കോഴിക്കോട്: മീസിൽസ് റുബെല്ല വാക്സിനേഷൻ കാന്പയിൽ ഇന്ന് അവസാനിക്കുന്പോൾ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിയാതെ അധികൃതർ കുഴങ്ങുന്നു. നവംബർ 16 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 78.6 ശതമാനം വിദ്യാർഥികൾക്കാണ് വാക്സിനേഷൻ നൽകിയിട്ടുള്ളത്. 20 ശതമാനം കുട്ടികൾക്ക് ഇനിയും പ്രതിരോധ വാക്സിൻ നൽകിയിട്ടില്ല എന്നത് കേരളത്തിന്റെ ആരോഗ്യമേഖലയെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. ഒക്ടോബർ മൂന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ ക്യാന്പായിരുന്നു ആരോഗ്യവിഭാഗം നടത്താൻ തീരുമാനിച്ചത്. തുടർന്ന് 18 വരെ ക്യാന്പ് നീട്ടുകയായിരുന്നു.
നിലവിൽ നാലു ജില്ലകളിൽ മാത്രമാണ് 90 ശതനാമത്തിനു മുകളിൽ വാക്സിനേഷൻ നടന്നത്. 55.54 ശതമാനം വിദ്യാർഥികൾ മാത്രം വാക്സിനേഷൻ എടുത്ത മലപ്പുറം ജില്ലയാണ് ഏറ്റവും പിറകിൽ. കോഴിക്കോട് ജില്ലയിൽ 73.15 ശതമാനം വാക്സിനേഷൻ നടന്നു. തിരുവനന്തപുരം 88.35, കൊല്ലം 86.24, പത്തനംതിട്ട 96.79, ആലപ്പുഴ 96.33, കോട്ടയം 93.24, ഇടുക്കി, 95.43, എറണാകുളം 83.93, തൃശൂർ 81.23, പാലക്കാട് 2.11, വയനാട് 85. 27, കണ്ണൂർ 78.23, കാസർകോട് 77.46 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്ക്.
മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം: മുഴുവൻ തുകയും സർക്കാർ വഹിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള മുഴുവൻ തുകയും സർക്കാർ വഹിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾ, ആശുപത്രികൾ, മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റുകളുടെ നിർമാണച്ചെലവാണു പൂർണമായി വഹിക്കാൻ തദ്ദേശ സ്ഥാപന വകുപ്പ് ഉത്തരവിറക്കിയത്.
തദ്ദേശ സ്ഥാപനങ്ങൾ വഴി ശുചിത്വ മിഷനാകും ഇതിനാവശ്യമായ തുക അനുവദിക്കുക. ആശുപത്രികൾ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു നടപടി. നിലവിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചാൽ ചെലവായ മൊത്തം തുകയുടെ 50 ശതമാനമാണു സബ്സിഡിയായി ലഭിച്ചിരുന്നത്. എന്നാൽ, ബാക്കി തുക കണ്ടെത്താൻ പൊതു സ്ഥാപനങ്ങൾ ബുദ്ധിമുട്ടിയിരുന്നു. ഇതിനാൽ പല സ്ഥാപനങ്ങളും പ്ലാന്റുകൾ സ്ഥാപിക്കാൻ തയാറായിരുന്നില്ല.
ഇതേത്തുടർന്നു വികേന്ദ്രീകൃതാസൂത്രണ കോ- ഓർഡിനേഷൻ സംസ്ഥാന സമിതി 100 ശതമാനം സബ്സിഡി നൽകണമെന്നു സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
ആലപ്പുഴ കാർമൽ എൻജിനിയറിംഗ് കോളജിന് ഉന്നത വിജയം
ആലപ്പുഴ: പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിന്റെ സഹോദരസ്ഥാപനവും കേരള സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നതുമായ കാർമൽ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിക്ക് ഉന്നത വിജയം. കേരള സർവകലാശാലയുടെ ബിടെക് അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ 80 ശതമാനം വിജയത്തോടെ രണ്ടാം സ്ഥാനവും സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ 76.47 ശതമാനം വിജയത്തോടെ നാലാം സ്ഥാനവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ 63.15 ശതമാനം വിജയത്തോടെ ആറാം സ്ഥാനവും കാർമൽ നേടി.
ഭിന്നലിംഗക്കാർക്ക് തുടർവിദ്യാഭ്യാസ പദ്ധതി
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിന്റെയും ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നലിംഗക്കാർക്കുള്ള തുടർവിദ്യാഭ്യാസ പദ്ധതിക്ക് ഇന്നു തുടക്കം കുറിക്കും. രാവിലെ 9.30ന് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള ഉദ്ഘാടനം നിർവഹിക്കും.
ഭിന്നലിംഗക്കാരെ മികച്ച സാമൂഹ്യ ജീവിതത്തിനായി പ്രാപ്തരാക്കുകയാണു മൂന്നു മാസത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്നു കോളജിലെ സോഷ്യാളജി വിഭാഗം മേധാവി ഡോ. സജിതാ കുറുപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. ആഴ്ചയിൽ മൂന്നു മണിക്കൂറാണു ക്ലാസുകൾ. ശീതൾ ശ്യാം, സിസ്റ്റർ സുജിത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഐബിഎസ് സോഫ്റ്റ്വെയർ കൊച്ചി സ്മാർട്സിറ്റിയിൽ പ്രവർത്തനം തുടങ്ങി
കൊച്ചി: ആഗോള ഗതാഗത, ലോജിസ്റ്റിക്സ് വ്യവസായമേഖലയ്ക്കുള്ള സാങ്കേതികവിദ്യാദാതാക്കളിൽ പ്രമുഖരായ ഐബിഎസ് സോഫ്റ്റ്വെയർ കൊച്ചി സ്മാർട്സിറ്റിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
സ്മാർട്സിറ്റിയിലെ ആദ്യ ഐടി ടവറിലെ 27,489 ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് സ്പേസാണ് കന്പനി എടുത്തിരിക്കുന്നത്. 20 രാജ്യങ്ങളിലായി മൂവായിരത്തോളം ജീവനക്കാരുള്ള ഐബിഎസിന്റെ കൊച്ചിയിലെ രണ്ടാമത്തെ ഓഫീസായ സ്മാർട്സിറ്റിയിയിൽ 250-ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നതെന്നു സ്മാർട്ട് സിറ്റി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
2017-ൽ 20 വർഷം പൂർത്തിയാക്കുന്ന ഐബിഎസിന് അമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യാ-പസഫിക്, മധ്യ പൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഓഫീസുണ്ട്. സ്മാർട്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ്വെയർ ഗ്ലോബൽ എച്ച്ആർ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ പി. ജയൻ പറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള സ്മാർട്സിറ്റിയിൽ ക്രിയാത്മകമായ ബിസിനസ് അന്തരീക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.