഥനാസഹായം തേടുകയും ചെയ്തിരുന്നു.
ശ്രേഷ്ഠനായ താപസവര്യൻ
അ ദ്ദേഹത്തിന്റെ താപസജീവിതത്തിന്റെ വിശുദ്ധിയിലേക്കും മഹനീയതയിലേക്കും വെളിച്ചം വീശുന്ന അനവധി വെളിപ്പെടുത്തലുകളുണ്ട്. അതിലൊന്ന്, അദ്ദേഹം മുത്തോലി കർമലീത്ത മഠത്തിന്റെ ചാപ്ലൈനായിരിക്കെ അവിടത്തെ സഹോദരിമാർ രേഖപ്പെടുത്തിയിരിക്കുന്നതാണ്. ചങ്ങനാശേരിയിൽ ഒരു പുതിയ മഠം സ്ഥാപിക്കാനായി ആ സഹോദരിമാർ പോകുന്പോൾ തങ്ങളുടെ ചാപ്ലൈനച്ചനെ കണ്ടതിനെക്കുറിച്ച് അവരുടെ ദിനവൃത്താന്തത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: വനവാസമുറിയിൽ കയറി അവിടെ വസിച്ചിരുന്ന വലിയ വനവാസിയെ കണ്ടു യാത്ര പറഞ്ഞു.
ആ യോഗീജീവിതത്തിന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞായിരിക്കണം 1916-ൽ ആരാധനാ സഭയുടെ ചന്പക്കുളം ഭവനത്തിന്റെ ചാപ്ലൈനായും 1923-ൽ ആരാധനാസഭയുടെ പൊതുശ്രേഷ്ഠനായും ചങ്ങനാശേരി മെത്രാൻ മാർ തോമസ് കുര്യാളശേരി അദ്ദേഹത്തെ നിയമിച്ചത്.
1927-ൽ വിൻസെൻഷ്യൻ സഭ വീണ്ടും പുനരുദ്ധരിക്കപ്പെട്ടു. വിശ്വാസ തീക്ഷ്ണതയുണ്ടായിരുന്ന യുവാക്കളായ ജോർജ് മണ്ണാറയച്ചൻ, ആന്റണി പവ്വത്തിലച്ചൻ, ജോർജ് വട്ടംകണ്ടത്തിലച്ചൻ എന്നിവരാണിതിനു മുൻകൈയെടുത്തത്.
അവരുടെ ക്ഷണം സ്വീകരിച്ച് 76-ാം വയസിലെ വാർധക്യ അസ്വസ്ഥതകൾ മറന്ന് 1927 ഒക്ടോബർ 27 ന് താൻ വിത്തുപാകിയ തോട്ടകത്തെ ആശ്രമ മണ്ണിലേക്ക് വർക്കിയച്ചൻ തിരിച്ചെത്തി. എറണാകുളം മെത്രാപ്പോലീത്ത മാർ അഗസ്തീനോസ് കണ്ടത്തിലിന്റെ അനുവാദപ്രകാരം 1929 ജൂലൈ 21 ന് പ്രഥമ വ്രതവാഗ്ദാനവും പ്രത്യേകാനുമതിപ്രകാരം 1931 ജൂലൈ 19 ന് നിത്യവ്രതവാഗ്ദാനവും നടത്തി വിൻസെൻഷ്യൻ സഭയുടെ പ്രഥമ അംഗമായി.
നിത്യസമ്മാനം
നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം 1931 ഒക്ടോബർ 24 ന് ആ കർമയോഗി തന്റെ ഈലോകത്തെ കർമപഥത്തിൽ നിന്നു നിത്യതയിലേക്കു പറന്നുയർന്നു. എറണാകുളം മെത്രാപ്പോലീത്ത മാർ അഗസ്തീനോസിന്റെയും ചങ്ങനാശേരി മെത്രാൻ മാർ ജയിംസ് കാളാശേരിയുടെയും കാർമികത്വത്തിലായിരുന്നു മൃതസംസ്കാര ശുശ്രൂഷ.
