ഇരിങ്ങാലക്കുട: വിശ്വാസസാക്ഷ്യത്തിനു കരുത്തു പകർന്ന് ആയിരങ്ങൾ, തോമാശ്ലീഹായുടെ പാദസ്പർശനത്താൽ പുണ്യപൂരിതമായ കൊടുങ്ങല്ലൂരിലേക്ക് തീർത്ഥാടകരായെത്തി. മതമൈത്രിക്കു പ്രസിദ്ധമായ ഇവിടെ തീർഥാടനത്തിന് ഉജ്വലവരവേല്‍പാണ് ലഭിച്ചത്. കരുവപടന്നയിൽ സൗഹൃദകൂട്ടായ്മയും കൊടുങ്ങല്ലൂരിൽ ജുമാ മസ്ജിദ് ഭാരവാഹികളും തീർഥാടകരെ സ്വീകരിച്ചു.
വാക്കിലും സംസാരത്തിലുമല്ല പ്രവൃത്തിയിലും സത്യത്തിലുമാണ് ഇന്നു നന്മകളുടെ സാക്ഷ്യം ആവശ്യമുള്ളതെന്നും കത്തോലിക്കാസഭ പാവപ്പെട്ടവരെ അനുസ്മരിച്ച് അവർക്കായി പ്രത്യേക പ്രാർഥനകളും സഹായങ്ങളും ഒരുക്കുന്ന ദിനത്തിൽ അനുകമ്പയോടെ അവരോടു പെരുമാറണമെന്നും ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിശ്വാസ ഭദ്രദീപം കൊളുത്തി ആഹ്വാനം ചെയ്തു. പരിധികളില്ലാതെ സ്നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനും പ്രതിഫലേച്ഛകുടാതെ നന്മചെയ്യാനും ഏവരും ശ്രമിക്കണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
സഹനങ്ങളിൽ പ്രാർത്ഥനകൾ കരുത്താകണമെന്നും പ്രതിസന്ധികളിൽ തളരാതിരിക്കാൻ വിശ്വാസവും പ്രത്യാശയും ഉണ്ടാകണമെന്നും യെമനിലെ ഭീകരരിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ വിശ്വാസികളോടു പറഞ്ഞു.
മാർതോമാശ്ലീഹായുടെ 1965-ാമത് ഭാരതപ്രവേശന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ രാവിലെ ആറരയ്ക്കു കത്തീഡ്രലിൽനിന്ന് ആരംഭിച്ച പദയാത്ര 10.45നു സെന്റ് തോമസ് സ്ക്വയറിൽ എത്തിച്ചേർന്നു. വിവിധ മത - രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് കൽവിളക്ക് തെളിയിച്ചു. ദിവ്യബലിക്ക് ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. 22നു ഹൊസൂർ രൂപതയുടെ പ്രഥമമെത്രാനായി അഭിഷിക്തനാവുന്ന മോണ്‍. ജോബി പൊഴോലിപ്പറന്പിൽ വചനസന്ദേശം നല്കി. വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ, വൈദിക കണവീനർമാർ എന്നിവർ സഹകാർമികരായിരുന്നു.
വികാരി ജനറാൾമാരായ മോണ്‍. ആന്റോ തച്ചിൽ, മോണ്‍. ലാസർ കുറ്റിക്കാടൻ, ജനറൽ കണ്‍വീനർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ, ഇമാം സെയ്ഫുദീൻ അല്‍ ഖാ സിമി എന്നിവർ ആശംസ നേർന്നു.
രൂപതയുടെ റൂബി ജൂബിലിവർഷത്തിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസിസമൂഹം മുഴുവൻ പ്രാതിനിധ്യ സ്വഭാവത്തോടെ പദയാത്രയിൽ അണിചേർന്നു. കുടുംബയൂണിറ്റ് ഭാരവാഹികൾ, കൈക്കാരന്മാർ, ഇടവക ഏകോപന സമിതി അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ, യുവജന സംഘടനാ ഭാരവാഹികൾ, റൂബി ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങൾ, വൈദികർ, സന്യസ്തർ, വൈദിക - സന്യസ്ത പരിശീലനത്തിലുള്ളവർ എന്നിവരും തീർഥാടനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.