സീറോ മലബാർ ക്രിസ്ത്യാനികളുടെ മൂന്നു പതിറ്റാണ്ടു പിന്നിട്ട മോഹമാണു നാളെ ചെന്നൈ നുത്തൻചേരി സെന്റ് ആന്റണീസ് കത്തീഡ്രലിൽ സാർഥകമാകുക. ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ പിറവിയെടുക്കുകയും വളർന്നുപന്തലിക്കുകയും ചെയ്ത ചെന്നൈ മിഷൻ ഒരു സ്വതന്ത്ര രൂപതയായി ഹൊസൂർ എന്ന നാമധേയത്തിൽ രൂപംകൊള്ളുന്നു. പ്രഥമ ഇടയശ്രേഷ്ഠനായി ഇരിങ്ങാലക്കുട രൂപതാംഗവും ദീർഘകാലം ചെന്നൈ മിഷനിലെ ചാപ്ലൈയിനും പിന്നീട് ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളുമായിരുന്ന മോൺ. ജോബി പൊഴോലിപ്പറന്പിൽ അഭിഷിക്തനാകുന്നു.
നിയുക്ത മെത്രാൻ ദീപികയോടു സംസാരിക്കുന്നു.
? കുടുംബപശ്ചാത്തലം...
= ഇരിങ്ങാലക്കുടയ്ക്കടുത്തു പുല്ലൂർ കൊടിവളപ്പിൽ പൊഴോലിപ്പറന്പിൽ കെ.എസ്. ലോനപ്പന്റെയും ടി.എൽ. സാറയുടെയും മകനായി 1957 സെപ്റ്റംബർ ഒന്നിനു ജനനം. തികച്ചും ക്രിസ്തീയ പശ്ചാത്തലവും പ്രാർഥനാന്തരീക്ഷവുമുള്ള ഒരു വീടായിരുന്നു എന്റേത്. അമ്മ സാറ തുന്പൂർ ഹോളി ഫാമിലി സ്കൂളിൽ അധ്യാപികയായിരുന്നെങ്കിലും വിവാഹത്തെത്തുടർന്നു ഭർത്താവിനും മക്കൾക്കും വേണ്ടി ജോലി രാജിവച്ചു. കന്യാസ്ത്രീകളുടെ ബോർഡിംഗിൽനിന്ന് അമ്മ ജോലി ചെയ്തിരുന്നതിനാൽ ഒരു കന്യകാമഠത്തിന്റെ ഡിസിപ്ലിൻ വീട്ടിലും ഉണ്ടായിരുന്നു. രാവിലെ അഞ്ചിനു മക്കളെയെല്ലാം ഉണർത്തി 15 മിനിറ്റ് ഉഷഃകാലജപം. തുടർന്ന് ആൺകുട്ടികളിൽ മൂത്തവനായ ഞാനും അമ്മയും പള്ളിയിലേക്ക്. ബാക്കിയെല്ലാവരും സ്റ്റഡി ഹാളിലേക്ക്.
അപ്പൻ കെഎസ്ഇബിയിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയറായിരുന്നു. അപ്പന്റെ സ്ഥലംമാറ്റം മൂലം ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ പഠനം ഒല്ലൂർ വൈലോപ്പിള്ളി ഗവ. സ്കൂളിൽ. അഞ്ചാം ക്ലാസിൽ അവിട്ടത്തൂർ എൽബിഎംഎസിൽ. ആറു മുതൽ പത്തുവരെ ഇരിങ്ങാലക്കുട ഡോൺബോസ്കോയിൽ.
? ദൈവവിളി ...
= ഒന്പതാം ക്ലാസിലെ വെക്കേഷന് എൽത്തുരുത്തിൽ സിഎംഐ സഭ നടത്തുന്ന ദൈവവിളി ക്യാന്പിൽ പങ്കെടുത്തു. അന്നുമുതൽ വൈദികനാകണമെന്ന ആഗ്രഹം അടിയുറച്ചു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരണമെന്നു പറഞ്ഞു. തൃശൂർ തോപ്പ് സെമിനാരിയിൽ ചേർന്നു.
