കൃഷി ഉപേക്ഷിച്ചു കേരളം എങ്ങോട്ട്? / സി. അനിൽകുമാർ
ഏഴ് അണക്കെട്ടുകൾ, ചെറുകിട ജലസേചന പദ്ധതികൾ, ഭാരതപ്പുഴയും ഗായത്രിപ്പുഴയും ഉൾപ്പടെ പ്രമുഖ നദികളും അവയുടെ കൈവഴികളും. ഇതെല്ലാം സ്വന്തമായുള്ള ജില്ലയാണു സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട്. എന്നിട്ടും നെല്ലറയിൽനിന്ന് ഉയരുന്നതു കർഷകരുടെ കണ്ണീരും വിലാപവുമാണ്. എന്താണിതിനു കാരണമെന്ന് അന്വേഷിച്ചാൽ ഇതെല്ലാമുണ്ടായിട്ടും ഇത്തരത്തിൽ സംഭവിച്ചുഎന്നതിൽതന്നെയുണ്ട് ഇതിനുള്ള ഉത്തരവും.
നിറസമൃദ്ധിയുടെ നെല്ലറയിൽ കാണുന്നത്
നോക്കെത്താദൂരത്തോളം പച്ചപ്പട്ടു പുതച്ച പാടശേഖരങ്ങൾ, അതിരിട്ട കരിന്പനകളും തെങ്ങിൻതോപ്പുകളും. കാർഷികവൃത്തിയിൽ ഏർപ്പെട്ടവരുടെ ബഹളങ്ങൾ. പച്ചപ്പണിഞ്ഞ മലനിരകളും. അതിരിട്ടൊഴുകുന്ന പുഴകളുടെ ആരവവും. സിനിമാക്കാർക്ക് ഇഷ്ടപ്പെട്ട ലൊക്കേഷൻ. ആരും കൊതിക്കുന്ന പ്രകൃതിസുന്ദരിയായ പാലക്കാടിന്റെ ഈ ചിത്രം ഒരുകാലത്തെ സുന്ദരമായ ഓർമകളാണ്.
എല്ലാമുണ്ടെങ്കിലും ദൗർലഭ്യം കൊണ്ടു മുക്കിയും മുരണ്ടുംനീങ്ങുന്ന ദയനീയ കാഴ്ചയാണിന്ന്. പകലന്തിയോളം കൊയ്ത്തുപാട്ടുകൾ ഉതിർന്നിരുന്ന പാടശേഖരങ്ങളിൽനിന്ന് യന്ത്രത്തിന്റെ മുരൾച്ചകളും ഒറ്റയൊറ്റ ശബ്ദങ്ങളും മാത്രം. ഇതെല്ലാം വിരൽചൂണ്ടുന്നത് നെൽകൃഷിയുടെ ആസന്നമായ നാശത്തിന്റെ കണക്കുകളിലേക്കാണ്.
1970- 75 കാലഘട്ടങ്ങളിൽ എട്ടേകാൽ ലക്ഷം ഹെക്ടർ നെൽകൃഷി പാലക്കാടുണ്ടായിരുന്നുവെന്ന കണക്ക് ആരേയും അതിശയിപ്പിക്കും. പിന്നീടതു വെറും ഒന്നേമുക്കാൽ ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങിയെന്നതാണു ഞെട്ടിക്കുന്ന വസ്തുത. ഓരോ വർഷവും ഇതിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരികയും ചെയ്യുന്നു.
