കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷ സമുദായം നടത്തുന്ന സ്കൂളുകള്‍ക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കാതെ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ മാനേജ്മെന്റ് അസോസിയേഷന് ഓഫ് ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്കൂള്‍സ് (എംഎസിഎംഎസ്) വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്വന്ഷന് നടത്തും. 24ന് രാവിലെ 10ന് എറണാകുളം പാലാരിവട്ടം പിഒസിയില്‍ കണ്വന്ഷന് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ഏബ്രഹാം ജൂലിയോസ്, എംഎല്‍എമാരായ ഹൈബി ഈഡന്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, റോജി എം. ജോണ്‍ എന്നിവരും മുന്‍ എംപിമാരായ സെബാസ്റ്റ്യന്‍ പോള്‍, ഫ്രാന്‍സിസ് ജോർജ്, പി.സി. തോമസ് എന്നിവരും മറ്റ് സമുദായ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
അംഗീകാരമില്ലാത്ത ക്രൈസ്തവ ന്യൂനപക്ഷ സ്കൂൾ മാനേജർമാരും അധ്യാപകരും രക്ഷിതാക്കളും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. തുടര്‍ന്നും അനുകൂല നടപടി സ്വീകരിക്കാത്തപക്ഷം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസവും നിരാഹാരവും നടത്തും.
1988ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 2006 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി എന്‍ഒസി നല്‍കിയിരുന്നു. അതിനുംശേഷം കോടതിവിധികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നയം തിരുത്തി എന്‍ഒസി നല്കി. 2011ൽ എന്‍ഒസിക്കും അംഗീകാരത്തിനുമുള്ള അപേക്ഷ സ്കൂള്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുശേഷം ഒരുമിച്ച് നല്‍കണമെന്നു സർക്കാർ ഉത്തരവിട്ടു. എന്നാല്‍, ഇതിനനുസരിച്ചു സ്കൂള്‍ നല്കുന്ന അപേക്ഷകളൊന്നും തന്നെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 2014ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്വകാര്യ സ്കൂളുകള്‍ സ്റ്റേറ്റ് സിലബസില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.
ഇതനുസരിച്ച് അപേക്ഷിച്ചവരില്‍ കുറച്ചുപേര്‍ക്ക് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. പകരം വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചു സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവാണ് ഇപ്പോള്‍ നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണിത്. വിദ്യാഭ്യാസ വകുപ്പിൽ സമര്‍പ്പിച്ചിട്ടുള്ള എന്‍ഒസി അപേക്ഷകളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ചില അപേക്ഷകള്‍ കാരണം കൂടാതെ നിരസിക്കുകയും ചെയ്തു.
ആയിരത്തി എണ്ണൂറോളം സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കാത്തത് . ഇതില്‍ മുന്നൂറോളം സ്കൂളുകള്‍ ക്രൈസ്തവ ന്യൂനപക്ഷ മാനേജ്മെന്റിന്റേതാണ്. മുഴുവന്‍ സൗകര്യങ്ങളുമുള്ള സ്കൂളുകളാണിത്. 1600 കുട്ടികള്‍ വരെ പഠിക്കുന്ന സ്ഥാപനങ്ങൾ ഇതിലുണ്ട്. പതിനായിരത്തിൽപരം അധ്യാപകരും ജീവനക്കാരുമുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.
മലയോര മേഖലയിലെ കുടിയേറ്റ പ്രദേശങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പല ക്രൈസ്തവ സ്കൂളുകളും അടച്ചുപൂട്ടാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടാണു സ്കൂളുകള്‍ ആരംഭിച്ചിട്ടുള്ളത്.
ഓരോ പ്രദേശത്തിന്റെയും വളര്‍ച്ചയ്ക്കു തനതായ സംഭാവന നല്കുന്നവയാണ് ഈ സ്കൂളുകള്‍ . സ്കൂളുകള്‍ അടച്ചുപൂട്ടുന്നതുവഴി പ്രാദേശിക വികസനം പൂര്‍ണമായും തടസപ്പെടും. വിദ്യാഭ്യാസ അവകാശനിയമവും വിവിധ കോടതി വിധികളും അടിസ്ഥാനമാക്കി ക്രൈസ്തവ ന്യൂനപക്ഷ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയിലേക്കുള്ള അഫിലിയേഷന് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എംഎസിഎംഎസ് സംസ്ഥാന കണ്‍വീനര്‍ ജോസി ജോസ്, ഫാ. ജോർജ് തീണ്ടാപ്പാറ, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടം, സിസ്റ്റര്‍ ലിവിന എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.