1968 ഫെബ്രുവരി 22നു ഭരണങ്ങാനം അന്പാറയിൽ ഭാഗ്യംകുന്ന് എന്നറിയപ്പെട്ടിരുന്ന ചെറിയ കുന്നിൻമുകളിൽ സമ്മേളിച്ചിരുന്ന ജനാവലിയെ അഭിസംബോധന ചെയ്ത് അന്നത്തെ പാലാ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഇപ്രകാരം പറഞ്ഞു: “നമ്മുടെ പിതാവായ തോമാശ്ലീഹാ പറഞ്ഞു, നമുക്കും അവനോടുകൂടി പോയി മരിക്കാം. ഇന്ന് ഇവിടെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിൽ അവിടുത്തെ കൊടിക്കീഴിൽ നാം ഒരുമിച്ചു കൂടിയിരിക്കുന്പോൾ ജീവനിലേക്കും മരണത്തിലേക്കും നാം പ്രചോദിക്കപ്പെടുന്നു. ഇന്ന് ഇവിടെ ഒരു പ്രേഷിതസമൂഹം ജന്മമെടുത്തിരിക്കുന്നു: സെന്റ് തോമസ് മിഷനറി സൊസൈറ്റി’’. അതൊരു ചെറിയ തുടക്കമായിരുന്നു.
മാർ വയലിൽ പിതാവ് പ്രേഷിത തത്പരരായ കുറേ ഇടവക വൈദികരെ ഒരുമിച്ചു കൂട്ടി ഒരു പ്രേഷിത സമൂഹത്തിനു ജന്മം നൽകി. അതിന്റെ ഭരണഘടന നിലവിൽ വരുന്നതിനും ഉദ്ഘാടനം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും സാക്ഷ്യം വഹിക്കുവാൻ റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ മാക്സ്മിലിയൻ ഫുർസ്റ്റെൻബെർഗ്തന്നെ നേരിട്ട് എത്തിയിരുന്നു. മധ്യപ്രദേശിൽ സ്ഥാപിതമാകാൻ പോകുന്ന മൂന്ന് എക്സാർക്കേറ്റുകളിൽ ഒരെണ്ണം, ഉജ്ജയിൻ, പുതിയ മിഷനറി സമൂഹത്തെ ഏൽപ്പിക്കുന്നതായി കർദിനാൾ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ഒരാളുപോലും അതുവരെ ഈ സമൂഹത്തിൽ അംഗമായിരുന്നില്ല. പ്രേഷിത തീക്ഷ്ണത നിറഞ്ഞ കുറേ വൈദികരുടെയും സീറോ മലബാർ മെത്രാൻ സമിതിയുടെയും റോമിലെ കോണ്ഗ്രിഗേഷനുകളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഇത്തരമൊരു ദൗത്യത്തിനു മുൻകൈ എടുക്കുവാൻ വയലിൽ പിതാവിനെ പ്രാപ്തനാക്കിയത്. പിന്നീട് അതേ വർഷം ജൂലൈ 16നാണ് ആദ്യാംഗങ്ങളായി 16 പേർ വാഗ്ദാനം നടത്തിയതും ആദ്യ ഭരണസമിതി നിലവിൽ വന്നതും. പിന്നിട് രണ്ടു പേർ ഉജ്ജയിനിൽവച്ച് അംഗങ്ങളായി വാഗ്ദാനം എടുത്തു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ 1968-ൽ ആരംഭിച്ച ഈ പ്രേഷിത ദൗത്യം 1980-ൽ കർണാടകയിലെ മാണ്ഡ്യയിലും 1990-ൽ മഹാരാഷ്ട്രയിലെ സാംഗ്ലിയിലും തുടർന്ന് 2014 ൽ ഡൽഹിയിലും സ്നേഹഗാഥകൾ രചിക്കുവാൻ തുടങ്ങി. അവികസിത ഗ്രാമങ്ങളിലെ വൃത്തിഹീനമായ ചുറ്റുപാടുകളിലേക്ക് കരുണയുടെയും സ്നേഹത്തിന്റെയും ദൂതുമായി ഇറങ്ങിച്ചെന്നു. മാരക രോഗങ്ങൾക്ക് അടിമകളായിരുന്നവരെ മരുന്നും സ്നേഹവും നല്കി പുതുജീവനിലേക്കു കൈപിടിച്ചു. പാന്പിന്റെയും തേളിന്റെയും ദംശനം വരുത്തിയ മുറിവുകളിൽ വിഷക്കല്ല് വച്ചു മരണത്തെയും അന്ധവിശ്വാസങ്ങളെയും പരാജയപ്പെടുത്തി.