പുതിയ കണക്കുകൾ പ്രകാരം പാലക്കാട്ടു കഴിഞ്ഞവർഷം നെൽകൃഷി മുൻവർഷത്തേക്കാൾ 15,607 ഹെക്ടർ ചുരുങ്ങി. ഇങ്ങനെപോയാൽ വരുംവർഷങ്ങളിൽ നെല്ലറ എന്നതു പേരിനുമാത്രമായി അവശേഷിക്കുമെന്നതിൽ തർക്കമില്ല. ജില്ലാ കൃഷി വകുപ്പ് ഓഫീസിലെ വിവര പ്രകാരം 2014-15 ൽ ജില്ലയിലെ നെൽകൃഷി 82,763 ഹെക്ടറാണ്. 2015-16 ൽ 78,620 ഹെക്ടറായി ചുരുങ്ങി. 2016-17 ൽ 86,000 ഹെക്ടറിൽ കൃഷിയിറക്കിയെങ്കിലും വേനൽ രൂക്ഷമായതോടെയുള്ള ജലദൗർലഭ്യത്താൽ വിളവെടുത്തത് 62,596 ഹെക്ടറിൽനിന്നു മാത്രം. 23,404 ഹെക്ടർ കൃഷിയിടത്തിലെ നെല്ല് ഉണങ്ങിയും കർഷകർ ഉപേക്ഷിച്ചുമായി നശിച്ചു. സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രോത്സാഹനത്തിന്റെ പിൻബലത്തിൽ ഇത്തവണ 75,000 ഹെക്ടറിലാണ് ജില്ലയിൽ മൊത്തം കൃഷിയിറക്കിയിട്ടുള്ളത്.
നെൽകൃഷിയുടെ പതനത്തിനും നെല്ലുത്പാദനത്തിലെ കുറവിനും പലവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ആക്ഷേപങ്ങളും ആരോപണങ്ങളും വേറെ. എങ്കിലും പാലക്കാട് ജില്ലയെ സംബന്ധിച്ച് കൃഷിയിൽനിന്നുള്ള കർഷകരുടെ പിന്മാറ്റത്തിനു കാലാവസ്ഥാ വ്യതിയാനം, സമയത്തിനു വെള്ളമെത്താത്ത അവസ്ഥ, നെൽചെടികളെ ബാധിച്ച രോഗബാധയും കീടാക്രമണങ്ങളും, നെല്ല് സംഭരണത്തിലെ അപാകതയും വിലക്കുറവും, തൊഴിലാളി ക്ഷാമവും കൊയ്ത്ത് യന്ത്രങ്ങളുടെ അമിതവാടകയും ഇവയെല്ലാം പ്രധാന കാരണങ്ങളാണ്.
ഇതിൽ ഏറ്റവും പ്രധാനം ജലക്ഷാമംതന്നെയാണ്. മുൻവർഷങ്ങളേതുപോലെ ഇത്തവണയും വരൾച്ച പിടിമുറുക്കിക്കഴിഞ്ഞു. അണക്കെട്ടുകളിൽനിന്നു സമയത്തിനു വെള്ളമെത്താത്തതാണ് കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത്, പ്രത്യേകിച്ചു കിഴക്കൻമേഖലയായ പാലക്കാട്, ചിറ്റൂർ, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ. പല താലൂക്കുകളിലും നെൽകൃഷി ഉണക്കുഭീഷണിയിലാണ്. കർഷക പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരോ സർക്കാരോ ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടികളെടുക്കിന്നില്ലെന്ന ആരോപണം ശക്തമാണ്.
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്നതു കിഴക്കൻമേഖലയിലാണ്. പ്രത്യേകിച്ചു ചിറ്റൂർപുഴ ആയക്കെട്ടു പ്രദേശത്തും മലന്പുഴ കനാലിനെ ആശ്രയിച്ചുള്ള പാലക്കാടൻ നഗരപ്രാന്തങ്ങളിലും കൊടുവായൂർ മേഖലകളിലും. ഇതിൽ പറന്പിക്കുളം- ആളിയാർ ജലത്തെ ആശ്രയിച്ചുള്ള ചിറ്റൂർപുഴ പ്രദേശത്തു മാത്രം 30,000 ഹെക്ടർ നെൽകൃഷിയുണ്ട്. മലന്പുഴഡാമിലെ ജലത്തെ ആശ്രയിച്ചുള്ള ഇടതുകര- വലതുകര കനാലുകളുമായി ബന്ധപ്പെട്ട് 22,500 ഹെക്ടർ നെൽകൃഷിയുമുണ്ട്. ആലത്തൂർ, വടക്കഞ്ചേരി, പട്ടാന്പി, ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലകളിലാണു ബാക്കിയുള്ള നെൽകൃഷിയുള്ളത്.
