കൊച്ചി: ഓഖി ചുഴലിക്കാറ്റ് തീരദേശത്തുണ്ടായ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ സർക്കാർ ആവുന്നത്ര ശ്രമിക്കുന്പോൾ വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങളിൽ വൈകാരിക പ്രതികരണങ്ങൾ സ്വാഭാവികമാണ്.
എന്നാൽ, അതിനെ വൈകാരികമായി മാത്രം കണ്ടാൽ പോരാ. പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഘട്ടമാണിത്. ഇക്കാലഘട്ടത്തിൽ അതു ചെയ്തില്ലെങ്കിൽ പിന്നീട് ഒരു അവസരം ഉണ്ടായെന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റർനാഷണലിന്റെ ഇരുപതാം വാർഷികവും നാലാം മഹാസംഗമവും എറണാകുളം മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആർക്കെങ്കിലും മേലെ വിജയം സ്ഥാപിച്ചെടുക്കാനോ ഉള്ള സന്ദർഭമല്ല ഇത്. ദുരന്തവേളകളെപ്പോലും മനുഷ്യത്വരഹിതമായി ദുരുപയോഗിക്കാൻ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാൻ അനുവദിക്കരുത്. വൈകാരികതകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല എന്നറിയണം. ദുരന്തബാധിതരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സഭയുടെ സാമുദായിക സംഘടനകൾ നേതൃത്വം നൽകണം.
നൂറ് ആടുകളിൽ നഷ്ടപ്പെട്ട ഒന്നിനെ തേടിപ്പോയ നല്ല ഇടയന്റെ മനസോടെയാണു ദുരന്തവേളയിൽ സർക്കാർ ആവുന്നത്ര ചെയ്തത്. എന്നിട്ടും ഒട്ടേറെ സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. എന്തു ചെയ്താലും പകരം വയ്ക്കാനാകാത്ത നഷ്ടമാണതെന്ന് സർക്കാരിനറിയം. ഈ ഘട്ടത്തിൽ കണ്ണീർ സ്വാഭാവികമാണ്. എന്നാൽ, ആ കണ്ണീർകൊണ്ട് മുന്നിലുള്ള വഴി കാണാതാകുന്ന അവസ്ഥ ഉണ്ടാകരുത്: മുഖ്യമന്ത്രി പറഞ്ഞു.
സിഎസ്എസ് ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ മുഖ്യപ്രഭാഷണവും ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. ബിഷപ്പുമാരായ ഡോ.ജോസഫ് കരിയിൽ, ഡോ. ജോസഫ് കാരിക്കാശേരി, ഡോ. അലക്സ് വടക്കുംതല, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.വി. തോമസ് എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ. മാക്സി, പി.സി. ജോർജ്, വി.ഡി. സതീശൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, എ.എം. ആരിഫ്, കൊച്ചി മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറന്പിൽ, ഫാ.പ്രസാദ് തെരുവത്ത്, ഫാ. ജോബി കൂട്ടിക്കൽ, ഫാ. ബാബു കൂട്ടിക്കൽ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, സിഎസ്എസ് വൈസ് ചെയർമാൻ ജോസഫ് മാർട്ടിൻ, ജനറൽ സെക്രട്ടറി പി.എ. സേവ്യർ, ഷെറി ജെ. തോമസ്, എം.എച്ച്. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ സ്ഥാപനങ്ങളിൽ നടക്കുന്നത് മതപരിവർത്തന പഠനമല്ല: മുഖ്യമന്ത്രി
കൊച്ചി: സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മതപരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിക്കുന്നവർ അരുണ് ജയ്റ്റ്ലി ഉൾപ്പെടെ ബിജെപിയുടെ 40 ശതമാനം നേതാക്കളും പഠിച്ചിറങ്ങിയതു ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന കാര്യം വിസ്മരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരിവർത്തനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെങ്കിൽ ഇവിടെ പഠിച്ചിറങ്ങിയ ബിജെപി നേതാക്കൾക്കും മതംമാറ്റം സംഭവിക്കേണ്ടതല്ലേ. ഇവിടെ സ്ഥാപനങ്ങളിൽ മതപരിവർത്തനത്തിനുള്ള പഠനമല്ല നടത്തുന്നതെന്ന് ആക്ഷേപം ഉന്നയിക്കുന്നവർ മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.