കാക്കനാട്: സ്പെഷൽ സ്കൂൾ മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ സബ്മിഷനിലൂടെ അവതരിപ്പിക്കുമെന്ന് അൻവർ സാദത്ത് എംഎൽഎ . സ്പെഷൽ സ്കൂൾ മേഖലയിലെ അസോസിയേഷനുകളുടെ ഏകോപനവേദിയായ സ്റ്റേറ്റ് അസോസിയേഷൻ ഫോർ കോ -ഓർഡിനേറ്റിംഗ് റിഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് ഡവലപ്മെന്റ്ലി ഡിസേബിൾഡിന്റെ (സേക്രഡ്) ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്പിൽ സംഘടിപ്പിച്ച അവകാശ കൂട്ടായ്മയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അന്പതു വിദ്യാർഥികളുള്ള സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് ഇപ്പോഴത്തെ സർക്കാർ ആവശ്യമായ തുടർനടപടി സ്വീകരിച്ചില്ല. സ്പെഷൽ സ്കൂളുകൾ എയ്ഡഡ് സ്കൂളുകളായി ഉയർത്തുന്നതിനും കുട്ടികൾക്കും ജീവനക്കാർക്കും ന്യായമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എംഎൽഎ വ്യക്തമാക്കി. അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (എഐഡി) സംസ്ഥാന ചെയർമാൻ ഫാ. റോയി വടക്കേൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുക, വരുമാന പരിധിയില്ലാതെ ആനുകൂല്യങ്ങൾ നൽകുക, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക, സ്ഥാപനങ്ങൾക്കു മതിയായ സാന്പത്തിക സഹായം നൽകുക, ജീവനക്കാർക്കു തുല്യജോലിക്ക് തുല്യവേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സേക്രഡ് അവകാശ കൂട്ടായ്മ സംഘടിപ്പിച്ചത്.
സ്പെഷൽ ഒളിന്പിക്സ് ഭാരത് (എസ്ഒബി) കേരള ഏരിയ ഡയറക്ടറും സേക്രഡ് സ്റ്റേറ്റ് കോ -ഓർഡിനേറ്ററുമായ ഫാ. റോയ് കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ജാൻസി ജോർജ്, ഡോ. മേരി അനിത, സിസ്റ്റർ വിനയ, സുരേഷ് ബാബു, ജിനേഷ്, സേക്രഡ് സംസ്ഥാന ജനറൽ കണ്വീനർ സുശീല കുര്യാച്ചൻ, കെ.എം.ഷംസു, എം.അലി, പി.കെ.എ. ജബ്ബാർ, ഡോ. മൻസൂർ, ഡോ. വെങ്കിടേശ്വരൻ, രാമചന്ദ്രൻ നായർ, സി.എം.അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
എയ്ഡ്, എസ്ഒബി, ആശ്വാസ്, എസ്എസ്ഇയു, പരിവാർ തുടങ്ങിയ സംഘടനകളാണു സേക്രഡിന്റെ ഭാഗമായുള്ളത്. ധർണയിൽ സ്പെഷൽ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തു. വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം സംഘാടകർ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയ്ക്കു കൈമാറി.
സേക്രഡിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ 11 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ധർണകൾ നടത്തിവരുന്നുണ്ട്. 31നു തിരുവനന്തപുരത്ത് ഉപവാസവും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിനു മുന്പിൽ നടക്കുന്ന ധർണയിൽ പതിനായിരത്തോളം പേർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.