തൃശൂർ: വീണ്ടും നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. മാരകമായ എൽഎസ്ഡി സ്റ്റാമ്പുകൾ, എംഡിഎംഎ ക്രിസ്റ്റലുകൾ, നൈട്രോസെപാം ഗുളികകൾ എന്നിവ സഹിതം യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്നലെ അറസ്റ്റ് ചെയ്തു. പൂത്തോൾ സ്വദേശി താണിക്കൽ വീട്ടിൽ ടി.വി. ആകാശ്(24) ആണ് അറസ്റ്റിലായത്.
ക്രിസ്മസ്-പുതുവത്സരാഘോഷം മുന്നിൽക്കണ്ടു കൗമാരക്കാർക്കിടയിൽ വിതരണംചെയ്യാൻ ശേഖരിച്ച മാരകമയക്കുമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. എൽഎസ്ഡി സ്റ്റാമ്പുകൾ ഇത്രയധികം പിടിച്ചെടുക്കുന്നതു സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ കേസാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നുതന്നെ എറണാകുളം സ്വദേശിയായ രാഹുൽ എന്ന യുവാവിൽനിന്നു 45 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു.
17 എസ്എസ്ഡി സ്റ്റാമ്പുകളും 980 മില്ലിഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും 30 നൈട്രോസെപാം ഗുളികകളും പിടികൂടിയ ശേഖരത്തിൽപ്പെടുന്നു. ഇതിനുപുറമേ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഫ്ളാറ്റുകളും ക്ലബുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചു നടത്തുന്ന പുതുവത്സര പാർട്ടികൾ കൊഴുപ്പിക്കുന്നതിലേക്ക് ഓർഡർ ലഭിച്ചതനുസരിച്ചാണു മയക്കുമരുന്ന് എത്തിച്ചത്. എൽഎസ്ഡി സ്റ്റാമ്പുകൾ മണിക്കൂറുകളോളം വിഭ്രാന്തി ജനിപ്പിക്കുന്നവയാണ്. നൈട്രോസെപാം വിഷാദ അവസ്ഥയിലാക്കും.
ഓർഡർ കിട്ടുന്നതനുസരിച്ച് കൂടുതൽ മയക്കുമരുന്നു ബാംഗ്ലൂരിൽ നിന്നെത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രതി സമ്മതിച്ചു. ഇയാളുടെ സുഹൃത്തുക്കളായ നാലുപേരുടെ പങ്കിനെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.വി. റാഫേലിന്റെ നിർദേശാനുസരണമുള്ള നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർമാരായ സജീഷ്കുമാർ, ജിന്റോ ജോണ്, ഒ.എസ്. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. വിശാൽ, റെനിൽ രാജൻ, എൻ.ജി. സുരേഷ്, ഉണ്ണികൃഷ്ണൻ, നിധിൻ മാധവൻ, വിനോദ്, ഗിരിധൻ, സന്തോഷ്, ഡ്രൈവർ വി.ബി. ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിപണിയിൽ എക്സ്റ്റെസി എന്ന് അറിയപ്പെടുന്ന ക്രിസ്റ്റൽ മയക്കുമരുന്നും ആകാശിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. മാനസിക വിഭ്രാന്തി, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാഴ്ചക്കുറവ്, വിഷാദരോഗം, ആകാംക്ഷ, ഓർമക്കുറവ് തുടങ്ങിയവയാണ് ഇൗ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ സംഭവിക്കുന്നത്.
ജീവനെടുക്കുന്ന ‘ഹാേപ് മാൻ’
എൽഎസ്ഡി സ്റ്റാമ്പുകൾ ടീച്ചേഴ്സ് സ്റ്റാമ്പ്, ഹോപ് മാൻ, ട്രിപ് തുടങ്ങിയ കോഡ് ഭാഷയിലാണ് അറിയപ്പെടുന്നത്. പോസ്റ്റൽ സ്റ്റാമ്പുകൾ പോലെ തോന്നിക്കുന്ന ഇവയുടെ പുറത്തു വർണപ്പകിട്ടുള്ള കാർട്ടൂൺ ചിത്രങ്ങൾ അടയാളമായി ഉപയോഗിക്കും.
ഒറ്റ ഡോസിൽ 12 മണിക്കൂറിലധികം ശരീരത്തിൽ പ്രവർത്തിക്കുന്ന ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ മരിക്കും. ഉപയോക്താവിന്റെ ആരോഗ്യം, കാലാവസ്ഥ, സാഹചര്യം എന്നിവ അനുസരിച്ചു ലഹരിയിൽ വ്യതിയാനം സംഭവിക്കുന്നത് എൽഎസ്ഡി സ്റ്റാമ്പിനെ മാരകമാക്കും. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവു പ്രയാസമാണ്.
സന്നിരോഗത്തിനും മാനസികവിഭ്രാന്തിക്കും വിഷാദരോഗത്തിനും ഉപയോഗിക്കുന്നതാണു നൈട്രോസെപാം ഗുളികകൾ. ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മെഡിക്കൽ സ്റ്റോറിൽനിന്നു കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഇവയ്ക്കു മയക്കുമരുന്നു വിപണിയിൽ വൻവിലയാണ് ഈടാക്കുന്നത്.
100 രൂപയിൽ താഴെ മാത്രം വില വരുന്ന 10 ഗ്രാം ക്യാപ്സ്യൂൾ സ്ട്രിപ്പിൽനിന്ന് ആറായിരം രൂപ വരെ ലാഭമുണ്ടാക്കിയാണു വില്പന. അഞ്ചു ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി 600 രൂപയ്ക്കാണു പ്രതി വിറ്റിരുന്നത്.
എൽഎസ്ഡി സ്റ്റാമ്പുകളും എംഡിഎംഐ ക്രിസ്റ്റലുകളും പോലെ കേട്ടുപരിചയം പോലുമില്ലാത്ത മയക്കുമരുന്നുകൾ നമ്മുടെ നാട്ടിലും കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്നുവെന്ന വാർത്ത പൊതുസമൂഹത്തിന്റെ ആശങ്ക വർധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം 45 എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടിയിലായ രാഹുലും ഇന്നലെ പിടിയിലായ ആകാശും പുതുവത്സര പാർട്ടികൾക്കായി മയക്കുമരുന്ന് എത്തിച്ചവരാണ്. അമ്പതിലധികം പാർട്ടികൾക്ക് ഉപയോഗിക്കാവുന്നത്ര മയക്കുമരുന്നാണ് രണ്ടുപേരുടെ പക്കൽനിന്നു പിടിച്ചെടുത്തിരിക്കുന്നതെന്ന വസ്തുത മയക്കുമരുന്ന് ഉപയോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
നവംബർ അവസാനവാരം ഹാഷിഷ് ഓയിലും ഇവിടെനിന്നു പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.