ഒന്നാം വിളയും രണ്ടാം വിളയും
മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ നെൽകൃഷിയിൽ ഒന്നാംവിള, രണ്ടാംവിള എന്നിങ്ങനെ രണ്ടുവിളവെടുപ്പുകളുണ്ട്. വെള്ളത്തിന്റെ ലഭ്യതയെ ആശ്രയിച്ചുതന്നെയാണ് ഈ കൃഷിരീതികൾ. ജൂണ്, ജൂലൈ മാസങ്ങളിൽ വിത്തിറക്കി സെപ്റ്റംബർ മാസത്തോടെ കൊയ്യുന്നതാണ് ഒന്നാംവിള. ഒക്ടോബർ, നവംബർ മാസങ്ങളിൽ വിത്തിറക്കി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൊയ്തെടുക്കുന്നതാണ് രണ്ടാംവിള.
ഇത്തവണ രണ്ടാംവിളയിൽ 35,000 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ 45,000 ഹെക്ടർ സ്ഥലത്താണ് രണ്ടാംവിള കൃഷി ഇറക്കുക. ഇത്തവണ വരൾച്ച കാരണം ഒട്ടേറെ കർഷകർ കൃഷിയിറക്കിയില്ല. ഒന്നാംവിളയിൽ 59,000 മെട്രിക് ടണ് നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്.
സംഭരണത്തിൽ സംഭവിക്കുന്നത്
ആശങ്ക നിറഞ്ഞ മനസാണെങ്കിലും പ്രതിസന്ധികളെ തരണംചെയ്ത് നെല്ല് ഉത്പാദിപ്പിച്ചെടുക്കുന്ന കർഷകരാണ് പാലക്കാടുള്ളത്. ഇങ്ങനെ നെല്ല് വിളയിച്ചെടുക്കുന്ന നെല്ല് സംഭരിക്കുന്നത് ജില്ലാ സപ്ലൈകോ അധികൃതരാണ്. കേന്ദ്രസർക്കാരിന്റെ 15.50 രൂപയും സംസ്ഥാന സർക്കാരിന്റെ 7.80 രൂപയുമടക്കം കിലോഗ്രാമിന് 23.30 രൂപയ്ക്കാണ് കർഷകരിൽനിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. രണ്ടുവർഷമായി ഇതിൽ മാറ്റമില്ല. നെല്ലുത്പാദനത്തിൽ ചെലവു കൂടുന്നതല്ലാതെ നെല്ലിനു വിലകൂട്ടിയിട്ടില്ല. പുതിയ സർക്കാരും ഇതേ പാതയിലാണ്. ഇതോടെ ഓരോ സീസണിലും ഹെക്ടർകണക്കിന് കൃഷിയിടങ്ങളിൽനിന്നാണ് കർഷകർ പിൻവാങ്ങുന്നത്.
ഇക്കഴിഞ്ഞ ഒന്നാംവിളയിൽ 59,000 മെട്രിക് ടണ് നെല്ലാണ് സപ്ലൈകോ കർഷകരിൽനിന്ന് സംഭരിച്ചത്. സപ്ലൈകോയ്ക്കു പുറമെ സ്വകാര്യമില്ലുകാരും കർഷകരിൽനിന്നു വൻതോതിൽ നെല്ല് സംഭരിക്കുന്നുണ്ട്. ഏജന്റുമാർ മുഖേനയാണിത്. സപ്ലൈകോ മുഖേന 23.30 രൂപയ്ക്ക് നെല്ല് വാങ്ങുന്പോൾ ഇതിലെ നൂലാമാലകൾ മുതലാക്കിയാണ് മില്ലുകാരുടെ ചൂഷണം. കന്പനികളുടെ ഏജന്റുമാർ 17 രൂപ മുതൽ 20 വരെ നൽകിയാണ് നെല്ലെടുക്കുന്നത്.
