കൃഷി ഉപേക്ഷിച്ചു കേരളം എങ്ങോട്ട്? / സെർജി ആന്റണി-2
ദുരന്തങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളുകയും ഭാവിയിൽ അവ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ പരിഹാര മാർഗങ്ങൾ തേടുകയും ചെയ്താൽ അവ മാറ്റത്തിനും വികസനത്തിനുമുള്ള അവസരങ്ങൾ ഒരുക്കുമെന്നാണു സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ ആമുഖത്തിലെ ആദ്യവാചകം. കാർഷികമേഖലയിലെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര കൃഷിമന്ത്രാലയം കുട്ടനാടു മേഖലയ്ക്കു പ്രാമുഖ്യം നൽകിക്കൊണ്ട് കാർഷിക പുനരുദ്ധാരണ പദ്ധതിയിലേക്ക് ആലപ്പുഴ ജില്ലയെയും തെരഞ്ഞെടുത്തത്.
പ്രകൃതിവിഭവങ്ങളാൽ സന്പുഷ്ടമാണെങ്കിലും കുട്ടനാട് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രദേശമാണ്. ഈ സാഹചര്യം കണക്കിലെടുത്താണു കൃഷിമന്ത്രാലയം ആലപ്പുഴ ജില്ലയുടെ, വിശിഷ്യ കുട്ടനാട് തണ്ണീർത്തട മേഖലയുടെ, കാർഷിക- സാന്പത്തിക- പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയത്.
ഡോ. എസ്. ബാലരവിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണു പഠനം നടത്തിയത്. ഈ പഠനസംഘത്തെ സഹായിക്കാൻ ഓരോ മേഖലയിലെയും വിദഗ്ധരുടെ പ്രത്യേക പാനലും രൂപവത്കരിച്ചിരുന്നു. വിപുലമായ ചർച്ചകളും പഠനങ്ങളും നടന്നു. പ്രശ്നങ്ങൾ വിശകലനം ചെയ്തും സാധ്യമായ പരിഹാരങ്ങൾ നിർദേശിച്ചുമാണു റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് പാക്കേജിന് 1,840 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. പക്ഷേ, പദ്ധതികൾ കൃത്യതയോടെ തയാറാക്കാനോ, ഫണ്ട് വാങ്ങിയെടുക്കാനോ ആവശ്യമായ കാര്യങ്ങൾ ആരും ചെയ്തില്ല. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമായിരുന്നു തീർത്തും ദയനീയം.
കൃഷി വകുപ്പ് പല കാര്യത്തിലും നോക്കുകുത്തിയായി. ബണ്ടു നിർമാണത്തിനായി പ്രാമുഖ്യം. പന്ത്രണ്ടോളം സർക്കാർ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങൾ നടക്കേണ്ടിടത്ത് ഒന്നും നടന്നില്ല. വിവിധ ജില്ലകളിലായി പരന്നു കിടക്കുന്ന ഒരു പ്രദേശത്തിന്റെ പദ്ധതി മേൽനോട്ടത്തിന് ഉയർന്ന തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനേയും വച്ചില്ല. ഫോറസ്റ്റ് സർവീസിൽനിന്നുള്ള മറുനാടൻ ഓഫീസർക്കായിരുന്നു ഏകോപന ചുമതല. കാടില്ലാത്ത കുട്ടനാട്ടിൽ ഫോറസ്റ്റർ എന്തു ചെയ്യാൻ?
കടലിൽ കല്ലിടുന്നതുപോലെയായി കായലിലെയും പാടശേഖരങ്ങളിലെയും പുറംബണ്ടു നിർമാണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബലവത്തായ പുറംബണ്ടുകൾ നിർമിക്കാനായില്ല. നിർമാണം പൂർത്തിയാക്കിയ ബണ്ടുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് കുട്ടനാട്ടിലെ സാധാരണ കാഴ്ചയാണ്.
രക്ഷിക്കാൻ വേണ്ടതെന്ത്?