മദ്യപാനത്തിനടിമകളായി സ്വന്തം വ്യക്തിത്വവും കുടുംബത്തിന്റെ ഭദ്രതയും കൈമോശം വന്നു പോയവരെ അതിൽനിന്നു രക്ഷിച്ച് സുരക്ഷിതത്വത്തിന്റെ മേഖലയിലേക്കാനയിച്ചു. ജനതകളോടുള്ള സുവിശേഷപ്രഘോഷണം എന്നാൽ ജനതകളുടെ സമഗ്ര വിമോചനം കൂടി ലക്ഷ്യം വയ്ക്കുന്നുവെന്ന് എംഎസ്ടി മിഷനറിമാർ തിരിച്ചറിയുകയും അതനുസരിച്ച് ജീവിതത്തിന്റെ പൂർണതയിലേക്ക് എത്തിച്ചേരുവാൻ എല്ലാ ജനതകളെയും പ്രാപ്തരാക്കുകയും ചെയ്യുന്നു.
സീറോ മലബാർ സഭയുടെ എല്ലാ രൂപതകളിലും ആവശ്യ സമയത്ത് അജപാലന ദൗത്യവുമായി എംഎസ്ടി എത്തിച്ചേർന്നിട്ടുണ്ട്. സീറോ മലബാർ മിഷൻ രൂപതകളിലും ആവശ്യസമയത്ത് വൈദികരെ നല്കി എംഎസ്ടി സഹായഹസ്തം നീട്ടി. ഇന്ത്യയിലെ ലത്തീൻ സഭയോട് ചേർന്ന് സഹകരിച്ച് ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ലഡാക്കിലും എത്തി. അവടുത്തെ പള്ളിയും സ്കൂളും എംഎസ്ടി വൈദികർ പണികഴിപ്പിച്ചതാണ്. അതുപോലെതന്നെ ജമ്മു-ശ്രീനഗർ, അഗർത്തല, ഗോഹട്ടി, ഇറ്റാനഗർ, ഇൻഡോർ, ഭോപ്പാൽ, ജാബുവാ എന്നീ ലത്തീൻ രൂപതകളിലും അവർ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജർമനി, ഇറ്റലി, ഫ്രാൻസ്, ഒാസ്ട്രിയ, സ്വിറ്റ്സർലൻഡ്, അമേരിക്ക, കാനഡ, സ്വീഡൻ, ഒാസ്ട്രേലിയ, സോളമൻ ദ്വീപുകൾ, പപ്പുവ ന്യൂഗിനിയ, ടാൻസാനിയ, ബ്രസീൽ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യവുമായി എംഎസ്ടി മിഷനറിമാർ എത്തിച്ചേർന്നിട്ടുണ്ട്. പല രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സെമിനാരി പരിശീലനത്തിലും എംഎസ്ടി സഹായം നല്കിയിട്ടുണ്ട്.
