തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യവും മതിയായ ജീവനക്കാരും ഇല്ലാതെ അപ്ഗ്രേഡ് ചെയ്ത ആശുപത്രികളെ തരംതാഴ്ത്തില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു.
അവശ്യം വേണ്ട സ്പെഷാലിറ്റികൾ നൽകി ഇവയെ നിലനിർത്തും. ഇത്തരത്തിൽ ബോർഡ് മാത്രം മാറ്റി ഉദ്ഘാടനം നടത്തിയ പല താലൂക്ക് ആശുപത്രികൾക്കും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ സ്റ്റാഫ് പാറ്റേണ് പോലും ഇല്ല. ഇതാണ് താലൂക്ക് ആശുപത്രികളിൽ സൗകര്യങ്ങളും ഡോക്ടർമാരും ഇല്ലെന്ന പരാതികൾക്കാധാരം. വർക്കിംഗ് അറേഞ്ച്മെന്റിന്റെ പേരിൽ ഡോക്ടർമാരെ തോന്നിയതു പോലെ മാറ്റുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ടെന്നും നിയമസഭയിൽ അടൂർ പ്രകാശ്, സി. ദിവാകരൻ, കെ.എസ്. ശബരീനാഥൻ, പി. അയിഷാപോറ്റി, കെ. മുരളീധരൻ, എം. ഉമ്മർ, എ.എം. ആരിഫ്, അനിൽ അക്കര എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ ആശുപത്രികളുടെ അമിത ഫീസ് ഈടാക്കലിനു നിയന്ത്രണം വരും. ഇതനുസരിച്ച് ഓരോ ആശുപത്രിയുടെയും സൗകര്യങ്ങൾ, സ്പെഷാലിറ്റി എന്നിവ അടിസ്ഥാനപ്പെടുത്തി ആശുപത്രികൾ ചികിത്സാനിരക്ക് പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും പി. ഉബൈദുള്ളയെ മന്ത്രി അറിയിച്ചു.
പുതുതായി അഞ്ചു സർക്കാർ ആശുപത്രികളിൽ രക്തസംഭരണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ശാസ്താംകേട്ട താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ താലൂക്ക് ആശുപത്രി, ചിറ്റൂർ താലൂക്ക് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി എന്നീ ആശുപത്രികളിലാണ് രക്തസംഭരണ യൂണിറ്റുകൾ ആരംഭിക്കുന്നത്. ഇതിനു പുറമേ 2000 യൂണിറ്റിൽ കൂടുതൽ രക്തം ആവശ്യമായി വരുന്ന എല്ലാ താലൂക്ക് ആശുപത്രികളിലും രക്തബാങ്കുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേസുകളിൽ സിബിഐക്ക് ഇരട്ടത്താപ്പ്: മുഖ്യമന്ത്രി
സംസ്ഥാനത്തെ രാഷ്ട്രീയ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സിബിഐ നിലപാടുകൾ പക്ഷപാതപരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
ആർഎസ്എസ് -ബിജെപി പ്രവർത്തകർ പ്രതികളായ ഏഴ് കേസുകൾ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ വന്നു. കോടതി ആവശ്യപ്പെടാതെ തന്നെ കേസ് ഏറ്റെടുക്കാൻ സിബിഐ താത്പര്യം പ്രകടിപ്പിച്ചു. അതിനേക്കാൾ പ്രമാദമായതും സർക്കാർ കൈമാറിയതുമായ പല കേസുകളിലും കോടതികൾ അഭിപ്രായം തേടുന്പോൾ, കേസുകളുടെ ബാഹുല്യവും സിബിഐ ഏറ്റെടുക്കേണ്ട പ്രാധാന്യമില്ലെന്നുമുള്ള കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിലപാടുമാണ് സ്വീകരിക്കുന്നതെന്നും എ.എൻ. ഷംസീർ, എം. സ്വരാജ്, ബി. സത്യൻ, പി.ടി.എ. റഹീം എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
ഫയർ ആൻഡ് റെസ്ക്യു സർവീസിൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ 100 ഫയർവിമൻ തസ്തിക സൃഷ്ടിക്കുമെന്ന നിർദേശം സർക്കാരിന് മുൻപാകെയുണ്ടെന്നു എ.എൻ. ഷംസീറിനെ മുഖ്യമന്ത്രി അറിയിച്ചു. 2017-18 അധ്യയന വർഷത്തിൽ 12198 കുട്ടികൾ സർക്കാർ സ്കൂളുകളിലെ, ഒന്നാം ക്ലാസിൽ അധികമായി ചേർന്നിട്ടുണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. രണ്ടു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ പുതുതായി ചേർന്നത് 1,45208 കുട്ടികളാണെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.