മാർ ജെയിംസ് കാളാശേരി നടത്തിയ ചരമോപചാര പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ജീവിതത്തിലും പ്രവൃത്തിയിലും മരണത്തിലും സംസ്കാരത്തിലും അദ്ദേഹം ഒരദ്ഭുത മനുഷ്യനും ആദർശപുരുഷനും മാതൃകാ വൈദികനും ഭക്തിസന്പന്നനും ഭക്തിപ്രചാരകനും ആയിരുന്നു. ഈ വാക്കുകൾ ആ കർമജീവിതത്തിന് അടിവരയിടുന്ന ഒരു സാക്ഷ്യക്കുറിപ്പ് കുടിയായിരുന്നു. ക്രാന്തദർശിയും താപസവര്യനുമായിരുന്ന ആ പുണ്യചരിതന്റെ ഭൗതിക ശരീരം തോട്ടകം ആശ്രമദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
വർക്കിയച്ചന്റെ ആത്മീയദർശനങ്ങൾ
ധ്യാ നം, മനനം, കർമം, പരിത്യാഗം, സമർപ്പണം, ആരാധന, ഭക്തി എന്നീ ആഴമേറിയ ആത്മീയാനുഭവങ്ങൾക്കുടമയായ വർക്കി കാട്ടറാത്തച്ചന്റെ ജീവിതമാതൃക തലമുറകൾക്കു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ വിശുദ്ധമായ സന്യാസ - പൗരോഹിത്യ അനുഭവത്തിൽനിന്നു രൂപപ്പെടുത്തിയ പ്രാർഥനാ മുറകൾ ഇന്നും പ്രസക്തമാണ്. വല്യച്ചന്റെ ഗുളിക എന്ന പേരിലറിയപ്പെട്ടിരുന്ന, യാത്രയ്ക്ക് മുന്പും പിന്പുമുള്ള പ്രാർഥനാക്രമവും (3 നന്മ.), വല്യച്ചന്റെ കഷായം എന്ന പേരിലറിയപ്പെട്ടിരുന്ന, വിദ്യാർഥികൾക്കായി രൂപപ്പെടുത്തിയ പഠനസാമർഥ്യത്തിനായുള്ള പ്രാർഥനാമുറയും (6 സ്വർഗ., 6 നന്മ, 6 ത്രിത്വ.) അവയിൽ ഏറെ പ്രസിദ്ധങ്ങളാണ്. അങ്ങനെ തന്റേതെന്ന് അടയാളപ്പെടുത്താനാവുംവിധമുള്ള തനതായ ഒരു ഭക്തി സ്മരണികയുംകൂടി ലോകത്തിനു മുന്പിൽ അവതരിപ്പിച്ചുകൊണ്ടാണ് ആ പുണ്യാത്മാവ് കടന്നുപോയത്.
എളിയൊരു തുടക്കത്തിലൂടെ വർക്കി കാട്ടറാത്ത് അച്ചൻ ആരംഭിച്ച വിൻസെൻഷ്യൻ സഭ ഇന്നു പടർന്നു പന്തലിച്ച് ലോകം മുഴുവൻ വ്യാപിച്ച് നറുമണം പരത്തുന്നൊരു സുഗന്ധഗന്ധിയായ പൂമരമായി വളർന്നിരിക്കുന്നു. വിൻസെൻഷ്യൻ സഭ ഇന്ന് അതിന്റെ പ്രേഷിത പ്രവർത്തനങ്ങൾ, സുവിശേഷ പ്രഘോഷണങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹ്യ സന്പർക്ക മാധ്യമ പ്രവർത്തനങ്ങൾ എന്നി മേഖലകളിലൂടെ ലോകത്തെല്ലായിടത്തും ശ്രദ്ധിക്കപ്പെടുന്ന നിറസാന്നിധ്യമായി പരിവർത്തിക്കപ്പെട്ടിരിക്കുന്നു. മഹത്തായ ആ വളർച്ചയ്ക്കുള്ള ചാലകശക്തി വർക്കി കാട്ടറാത്ത് അച്ചനാണ്.
ഫാ. ഡോ. അലക്സ് ചാലങ്ങാടി വി.സി
(വിൻസെൻഷ്യൻ സഭയുടെ വിദ്യാഭ്യാസ - സന്പർക്ക മാധ്യമങ്ങളുടെ ജനറൽ കൗണ്സലറും സെക്രട്ടറി ജനറലുമാണു ലേഖകൻ.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.