നാദാപുരം: കോഴിക്കോട്- കണ്ണൂർ ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴയിൽ ബസ് മറിഞ്ഞ് അമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊക്ലി മേനപ്രം സ്വദേശികളും ബംഗളൂരുവിൽ ദാസർഹള്ളി മൂന്ന് ആർഡി റോഡിൽ ഗോവിന്ദാലയത്തിൽ സ്ഥിര താമസക്കാരുമായ ചന്ദ്രന്റെ ഭാര്യ പ്രേമലത (56), മകൻ പ്രജിത്ത്(32), ബസ് ക്ലീനർ കതിരൂർ വേറ്റുമ്മൽ ആറാം മൈൽ സ്വദേശി ജിത്തു എന്ന ജിതേഷ് (35)എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പെട്ട ബസ് ഡ്രൈവർ തലശേരി കതിരൂർ സ്വദേശി ദേവദാസിനെ പരിക്കുകളോടെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ കെഎ 01 എ ജി 336 ലാമിയ ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എത്തിയ ബസ് നാദാപുരത്ത് യാത്രക്കാരെ ഇറക്കി പന്തക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രേമലതയും മകൻ പ്രജിത്തും മേനപ്രത്തെ തറവാട് വീട്ടിൽ അമ്മയെ കാണാൻ പോകുന്നതിനായി പാനൂരിലേക്ക് ടിക്കറ്റെടുത്തതായിരുന്നു. ഇവർ പാനൂരിൽ ഇറങ്ങുന്നതിനിടെ യാത്രക്കാരെ നാദാപുരത്ത് ഇറക്കി ബസ് പാറാലിലേക്ക് പോകും എന്നറിഞ്ഞതോടെ ഇവർ ബസിൽ തന്നെ ഇരിക്കുകയായിരുന്നു. യാത്രക്കാരെ നാദാപുരത്തിറക്കി പാറാലിലേക്ക് പോകുന്നതിനിടെ കോഴിക്കോട്, കണ്ണൂർ ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ മയ്യഴി പുഴയുടെ പാലത്തിലെ വലത് ഭാഗത്തെ പതിനഞ്ച് മീറ്ററോളം ദൂരത്തിൽ കൈവരി ഇടിച്ച് തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകട വിവരം പുറത്തറിയിച്ചത്. പെരിങ്ങത്തൂർ പുഴയിൽ നിന്ന് മണൽ വാരുന്ന തൊഴിലാളികളാണ് വെളളത്തിൽ മുങ്ങി കിടന്നിരുന്ന ബസിനുളളിൽ നിന്ന് മൂന്ന് പേരെയും പുറത്തെടുത്തത്. നാദാപുരം, പാനൂർ, തലശേരി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും, നാദാപുരം, ചൊക്ലി പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും രക്ഷാ പ്രവർത്തനത്തിനുളള ഉപകരണങ്ങളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ബസ് മറിഞ്ഞ് ഒരുമണിക്കൂറിന് ശേഷമാണ് ബസിനുളളിൽ നിന്ന് പ്രജിത്തിനെ പുറത്തെടുക്കാനായത്. അതിന് ശേഷം പ്രേമലതയെയും ജിതേഷിനെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് പേരുടെയും മൃതദേഹങ്ങൾ തലശേരി ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, പാനൂർ സിഐ വി.വി. ബെന്നി, നാദാപുരം സി ഐ എം.പി. രാജേഷ്,എന്നിവരുടെ നേതൃത്വത്തിലുളള വനിത പോലീസുകാരടക്കമുളള പോലീസുകാർ ജനങ്ങളെ നിയന്ത്രിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, മുൻ മന്ത്രി കെ.പി. മോഹനൻ, തലശേരി എംഎൽഎമാരായ എം.എൻ. ഷംസീർ, നാദാപുരം എംഎൽഎ ഇ.കെ. വിജയൻ, വടകര തഹസിൽദാർ പി.കെ. സതീഷ്കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അപകടം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെയും ലഗേജുകൾ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസ് ഡ്രൈവർ ദേവദാസിനെതിരെ ഐപിസി 298,304(എ) മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു നാദാപുരം പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.