പുറംബണ്ടു നിർമാണം മാത്രമാണോ കുട്ടനാടിനെ രക്ഷിക്കാൻ വേണ്ടത്? പതിറ്റാണ്ടുകൾക്കുമുന്പു കുട്ടനാട്ടിൽ വെള്ളപ്പൊക്കം കൃഷിനാശം ഉണ്ടാക്കിയപ്പോൾ പുറംബണ്ടുകളുടെ സംരക്ഷണത്തിനു മനുഷ്യശേഷി മാത്രമായിരുന്നു ആശ്രയം. മരച്ചില്ലകളും ആറ്റുകട്ടയുമൊക്കെ ഉപയോഗിച്ചാണു പാടശേഖരങ്ങൾക്കു പുറംബണ്ടു നിർമിച്ചിരുന്നത്. തണ്ണീർമുക്കത്തോ തോട്ടപ്പള്ളിയിലോ ഇന്നു കാണുന്ന സംരക്ഷണ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തും കായൽക്കൃഷി വിജയകരമായി നടത്തിയിരുന്നു.
ഇന്നിപ്പോൾ കുട്ടനാട്ടിൽ ജനസാന്ദ്രത കൂടി. കൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെ പുറംബണ്ടുകൾക്കുള്ളിൽ താമസിക്കുന്നവർക്ക് ആണ്ടുവട്ടത്തിൽ രണ്ടും മൂന്നും തവണ ജലനിരപ്പ് ഉയരുന്നതിന്റെ കെടുതികൾ നേരിടേണ്ടിവരുന്നു. പാടശേഖരങ്ങളെ സംരക്ഷിക്കുന്ന ബണ്ടുകളോടും കുട്ടനാട്ടിൽ പുതുതായി നിർമിച്ച റോഡുകളോടും ചേർന്നാണു വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ താമസിക്കുന്നത്. പശു, ആട്, കോഴി, താറാവ് എന്നിവയെ ഇതിനോടു ചേർന്നുതന്നെ വളർത്തി ഉപജീവനം കഴിക്കുന്നവരും ഏറെ. കുട്ടനാടൻ കാർഷികമേഖലയിൽ ഇത്തരത്തിലുള്ള ഉപതൊഴിലുകൾ ചെയ്യുന്നവർ ഏറെയുണ്ടായിരുന്നു. ഇത്തരക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. കന്നുകാലികളെയും മറ്റും സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടാണു പ്രധാന പ്രശ്നം.
നെൽക്കൃഷിയുള്ള അവസരങ്ങളിൽ പാടശേഖരത്തിനുള്ളിലെ വെള്ളം വറ്റിച്ചു നിർത്തുന്നതിനാൽ പുറംബണ്ടിനുള്ളിലുള്ളവർക്കു വെള്ളപ്പൊക്കത്തിന്റെ ദുരിതം ഒഴിവാക്കാനാവും. പുഞ്ചക്കൃഷി കൂടാതെ രണ്ടാം കൃഷിയും കുട്ടനാട്ടിൽ വ്യാപകമായിരുന്നു. എന്നാലിപ്പോൾ രണ്ടു കൃഷി പലേടത്തും നടക്കുന്നില്ല. കൃഷിപ്പിഴ, വരുമാനക്കുറവ്, കൂലിച്ചെലവ് തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ട്. ജലനിരപ്പ് ഉയർന്നാൽ പല പറന്പുകളിലും വെള്ളം കയറും. വേലിയേറ്റത്തിൽപ്പോലും ഇതു സംഭവിക്കും. ഏതാനും ദിവസം മാത്രമേ ഈ വേലിയേറ്റം ഉള്ളെങ്കിലും ഇടവിളകൾ പലതും ചീഞ്ഞു നശിക്കും. കരക്കൃഷിയും കാലിവളർത്തലും നടത്തുന്നവർ ഈ ഭീതിയിലാണ് പലപ്പോഴും.