പ്രവാസികളായ സീറോ മലബാർ സഭാമക്കളുടെ അജപാലന ദൗത്യം ഏറ്റെടുത്ത്, ചിതറിക്കിടന്ന അവരെ സംഘടിപ്പിച്ച്, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ സീറോ-മലബാർ സമൂഹങ്ങൾക്ക് രൂപം നല്കുകയും അവർക്കായി ദേവാലയങ്ങൾ നിർമിക്കുവാൻ കഠിനാധ്വാനം നടത്തുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി സീറോ മലബാർ പ്രവാസി മിഷൻ ഏറ്റെടുത്തത് എംഎസ്ടി തന്നെയാണ്. ഖത്തർ, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ എന്നീ വിദേശ രാജ്യങ്ങളിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിലും എംഎസ്ടി ഈ ദൗത്യവുമായി കടന്നുചെന്നു.
കേരളസഭയിൽ പ്രേഷിതാഭിമുഖ്യം വളർത്താനും എംഎസ്ടി പരിശ്രമിക്കുന്നു. അതിനുവേണ്ടി മിഷൻ അനിമേഷൻ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രവർത്തിക്കുന്നു. എറണാകുളം തേവക്കൽ ആണ് അതിന്റെ ആസ്ഥാനം. പ്രേഷിതാഭിമുഖ്യം വളർത്താനുതകുന്ന ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ ഇവ സംഘടിപ്പിക്കുന്നു. അല്മായരെയും മിഷൻ പ്രവർത്തനങ്ങളോടു സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്ടി പ്രേഷിത സഹകാരികളെ ഉൾപ്പെടുത്തി സാന്തോം ഫെലോഷിപ്പ് പ്രവർത്തിക്കുന്നു.
ഭാരതാപ്പസ്തോലനായ തോമാശ്ലീഹായോടുള്ള ഭക്തിയും വണക്കവും വർധിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എംഎസ്ടി പരിശ്രമിക്കുന്നുണ്ട്. തോമാശ്ലീഹായുടെ പേരിൽ ഒരു ഗവേഷണ കേന്ദ്രം ആരംഭിച്ചു. തോമാശ്ലീഹായോടുള്ള വണക്കമാസ പ്രാർഥനകൾ, നൊവേന ഇവയെല്ലാം തയാറാക്കിയിട്ടുമുണ്ട്.
സീറോ മലബാർ സഭയുടെ ആരാധനക്രമം മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിലും ഈ മിഷനറിമാർ മുൻപന്തിയിൽ തന്നെയുണ്ട്. അതുപോലെതന്നെ ബൈബിളിന്റെ പുതിയ തർജമയും എല്ലാ പുസ്തകങ്ങളുടെയും വ്യാഖ്യാനവും എംഎസ്ടി യിലെ വൈദികർ ചെയ്തു വരുന്നു. ബൈബിൾ, സഭയുടെ ആരാധനക്രമം, സഭാചരിത്രം, കാനൻ നിയമം, ദൈവശാസ്ത്രം, തത്വശാസ്ത്രം മുതലായ മേഖലകളിൽ ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ച് സഭയ്ക്കു സംഭാവന ചെയ്യുന്നവരും ഈ പ്രേഷിത മുന്നണിയിൽ ധാരാളമുണ്ട്. വചനപ്രഘോഷണത്തിലൂടെ അനേകരെ ദൈവത്തിലേക്കടുപ്പിക്കുന്ന പ്രഘോഷകരുടെ ഒരു നിര തന്നെ എംഎസ്ടി ക്കു സ്വന്തമായുണ്ട്.
മാനവശുശ്രൂഷയുടെ അന്പതു വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ അവസരം സീറോ മലബാർ സഭയുടെ ഈ പ്രേഷിത മുന്നണിക്ക് കൂടുതൽ ഉണർവോടെയും ഉത്സാഹത്തോടെയും പ്രേഷിത കടമകളെ സമീപിക്കാനുള്ള കരുത്തായി മാറുമെന്നു പ്രത്യാശിക്കാം.
ഫാ. കുര്യൻ അമ്മനത്തുകുന്നേൽ (ഡയറക്ടർ ജനറൽ, എംഎസ്ടി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.