പിന്നെ, തൃശൂർ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രി. ഏഴു വർഷം കോട്ടയം വടവാതൂർ സെമിനാരിയിൽ. 1982 ഡിസംബർ 22ന് പുല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ മാർ ജയിംസ് പഴയാറ്റിലിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു. രണ്ടു വർഷം ആളൂർ പള്ളിയിൽ വികാരി, തുടർന്ന് ഇരിങ്ങാലക്കുട മൈനർ സെമിനാരിയിൽ വൈസ് റെക്ടർ. ശേഷം ഉപരിപഠനത്തിനായി റോമിലേക്ക്. അഞ്ചലിക്കും യൂണിവേഴ്സിറ്റിയിൽനിന്ന് എക്യുമെനിസത്തിൽ ലൈസൻഷിയേറ്റ്. തുടർന്നു രൂപതയിൽ തിരിച്ചെത്തി വിവിധ ഇടവകകളിലും പ്രസ്ഥാനങ്ങളിലും... ഒടുവിൽ വികാരി ജനറാളായി ശുശ്രൂഷ ചെയ്തു.
? പുതിയ നിയോഗം ...
= അപ്രതീക്ഷിത ദൈവനിയോഗം. ഒക്ടോബർ ഏഴിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഫോണിലൂടെ പുതിയ ദൗത്യത്തെക്കുറിച്ച് അറിയിച്ചപ്പോൾ സഖറിയായെപ്പോലെ പ്രായമേറെയായില്ലേയെന്ന ചിന്തയായിരുന്നു മനസിൽ. അറുപതു കഴിഞ്ഞ എന്നേക്കാൾ അഭികാമ്യം നാല്പതോ നാല്പത്തഞ്ചോ വയസുള്ള ഒരാളല്ലേയെന്ന മറുചോദ്യത്തിനു മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണെന്ന തിരുവചനമായിരുന്നു മറുപടി. ജപമാലരാജ്ഞിയുടെ തിരുനാൾദിനമായിരുന്ന അന്ന് ജപമാല ചൊല്ലി പ്രാർഥിച്ചശേഷം തിരുവചനമെടുത്തു വായിച്ചപ്പോൾ ലഭിച്ചതും ധൈര്യമായിരിക്കുക, നീ എവിടെപ്പോയാലും ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും എന്ന വാക്യമാണ്.
? നിമിത്തങ്ങൾ...
= ചെന്നൈയിൽ ഒരു രൂപതയുണ്ടാകണമെന്ന ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ ദിവംഗതനായ മാർ ജയിംസ് പഴയാറ്റിലിന്റെ പ്രത്യേക മാധ്യസ്ഥ്യം ഈ പ്രഖ്യാപനത്തിനു പിറകിലുണ്ടെന്ന ഉറച്ച വിശ്വാസമാണെനിക്ക്. കൂടാതെ ചെന്നൈ മിഷനിലെ അമ്മമാരുടെ മാധ്യസ്ഥ്യ പ്രാർഥനയും. മെത്രാൻ പ്രഖ്യാപനം കഴിഞ്ഞു ചെന്നൈയിൽ എത്തിയ എന്നോട് അമ്മമാർ പറഞ്ഞു: ഞങ്ങളാണ് ഈ രൂപതയുണ്ടാക്കിയത്. 2017 മേയ് ഒന്നു മുതൽ ഒക്ടോബർ 18 വരെ ഒരു ലക്ഷം ജപമാലയാണ് ഈ നിയോഗംവച്ച് ചൊല്ലിയത്’. 18 ന് ബെസന്റ് നഗർ പള്ളിയിൽ അതിന്റെ സമാപനമായി 1,000 പേരുടെ ആഘോഷവും വച്ചിരുന്നു. ഇതിനിടയിലാണ് ഒക്ടോബർ പത്തിന് അപ്രതീക്ഷിതമായി രൂപതാ പ്രഖ്യാപനം വന്നത്.
? ശക്തിസ്രോതസുകൾ...
= വിശുദ്ധ കുർബാനയുടെ മുന്നിൽ ഒരു മണിക്കൂർ കുത്തിയിരുന്നാൽ എല്ലാം കർത്താവ് നോക്കും എന്ന ഉറച്ച വിശ്വാസവും ബോധ്യവും ഉണ്ട്. അത്തരം നൂറുനൂറ് അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ജയിംസ് പഴയാറ്റിൽ പിതാവിന്റെ സംസ്കാര ശുശ്രൂഷകളുടെ ജനറൽ കൺവീനറായി എന്നെയാണു പോളി കണ്ണൂക്കാടൻ പിതാവ് നിയോഗിച്ചത്. ഞാൻ സക്രാരിയുടെ മുന്നിൽ കുത്തിയിരുന്നു പ്രാർഥിച്ചു. തലേന്നും പിറ്റേന്നും അന്നു രാവിലെയും ഭയങ്കര മഴയായിരുന്നു. അന്നു പകൽമാത്രം കർത്താവു വെയിൽ വിരിച്ചു. വിശുദ്ധ കുർബാന തന്നെയാണ് പ്രധാന പവർ സ്റ്റേഷൻ.
പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥ്യമാണു മറ്റു സ്രോതസുകൾ. ഏതു വലിയ പ്രതിസന്ധിയും അനായാസം പരിഹരിക്കാൻ മാതാവിന്റെ മാധ്യസ്ഥ്യം ഇടയാക്കും, കാനായിലെ കല്യാണവിരുന്നിലെ അദ്ഭുതം പോലെ. അതുകൊണ്ടാണു നടക്കുന്പോഴെല്ലാം ഞാൻ ജപമാല ചൊല്ലി നടക്കുന്നത്. അമ്മയിൽനിന്നാണ് ഇരുവരോടുമുള്ള ഭക്തി എന്നിൽ അങ്കുരിച്ചത്.
റോമിൽ പഠിക്കുന്പോൾ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ അരികിൽ പോയതും ഇതിനൊരു നിമിത്തമായിരുന്നിരിക്കാം. ഞാൻ ചാപ്ലൈയിനായി മദ്രാസിൽ ചെന്ന 1997ലാണ് ഐനാവരത്ത് ആദ്യമായി വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചത്. ഇപ്പോൾ മെത്രാഭിഷേകം നടക്കുന്നതു നുത്തൻചേരി സെന്റ് ആന്റണീസ് കത്തീഡ്രലിലെന്നതും ഒരു ദൈവനിയോഗം തന്നെ.
?റോൾ മോഡൽ ...
= ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച യേശുവായിരിക്കണം നിങ്ങളുടെ റോൾ മോഡലെന്നു ദിവംഗതനായ ജോസഫ് കുണ്ടുകുളം പിതാവ് എപ്പോഴും വൈദിക വിദ്യാർഥികളോടും വൈദികരോടും പറയാറുണ്ട്. അതാണു ഞാൻ ഇത്രയും നാളും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിച്ചത്. അത് ഇനിയും തുടരും. കുണ്ടുകുളം പിതാവ് പറയുമായിരുന്നു: മക്കളെ, നിങ്ങൾ കുർബാന കഴിഞ്ഞാൽ കുടയെടുത്ത് ഇറങ്ങണം. ഏതു വീട്ടിൽനിന്നു ചായയും കാപ്പിയും ചോറും കിട്ടിയാലും കഴിക്കണം. അസുഖം വന്നാലും അന്തിയുറങ്ങാനേ പള്ളിമുറിയിലേക്കെത്താവൂ.
ഭവന സന്ദർശനങ്ങളായിരുന്നു എന്റെ സവിശേഷ ശുശ്രൂഷാരംഗം. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരിയായിരുന്നപ്പോൾപോലും രാത്രി ഏഴരയാകാതെ ഞാൻ പള്ളിമേടയിലേക്കു കയറുമായിരുന്നില്ല. വീട്ടുകാർ അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ വൈദികരെ കാണുന്ന അവസ്ഥയുണ്ടാകണം. വ്യക്തിപരമായ ബന്ധം ഓരോരുത്തരുമായി ഊട്ടിയുറപ്പിക്കണം.
അജപാലന ശുശ്രൂഷ ഒരു വീട്ടിലോ കുറച്ചുപേരുടെ വീട്ടിലോ മാത്രമായി ഒതുങ്ങരുത്. മദ്രാസിലുണ്ടായിരുന്ന എട്ടര വർഷക്കാലംപോലും ഞാനിതു കൃത്യമായി പാലിച്ചിട്ടുണ്ട്. വീട്ടിൽ ആളുകളുണ്ടാകില്ലെന്നതെല്ലാം വെറും ഒഴിവുകഴിവുകൾ മാത്രമാണ്. കിടപ്പുരോഗികളെങ്കിലും ഉണ്ടാകില്ലേ? അവരെവിടെപ്പോകാൻ? നടക്കുന്ന വഴികളിൽ ജപമാല ചൊല്ലി നടന്നാൽ കൂടുതൽ കരുത്തു ലഭിക്കും.
?പുതിയ ദൗത്യം...
