തൃശൂർ: സിപിഎം സംസ്ഥാന സമ്മേളന നഗരിയായ ‘ചെങ്കോട്ട’യുടെ കവാടം അടച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം സമ്മേളനം സമാപിക്കുന്ന ഞായറാഴ്ചവരെ പുറത്തുനിന്ന് ആർക്കും അകത്തേക്കു പ്രവേശനമില്ല. മുഖ്യ സമ്മേളന നഗരിയായ തൃശൂർ റീജണൽ തിയറ്ററിനു ചുറ്റും പാലസ് റോഡിലുമായി ഒരുക്കിയ ’ചെങ്കോട്ട’ യിൽ നേതാക്കളും സമ്മേളന പ്രതിനിധികളും മാത്രം.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 87 പേരടക്കം 566 സമ്മേളന പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാർട്ടിയുടെ റെഡ് വോളണ്ടിയർമാരും പോലീസും ഒരുക്കിയ ശക്തമായ സുരക്ഷാസന്നാഹത്തോടെയാണു സമ്മേളനം പുരോഗമിക്കുന്നത്.
ഇന്നലെ രാവിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണു സമ്മേളനത്തിനു തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായത് ഇ.പി. ജയരാജനായിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിന്റെ വേദിയുടെ മുൻനിരയിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ എന്നിവരായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ രണ്ടാം നിരയിലും. സ്വാഗതസംഘം ജനറൽ കണ്വീനറും തൃശൂർ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എളമരം കരീം അനുശോചന പ്രമേയം അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കിയ കമ്യൂണിസ്റ്റ് ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം പിണറായി വിജയൻ എസ്.ആർ.പിക്കു നൽകിക്കൊണ്ടു നിർവഹിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച നാലു കമ്മിറ്റികളിലേക്കുള്ള സമ്മേളന പ്രതിനിധികളുടെ പേരുകൾ അംഗീകരിച്ചു. പ്രസീഡിയം, സ്റ്റിയറിംഗ് കമ്മിറ്റി, ക്രെഡൻഷ്യൻ കമ്മിറ്റി, മിനിറ്റ്സ് കമ്മിറ്റി എന്നിങ്ങനെ നാലു സമിതികളിലും യുവജനങ്ങൾക്കു മികച്ച പ്രാതിനിധ്യമുണ്ട്. സമ്മേളനത്തിന്റെ അജണ്ടയും അംഗീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ സാംസ്കാരിക നായകരും പങ്കെടുത്തു. മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ, സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. കണ്ണൻ, സിപിഐ നേതാവ് രാജാജി മാത്യു തോമസ്, ഇന്നസെന്റ് എംപി, കെപിഎസി ലളിത, വൈശാഖൻ, കമൽ, ജയരാജ് വാര്യർ, വി.കെ. ശ്രീരാമൻ, മുകേഷ്, അശോകൻ ചരുവിൽ, രാവുണ്ണി തുടങ്ങിയവരും സന്നിഹിതരായി.
വൈകുന്നേരത്തോടെ പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന സെമിനാറുകൾ തേക്കിൻകാട് മൈതാനിയിൽ നടക്കും. ഇന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരള കോണ്ഗ്രസ് എം നേതാവ് കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും ഒരേ വേദിയിൽ എത്തും. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന സെമിനാറിലാണ് ഇവർ ഒന്നിച്ച് വേദിയിൽ എത്തുക. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, കാനം രാജേന്ദ്രൻ, കെ.എം മാണി, മാത്യു ടി. തോമസ്, ആർ. ബാലകൃഷ്ണപിള്ള, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. പീതാംബരൻ മാസ്റ്റർ, എം.കെ. കണ്ണൻ എന്നിവരാണ് ഈ സെമിനാറിൽ പങ്കെടുക്കുക.
നാളെ നവലിബറൽ നയങ്ങളുടെ കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ പ്രകാശ് കാരാട്ട്, ഡോ. തോമസ് ഐസക്, എം.പി. വീരേന്ദ്രകുമാർ, ഫ്രാൻസിസ് ജോർജ്, പ്രഫ. അബ്ദുൾ വഹാബ് എന്നിവർ പ്രസംഗിക്കും. 25 നാണു പ്രകടനവും സമാപന പൊതുസമ്മേളനവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.