തൃശൂർ: സിപിഐയെ ദുർബലമാക്കി ഇടതുമുന്നണിയെ ശക്തിപ്പെടുത്താമെന്ന ധാരണ വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തൃശൂർ ടാഗോർ സെന്റിനറി ഹാളിൽ സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയിലെ ഏതെങ്കിലും കക്ഷി ദുർബലമായാൽ മുന്നണി ശക്തമാകുമെന്ന ധാരണയും വേണ്ട. വേഷപ്രച്ഛന്നരായി പലരും കടന്നുവരും. അവരെ നിർത്തേണ്ട സ്ഥലത്തു നിർത്താൻ ആർജവം കാണിക്കണമെന്നും കാനം പറഞ്ഞു.
ദേശീയതലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരേ ചെറുത്തുനില്പിന്റെ പൊതുവേദി ഉയർത്തേണ്ടത് അനിവാര്യമാണ്. ഇതിനെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഇത്തരത്തിൽ ഒരുമിച്ചുനിന്നു.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 17 രാഷ്ട്രീയ കക്ഷികളും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 18 രാഷ്ട്രീയ കക്ഷികളുമാണ് ഒരുമിച്ചുനിന്നത്. കേരളത്തിൽനിന്നു ബിജെപിയുടെ ഒരു വോട്ട് മാത്രം നേടാനേ ബിജെപിക്കു കഴിഞ്ഞുള്ളൂ. ഒരുമിച്ചുനിന്നാൽ ഫലം കാണാമെന്നതിന്റെ ഉദാഹരണമാണിത്.
ചെറുത്തുനില്പിന്റെ പൊതുവേദി ഉയർത്തുന്നതു രാഷ്ട്രീയസഖ്യമായി കണക്കാക്കാനാകില്ല. അതു തെരഞ്ഞെടുപ്പ് വരുമ്പോൾ ഉണ്ടാക്കുന്ന സഖ്യമാണ്. ദേശീയതലത്തിൽ കോണ്ഗ്രസുമായി സിപിഎം യോജിച്ച് പ്രവർത്തിക്കുന്നതിനെ തള്ളിയത് പരോക്ഷമായി പറഞ്ഞായിരുന്നു കാനം രാജേന്ദ്രന്റെ വിശദീകരണം.
ബിജെപിയുടെ ഏകാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ രൂപീകരിക്കുന്ന സഖ്യങ്ങൾ മറ്റു കാഴ്ചപ്പാടുകളിലൂടെ കൂട്ടിക്കുഴയ്ക്കുന്നതു ശരിയല്ല. ബിജെപി നയങ്ങൾക്കെതിരെ ബദൽ ഉയർത്തുകയെന്നതാണ് ഇടതിന്റെ പ്രസക്തി. ദേശീയ തലത്തിൽ ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിപിഐ എംഎൽ തുടങ്ങിയ പാർട്ടികളെ ചേർത്തുനിർത്തി ബദലുണ്ടാക്കാൻ സിപിഎമ്മിനു കഴിയുന്നില്ലെന്നും കാനം അഭിപ്രായപ്പെട്ടു.
സംസ്ഥാനതലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് അയവോടെ സമീപനങ്ങളെടുക്കാൻ മുന്നണിക്കു സ്വാതന്ത്ര്യമുണ്ട്. ജിഎസ്ടിക്ക് ഇടത് എതിരായിരുന്നു. ഇതു നടപ്പാക്കിയതുവഴി കേരളത്തിന് ഒരു മെച്ചവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, സി.എൻ. ജയദേവൻ എംപി, എംഎൽഎമാരായ കെ. രാജൻ, ഗീത ഗോപി, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കെ.ഇ. ഇസ്മയിൽ, കമല സദാനന്ദൻ, മുൻ എംഎൽഎ എ.എം. പരമൻ, സി.കെ. കുമാരൻ, ഇ.കെ. രാജൻ, കമലം ജനാർദ്ദനൻ, പാർവതി പവനൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.