പാനൂർ: പ്രമുഖ സാഹിത്യകാരനും കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ കെ. പാനൂർ (കെ. കുഞ്ഞിരാമൻ -90 ) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ. വാർധക്യസഹജമായ അസുഖത്താൽ ദീർഘനാളായി വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
1927 ജനുവരി 10 ന് പാനൂരിലായിരുന്നു ജനനം. 1955 ൽ റവന്യുവകുപ്പ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതത്തിൽ പ്രവേശിച്ച കെ. പാനൂർ 1982ൽ ഡെപ്യട്ടി കളക്ടറായാണ് വിരമിച്ചത്.1963ൽ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന നോവലിന് 1965ൽ യൂനസ്കോയുടെ അവാർഡ് ലഭിച്ചിരുന്നു. കേരളത്തിലെ അമേരിക്ക, സഹ്യന്റെ മക്കൾ, എന്റെ ഹൃദയത്തിലെ ആദിവാസി, ഹാ നക്സൽ ബാരി, മലകൾ താഴ് വരകൾ മനുഷ്യർ എന്നിവയാണു പ്രധാന കൃതികൾ. മനുഷ്യാവകാശ ഏകോപന സമിതി ചെയർമാൻ, മാഹി കാലാ ഗ്രാമം സ്ഥിരം അംഗം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കവി, ഗദ്യകവി, ഉപന്യാസ കാരൻ, എന്നീ നിലകളിൽ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സജീവമായിരുന്നു. ആദിവാസികളുടെ ജീവിതം വരച്ചു കാട്ടിയ നോവലായ കേരളത്തിലെ ആഫ്രിക്കയ്ക്ക് 2002 ൽ രാമാശ്രമം അവാർഡും, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക അവാർഡും ലഭിച്ചിരുന്നു.
ഭാര്യ: ഹീരാഭായി. മക്കൾ: ഹിരൻ കുമാർ (മെഡിക്കൽ റെപ്രസന്റേറ്റീവ്), ഹരീഷ് ബാബു (ചെന്നൈ), ഹെലന, ഹെമുലാൽ. മരുമക്കൾ: സബീന, ഷിജിന, ഹരീഷ് (അബുദാബി), സൗമ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.