വീടുവയ്ക്കുന്ന ഭൂമിയുടെ നിരപ്പ് എത്ര ഉയർത്തിയാലും കുട്ടനാട്ടിലെ ഭൂപ്രകൃതിയിൽ കുറെക്കാലം കഴിയുന്പോൾ തറ ഇരുത്തും. അതു കെട്ടിടങ്ങളുടെ ഉറപ്പിനെയും ബാധിക്കും. എന്നിരുന്നാലും കുട്ടനാട്ടിൽ ഇപ്പോൾ വലിയ വീടുകളുടെ നിർമാണം തകൃതിയായി നടക്കുന്നുണ്ട്.
പാഴാക്കിയ തുക
കുട്ടനാട് പാക്കേജിലൂടെ ലഭിച്ച പണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കിതുക ഉപയോഗിക്കാനാവാതെ പോയതിന്റെ പിന്നിൽ സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനവധാനത ഏറെയുണ്ട്. പുറംബണ്ടുകൾ ബലപ്പെടുത്തുന്ന ജോലിതന്നെ കൃത്യമായ ആസൂത്രണത്തോടെ നടത്തിയിരുന്നുവെങ്കിൽ ഏറെ പ്രയോജനപ്രദമായേനേ. കൃഷി സംരക്ഷണം മാത്രമല്ല, ആ പ്രദേശത്തോടു ചേർന്നുള്ള ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ കൂടി മെച്ചപ്പെടുത്തുന്ന വിധത്തിൽ നിർമാണപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യേണ്ടിയിരുന്നു. കായൽനിലങ്ങളിലും പാടശേഖരങ്ങളിലും ട്രാക്ടറും കൊയ്ത്തു യന്ത്രവുമൊക്കെ കൊണ്ടുപോകാനുള്ള സൗകര്യത്തിൽ ചെറിയ റോഡുകൾ ഉണ്ടാക്കണമെന്നൊക്കെ കുട്ടനാട് പാക്കേജിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
2006 നവംബർ ഏഴിന് അന്നത്തെ കേന്ദ്ര കൃഷി സെക്രട്ടറി ഡോ. സ്വാമിനാഥനയച്ച കത്തിൽ കുട്ടനാട് പാക്കേജിലൂടെ ലക്ഷ്യമിടുന്ന രണ്ടു കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. കുട്ടനാട് തണ്ണീർത്തട ഭൂവ്യവസ്ഥയുടെ പരിസ്ഥിതി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് ഒന്നാമതായി തേടിയത്. രണ്ടാമത്തെ കാര്യം ഈ മേഖലയിലെ ജനങ്ങൾക്കു സുസ്ഥിര ജീവസന്ധാരണത്തിനുതകുന്ന നടപടികൾ നിർദേശിക്കുക എന്നതും. കൃത്യമായൊരു ലക്ഷ്യം കുട്ടനാട് പാക്കേജിനുണ്ടായിരുന്നു എന്നതു വ്യക്തം. അത് ഈ നാടിന്റെ പരിസ്ഥിതി, ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു.
തദ്ദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടണമെങ്കിൽ അവരുടെ തൊഴിൽ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകണം. വരുമാനം വർധിക്കണം. ആരോഗ്യകരമായ ജീവിത സാഹചര്യം ഉണ്ടാകണം.
സമുദ്രനിരപ്പിൽനിന്നു രണ്ടു മീറ്ററിലേറെ താഴെ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശത്തു പല കാരണങ്ങളാൽ ജലനിരപ്പിൽ വ്യതിയാനമുണ്ടാകും. പൂമുഖത്തും അടുക്കളയിലും മാത്രമല്ല, തൊഴുത്തിലും ടോയ്ലറ്റിലുമൊക്കെ വെള്ളം കയറിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുട്ടനാട്ടുകാർക്കേ മനസിലാവൂ.
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ഉയരംകൂട്ടി ബലപ്പെടുത്തിയാൽ അതു കൃഷിക്കു മാത്രമല്ല, ജനജീവിതത്തിനും പ്രയോജനകരമാകും. ഇതു പതിറ്റാണ്ടുകൾക്കു മുന്പ് ആർ ബ്ലോക്ക് കായലിൽ വിജയകരമായി പരീക്ഷിച്ചതാണ്. പക്ഷേ, പിന്നീടതു നിലനിർത്താൻ കഴിഞ്ഞില്ല. ആവശ്യത്തിനു മോട്ടോറുകളില്ലാത്തതിനാൽ ഇപ്പോഴും അവിടെ താമസിക്കുന്ന കുടുംബങ്ങൾ ദുരിതജീവിതത്തിലാണ്.
