കൊച്ചി: സപ്ലൈകോ കർഷകരിൽനിന്നു സംഭരിക്കുന്ന നെല്ലിന്റെ വില എളുപ്പത്തിൽ കർഷകർക്കു വിതരണം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ പഞ്ചാബ് നാഷണൽ ബാങ്കുമായി ധാരണയിലെത്തി.
കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് സിഎംഡി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ സാന്നിധ്യത്തിൽ ഫൈനാൻസ് മാനേജർ പി.എസ്. അനിൽ, പഞ്ചാബ് നാഷണൽ ബാങ്ക് സോണൽ മാനേജർ വിനോദ് ജോഷി എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജർ എൻ. രഘുനാഥ്, പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ മേധാവി സൂസി ജോർജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കർഷകർക്കു നെല്ലിന്റെ വില വിതരണം ചെയ്യുന്നതിനു സപ്ലൈകോയുമായി ധാരണയിലെത്തിയിട്ടുള്ള 14-ാമത് ധനകാര്യ സ്ഥാപനമാണു പഞ്ചാബ് നാഷണൽ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, വിജയാ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീണ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുകൾ എന്നിവയുമായി സപ്ലൈകോ നേരത്തേതന്നെ ഇതു സംബന്ധിച്ചു ധാരണയിലെത്തിയിരുന്നു.
നെല്ല് സംഭരിച്ചതിനു ബന്ധപ്പെട്ട മില്ലുകൾ നൽകുന്ന പാഡി റസീപ്റ്റ് ഷീറ്റുമായി കർഷകർ അവർക്ക് അക്കൗണ്ടുള്ള ബാങ്കുകളെ സമീപിച്ചാൽ ബാങ്കുകൾ ഇവർക്ക് ഉടൻതന്നെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകും. ഇതു രണ്ടും പാഡി പേയ്മെന്റ് ഓഫീസിൽ ഹാജരാക്കിയാൽ അവിടെനിന്നും ബാങ്കിലേക്കു പേയ്മെന്റ് ഓർഡർ നൽകുകയും തുക കർഷകന്റെ അക്കൗണ്ടിൽ വരവ് വയ്ക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.