തൃശൂർ: സിബിഎസ്ഇ സംസ്ഥാന കലോത്സവം ആദ്യദിനം പിന്നിടുന്പോൾ ആതിഥേയരുടെ മുന്നേറ്റം. 11 മത്സരങ്ങളുടെ ഫലം വന്നപ്പോൾ 151 പോയിന്റോടെ തൃശൂർ സഹോദയ ഒന്നാമത് നിൽക്കുന്നു. 115 പോയിന്റ് നേടിയ മലബാർ സഹോദയയാണ് രണ്ടാമത്. 113 പോയിന്റുള്ള പാലക്കാട് സഹോദയ മൂന്നാമതും തൊട്ടുപിറകിൽ 112 പോയിന്റോടെ കോട്ടയം സഹോദയ നാലാമതുമുണ്ട്.
സ്കൂളുകളിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ(27) ആണ് ഒന്നാമത്. കോട്ടയം ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളും(26), കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളുമാണ്(25) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിൽ മൂന്നു ദിവസമായി എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിനു രാവിലെ മന്ത്രി വി.എസ്. സുനിൽകുമാർ തിരിതെളിയിച്ചതോടെയാണു തുടക്കമായത്.
സംഘനൃത്തം, തിരുവാതിരക്കളി, ദഫ്മുട്ട്, മാർഗംകളി തുടങ്ങിയ നൃത്ത ഇനങ്ങളായിരുന്നു ആദ്യദിവസം ആസ്വാദകരുടെ മനം കവർന്നത്. ക്ലാസിക്കൽ നൃത്ത ഇനങ്ങളായ കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയും ആദ്യദിനം അരങ്ങിലെത്തി.
സംഗീത മത്സരങ്ങളിൽ ലളിതഗാനം, ശാസ്ത്രീയഗാനം, ഉപകരണ സംഗീതമത്സരങ്ങൾ എന്നിവ അരങ്ങേറി. സാഹിത്യ, ചിത്രരചനാ മത്സരങ്ങളും വിവിധ വേദികളിൽ നടന്നു.
ഡിജിറ്റൽ പെയിന്റിംഗ്, കാർട്ടൂണ്, പവർ പോയിന്റ് പ്രസന്റേഷൻ, പ്രബന്ധ രചന, പോസ്റ്റർ ഡിസൈനിംഗ്, പദ്യപാരായണം, പ്രസംഗം എന്നിവയും ആദ്യദിനത്തിലെ മത്സരങ്ങളായി. ഉദ്ഘാടന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, ഗായകൻ ഫാങ്കോ തുടങ്ങിയവർ മുഖ്യാതിഥികളായി.
രണ്ടാം ദിവസമായ ഇന്നു നാടോടിനൃത്തം, ഒപ്പന, പെയിന്റിംഗ്, ലളിതഗാനം, പദ്യം ചൊല്ലൽ, മോഹിനിയാട്ടം, പാശ്ചാത്യസംഗീതം, ശാസത്രീയ സംഗീതം, ഗിറ്റാർ, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.