അടുത്തകാലത്ത് ജില്ലാ കളക്ടർ ഇവിടെയെത്തി വെള്ളം വറ്റിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകുകയും പണം അനുവദിക്കുകയും ചെയ്തു. വലിയ വാടകയ്ക്കു നാല് ഡീസൽ എൻജിനുകൾ കൊണ്ടുവന്നു പ്രവർത്തിപ്പിച്ചെങ്കിലും വെള്ളം വറ്റിയില്ല. ഈ പാഴ്പണി ഒരു മാസം നടത്തി. പരന്പരാഗത രീതിയിൽ പെട്ടിയും പറയുമുപയോഗിച്ചു വെള്ളം വറ്റിച്ചാൽ കാര്യം നടക്കുമെന്നാണ് ഇവിടത്തെ താമസക്കാരുടെ അഭിപ്രായം. ഏതായാലും തീരുമാനം ഉദ്യോഗസ്ഥരുടേതാണല്ലോ.
പാഴാക്കിക്കളയുന്ന സാധ്യതകൾ
ഹോളണ്ട് മോഡലിൽ പന്ത്രണ്ടു മാസവും വെള്ളം വറ്റിച്ചു വിവിധയിനം വിളകൾ കൃഷി ചെയ്തിരുന്ന ആർ ബ്ലോക്കിന്റെ ഇന്നത്തെ അവസ്ഥ കുട്ടനാടിന്റെ സാധ്യതകൾ പാഴാക്കിക്കളയുന്നതിന്റെ മകുടോദാഹരണമാണ്. വികസനപദ്ധതികൾക്ക് ഏകോപനവും കാര്യക്ഷമതയും ഇല്ലാത്തതാണ് കുട്ടനാടിന്റെ എക്കാലത്തെയും പ്രശ്നം.
ഒരു കാലഘട്ടത്തിൽ വിപുലമായ ഗതാഗത വികസനം കുട്ടനാട്ടിലുണ്ടായി. തലങ്ങും വിലങ്ങും റോഡുകൾ. പാടശേഖരങ്ങൾ കീറിമുറിച്ച് റോഡുണ്ടാക്കി വാഹനങ്ങൾ ചീറിപ്പാഞ്ഞപ്പോൾ അന്നോളം വള്ളത്തിലും വെള്ളത്തിലും തുഴഞ്ഞുനീങ്ങിയ കുട്ടനാട്ടുകാർ ആഹ്ലാദിച്ചു. പക്ഷേ, വെട്ടിമുറിച്ച പാടശേഖരങ്ങളിൽ പലതും പിന്നീടു പാഴ്നിലങ്ങളായി.
റോഡ് നിർമിച്ചപ്പോൾ കലുങ്കുകൾ പണിതില്ല. അതുമൂലം വെള്ളമൊഴുക്ക് തടസപ്പെട്ടു. ഒഴുക്കുനീറ്റിൽ അഴുക്കില്ലെന്ന പഴഞ്ചൊല്ല് കുട്ടനാടിനെ സംബന്ധിച്ചിടത്തോളം പഴങ്കഥയായി. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട് കഴുകി വൃത്തിയാക്കപ്പെടുകകൂടി ചെയ്തിരുന്നു. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കുട്ടനാടൻ ജനത മറന്നിരുന്നത് ഇത്തരത്തിൽ അഴുക്കു നിർമാർജനം നടന്നിരുന്നതുകൊണ്ടും എക്കലടിഞ്ഞുണ്ടാകുന്ന വളക്കൂറ് ഒരു വിധത്തിൽ കുട്ടനാടിനു ഗുണകരമായതിനാലുമാണ്.