= മദ്രാസ് -മൈലാപ്പൂർ അതിരൂപത, ചെങ്കൽപേട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി എന്നീ അഞ്ചു ലത്തീൻ രൂപതാതിർത്തികൾക്കുള്ളിൽ താമസിക്കുന്ന സീറോ മലബാർസഭാ വിശ്വാസികളെ ഏകോപിപ്പിക്കുക എന്നതാണു സിനഡ് എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. ഇതിൽ ഒരിടത്തേ നമുക്കു സംവിധാനങ്ങളുള്ളൂ. ബാക്കിയിടങ്ങളിൽ ആളുകളെ കണ്ടെത്തണം, പുതിയ സംവിധാനങ്ങൾ തുടങ്ങണം. എട്ടര വർഷക്കാലം ചെന്നൈയിൽ പ്രവർത്തിച്ചുവെന്നുള്ളത് അവിടത്തെ കുറേ കാര്യങ്ങൾ അറിയാൻ ഇടയാക്കിയിട്ടുണ്ട്. ഇതു പുതിയ ദൗത്യത്തിനു ചെറിയൊരു സഹായമാകുമെന്നാണു പ്രതീക്ഷ. പിന്നെ എല്ലാം ദൈവം നടത്തുമെന്നാണ് എന്റെ പ്രത്യാശ.
?നിലവിലുള്ള അവസ്ഥ...
= 1983ൽ സീറോ മലബാർ മെത്രാൻ സമിതിയുടെ അധ്യക്ഷനായിരുന്ന ദിവംഗതനായ കർദിനാൾ മാർ ആന്റണി പടിയറയാണു ചെന്നൈയിൽ മിഷൻ ആരംഭിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാനായിരുന്ന മാർ ജയിംസ് പഴയാറ്റിലിനെ ചുമതലപ്പെടുത്തിയത്. 1983 ഡിംസബർ 12ന് ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോസ് പാലാട്ടി ഈ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് ചെന്നൈയിൽ കാലുകുത്തി. പിന്നിട്ട 34 വർഷങ്ങളിലെ പ്രവർത്തനഫലമായി ഐനാവരം കേന്ദ്രമാക്കി 21 ഇടവകകളും ദിവ്യബലി അർപ്പിക്കപ്പെടുന്ന 24 സെന്ററുകളും ഏകദേശം 5,000 സീറോ മലബാർ കുടുംബങ്ങളും നമുക്കുണ്ട്. 28 വൈദികരാണ് അജപാലന ശുശ്രൂഷ ചെയ്യുന്നത്.
കാൻസർ സെന്റർ ഒന്ന്, അനാഥ മന്ദിരങ്ങൾ നാല്, വൃദ്ധസദനങ്ങൾ മൂന്ന്, സ്കൂൾ ഏഴ്, സ്പെഷൽ സ്കൂൾ മൂന്ന്, ഹോസ്റ്റലുകൾ ആറ്, കോൺവന്റുകൾ 22 എന്നിവയും നിലവിൽ ഇവിടെയുണ്ട്. താത്കാലികമായി ഐനാവരത്തു ബിഷപ്സ് ഹൗസ് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
? പുതിയ പദ്ധതികൾ...
= എന്റേതായ പദ്ധതികൾ ഒന്നുമില്ല. ദൈവത്തിനൊരു പദ്ധതിയുണ്ട്, അതു നിറവേറപ്പെടണം. ഞാനതിനൊരു ഉപകരണം മാത്രം. ലാളിത്യവും കൃത്യതയും മുഖമുദ്രയാക്കി സമയനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. മെത്രാഭിഷേകത്തിന്റെ അന്നുതന്നെ ഹെൽപ് എ ഫാമിലി ഇൻ ഹൊസൂർ എന്ന സഹായധനപദ്ധതി തുടങ്ങുന്നുണ്ട്. അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വിശ്വാസികളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് പുതിയ പദ്ധതികൾ രൂപപ്പെടുത്തണം. പ്രവാസികൾക്കും യുവജനങ്ങൾക്കും പ്രാധാന്യം നൽകുന്ന കർമപദ്ധതികൾ വിഭാവനം ചെയ്യണം.
? സഹോദരങ്ങൾ...
=റിട്ട. അധ്യാപികയും അവിവാഹിതയുമായ മരിയ, ചിറയ്ക്കൽ കോങ്കോത്ര ഡേവിസിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ആനി, ആന്റോ (റിട്ട. ഉദ്യോഗസ്ഥൻ, കൊച്ചിൻ റിഫൈനറീസ്), സിസ്റ്റർ ഡോ. ജയ റോസ് (മാത്സ് അധ്യാപിക, ഭാരതമാതാ കോളജ്, തൃക്കാക്കര), ജോജി (ജനറൽ മാനേജർ, എച്ച്സിഎൽ, ബംഗളൂരു).
സെബി മാളിയേക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.