കൊടുക്കാനും കിട്ടാനും നെട്ടോട്ടം
അതേസമയം നെല്ല് സപ്ലൈകോയ്ക്കു കൊടുത്താൽ അതിന്റെ തുക ലഭിക്കുന്നതിലെ കാലതാമസവും കർഷകരെ വൻതോതിൽ പിന്നോട്ടടിക്കുന്നു. സപ്ലൈകോയുടെ നിബന്ധനകളും ബാങ്കുകളുടെ സാങ്കേതികത്വവും ഇതിന് ആക്കം കൂട്ടുന്നു. ഒന്നാംവിളയായി സംഭരിച്ച നെല്ലിന്റെ തുകയായി ഇതുവരെ ബാങ്ക് വായ്പയായി 104 കോടി രൂപ കൊടുത്തുകഴിഞ്ഞു. ഇനിയും 31 കോടി രൂപ നൽകാനുണ്ടെന്നാണ് വിവരം.
രജിസ്റ്റർ ചെയ്യുന്നവരിൽനിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുക. കഴിഞ്ഞവർഷം 45,000 കർഷകർ രജിസ്റ്റർ ചെയ്തപ്പോൾ ഇത്തവണ അത് 38,000 ആയിട്ടുള്ളൂ. രജിസ്ട്രേഷൻ കുറച്ചുദിവസംകൂടി ഉണ്ടെന്ന് അധികൃതർ പറയുന്നു. ഇതിലെ പരിശോധനകൾ പൂർത്തിയാക്കുന്പോൾ ആയിരങ്ങൾ പിന്നേയും പടിക്കു പുറത്താകും. നെല്ലിന്റെ നിറം, ഉണക്ക് തുടങ്ങിയ നിബന്ധനകൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചെറിയ കറുപ്പ് നിറമുണ്ടെങ്കിൽപോലും സപ്ലൈകോ എടുക്കില്ലെന്ന് കർഷകർ പറയുന്നു. കാലാവസ്ഥാവ്യതിയാനം കർഷകരുടൈ കുറ്റമാണോ?
കൂടാതെ നെല്ല് കൊയ്തെടുക്കാൻ കടന്പകൾ വേറേയും. തൊഴിലാളിക്ഷാമം കാരണം കൊയ്ത്തുയന്ത്രങ്ങൾ മുഖേനയാണ് കൊയ്തെടുക്കുന്നത്. ഈ യന്ത്രങ്ങൾ ജില്ലയിലുള്ളത് നാമമാത്രം. ഇതിനാൽ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കൊയ്ത്തുയന്ത്രങ്ങളാണ് ആശ്രയം. വാടക മണിക്കൂറിന് 1700-1800രൂപയാണ്.
കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി വാഹനത്തിലാക്കി സപ്ലൈകോയുടെ വാഹനംവരുന്ന ഭാഗത്തെത്തിക്കണം. ഇതിനുള്ള വാടക, കയറ്റുകൂലി എന്നിവയും കർഷകർ നൽകേണ്ട അവസ്ഥയാണ്.
സപ്ലൈകോ പരിധി കൂട്ടുന്നില്ല
ഒരു ഹെക്ടറിൽനിന്ന് അഞ്ചര ടണ് നെല്ലു മാത്രമേ സപ്ലൈകോ സംഭരിക്കൂ. ബാക്കി നെല്ല് മുഴുവൻ കുറഞ്ഞ വിലയ്ക്കു കർഷകർ പുറംവിപണിയിൽ വിറ്റഴിക്കണം. ഉത്പാദനക്ഷമത കണക്കാക്കാൻ ചുമതലപ്പെടുത്തിയ സമിതിയാണ് സംഭരണപരിധി ഏക്കറിന് 2200 കിലോയാക്കി നിശ്ചയിച്ചത്. പാലക്കാട് ഹെക്ടറിന് 6000 കിലോ നെല്ല് ലഭിക്കുന്നതായാണ് കൃഷിവകുപ്പിന്റെ നിഗമനം.