അതേസമയം, പാടശേഖരങ്ങൾ കീറിമുറിക്കപ്പെട്ട് റോഡുകൾ രൂപപ്പെട്ടതോടെ കുട്ടനാട്ടിലെ യാത്രാക്ലേശത്തിനു വലിയൊരു പരിധിവരെ പരിഹാരമായി. കെഎസ്ആർടിസി ഇന്നു കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലൂടെയും സർവീസ് നടത്തുന്നു. സ്വകാര്യ വാഹനങ്ങളും ഏറെ. യാത്രാക്ലേശം കുറഞ്ഞപ്പോൾ പകരം കിട്ടിയത് രോഗവും ക്ലേശങ്ങളുമായിരുന്നു. വെള്ളം കെട്ടിക്കിടന്നു വിഷലിപ്തമായി. മഴയും വെള്ളപ്പൊക്കവും വന്നാലും പാടശേഖരങ്ങളിലെ വിഷപ്രയോഗത്തിന്റെ അവശിഷ്ടങ്ങളും മറ്റ് അഴുക്കുകളും ഒഴുകിപ്പോകാതായി. കാൻസർ രോഗവ്യാപനം കുട്ടനാട് നേരിടുന്ന വലിയ ആരോഗ്യപ്രശ്നമായി വളർന്നിരിക്കുന്നു.
കുടിവെള്ളത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിന് അവസാനമായിട്ടില്ല. റോഡ് നിർമാണത്തിൽ കുറെക്കൂടി പ്രായോഗികതയും ശാസ്ത്രീയതയും പാലിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാമായിരുന്നു. നെൽപ്പാടങ്ങളുടെ ചുറ്റുബണ്ടുകൾക്കു വീതി കൂട്ടി റോഡ് നിർമിച്ചിരുന്നുവെങ്കിൽ അത് നെൽക്കൃഷി സംരക്ഷണത്തിനും പുറംബണ്ടുകളോടനുബന്ധിച്ചു താമസിക്കുന്നവർക്കും ഗുണകരമാകുമായിരുന്നു.
ഇനി ഇത്തരമൊരു തിരിച്ചുപോക്കു സാധ്യമല്ലാത്തതിനാൽ നിലവിലെ റോഡുകളിൽ കലുങ്കുകൾ തീർത്തും ജലമൊഴുക്ക് സുഗമമാക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുകയാണു മറുമരുന്നെന്ന് കുട്ടനാട് വികസനസമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കണമെങ്കിൽ കുട്ടനാടിനെ ഒരു കാർഷിക പാരിസ്ഥിതിക മേഖലയായി പ്രഖ്യാപിക്കണം. ഇതുപോലൊരു നിർദേശം ഡോ. സ്വാമിനാഥനും മുന്നോട്ടു വച്ചിരുന്നു.
കുട്ടനാടിനെ അവഗണിക്കാൻ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ കഴിയില്ല. കാരണം കുട്ടനാട്ടിലെ വേന്പനാട് കായൽ റാംസർ പൈതൃകപദവിയിലുള്ളതാണ്. ആഗോള കാർഷിക പൈതൃക മേഖലയായി കുട്ടനാടിനെ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയും(എഫ്എഒ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒരു പ്രദേശത്തിന്റെ സുസ്ഥിരവികസനം സർക്കാരിന്റെ ബാധ്യതയാണ്.
അന്പതിനായിരം ഹെക്ടർ സ്ഥലത്ത് നെല്ല് കൃഷിചെയ്തിരുന്ന കുട്ടനാട്ടിൽ ഇപ്പോൾ അത് 35,000 ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ തരിശായി കിടക്കുന്ന അയ്യായിരം ഹെക്ടറെങ്കിലും അടിയന്തരമായി കൃഷിയോഗ്യമാക്കാൻ സാധിക്കും. പുല്ലുമൂടിക്കിടക്കുന്ന തരിശു നിലങ്ങൾ വൃത്തിയാക്കാനുതകുന്ന ആധുനിക യന്ത്രങ്ങൾ ലഭ്യമാണിപ്പോൾ. പോളയും കടകലും വാരാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.