ജില്ലയിൽ ഉമ, ജ്യോതി തുടങ്ങിയ നെല്ലിനങ്ങളാണ് കൂടുതലായും കൃഷിയിറക്കുന്നത്. ഇതുവഴി ഏക്കറിന് 2500 കിലോ നെല്ലെങ്കിലും ലഭിക്കുമെന്ന് അധികൃതർ പറയുന്നു. സംസ്ഥാന വിത്തുവികസന അഥോറിറ്റി വഴി ഗുണനിലവാരം ഉറപ്പുവരുത്തിയ നെൽവിത്താണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. എന്നിട്ടും വർഷങ്ങളായി ഏക്കറിന് 2200 കിലോ എന്ന പരിധി ഉയർത്താൻ സപ്ലൈകോ തയാറായിട്ടില്ല. ഇതോടെ ഏക്കറിന് 300 കിലോ മുതൽ 500 കിലോ വരെ നെല്ല് പുറം മാർക്കറ്റിൽ വിറ്റഴിക്കേണ്ട നിലയിലാണ് കർഷകർ.
സപ്ലൈകോ എടുക്കാത്ത നെല്ലാണെങ്കിൽ സ്വകാര്യമില്ലുകാർ ഇതു ലാക്കാക്കി വീണ്ടും വില കുറയ്ക്കും. സ്വകാര്യ മില്ലുടമകളുടെ കടുംപിടുത്തം ജില്ലയിലെ നെല്ലുസംഭരണത്തെ താറുമാറാക്കുന്ന അവസ്ഥയുമുണ്ട്. സർക്കാർ നിശ്ചയിച്ച വിലയ്ക്കു നെല്ല് ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിക്കുന്ന മില്ലുടമകൾ സ്വകാര്യ ഏജന്റുമാരെ ഉപയോഗപ്പെടുത്തി കർഷകരിൽനിന്ന് ചെറിയ വിലയ്ക്ക് നെല്ല് സംഭരിച്ചു സംഭരണം അട്ടിമറിക്കുന്ന അവസ്ഥയുമുണ്ട്. ഇതോടെ സപ്ലൈകോയുടെ സംഭരണത്തിൽനിന്ന് കർഷകർ വിട്ടുനിൽക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ട്.
പാടംകയറിയാലും കടന്പകളുടെ പടികൾ
സംഭരിച്ച നെല്ലിന്റെ വില നൽകാൻ സപ്ലൈകോ ബാങ്കുകൾ മുഖേനയാണ് ധാരണയാകുന്നത്. നേരത്തെ ആറു ബാങ്കുകളുമായി ധാരണയിലെത്തിയിരുന്ന സപ്ലൈകോ ഇപ്പോഴത് ഒന്പതാക്കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കും ഇതിലുൾപ്പെടുന്നു.
എന്നാലും പലവിധ കാരണങ്ങളാൽ കർഷകർക്ക് സംഭരണവില ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് കർഷകരുടെ പ്രശ്നം. ആഴ്ചകളും മാസങ്ങളും കഴിഞ്ഞാൽ മാത്രം തുക ലഭിക്കുന്പോഴേക്കും കർഷകന്റെ സാന്പത്തിക പരാധീനത കുന്നോളം ഉയരത്തിലാകും.
ഇപ്പറഞ്ഞ പ്രതിസന്ധികൾ തരണം ചെയ്തു പാടത്തുനിന്നു പൊന്ന് വിളയിച്ചെടുക്കാൻ കർഷകർ തയാറാണെങ്കിലും വെള്ളം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും? ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയും ഉല്പാദനവുമുള്ള പാലക്കാട്ടെ ചിറ്റൂർ ഉൾപ്പടെയുള്ള കിഴക്കൻമേഖല ഈ ചോദ്യത്തിന്റെ രക്തസാക്ഷികളായ ഉത്തരമാണ്.
തമിഴ്നാടിന്റെ കടുംപിടുത്തത്തിലും കേരളത്തിന്റെ നിസഹായതയിലും ഇടയിൽ പറന്പിക്കുളം ആളിയാർ പദ്ധതിയെന്ന പൊന്മുട്ടയിടുന്ന താറാവുണ്ട് ഇവിടെ. ഈ പദ്ധതിയിൽനിന്ന് ആവശ്യത്തിന് വെള്ളം സമയാസമയം ലഭ്യമായാൽ മാത്രം മതി ചിറ്റൂർ മേഖലയും പാലക്കാടും കൃഷിയുടെ ഭൂപടത്തിൽ ലോകശ്രദ്ധയാകർഷിക്കും.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.