തിരുവനന്തപുരം : കിഫ്ബി മുഖേന അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളും രണ്ടു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരു യൂത്ത് ഹോസ്റ്റലും നിർമിക്കുന്നതിന് ഭരണാനുമതി നൽകിയതായി മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള ഐടിഐകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. വർക്കല, വിആർ പുരം ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിച്ചു.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ (എംആർഎസ്) താമസിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന യാത്ര പരിപാടി പരിഗണിക്കും. കിഫ്ബി വഴി 255 കോടിയുടെ പദ്ധതികളാണു സമർപ്പിച്ചിട്ടുള്ളത്. എസ്എടി വകുപ്പ് നടപ്പാക്കുന്നതിന് 54.68 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. ബാക്കി പദ്ധതി നിർദേശങ്ങൾ കിഫ്ബിയുടെ പരിഗണനയിലാണ്. എംആർഎസ് ഹോസ്റ്റലുകളിൽ പ്ലസ് ടു വിദ്യാർഥികൾക്ക് എസ്ടി വിഭാഗത്തിൽ 88 ശതമാനവും എസ് സി വിഭാഗത്തിൽ 97 ശതമാനവുമാണ് വിജയശതമാനം. പത്താം ക്ലാസിൽ എല്ലാ എംആർഎസുകളിലും നൂറു ശതമാനമാണു വിജയം. സംസ്ഥാനത്ത് ഐടിഐകളിൽ പഠിക്കുന്ന പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകാൻ തുടങ്ങി. ഇവരുടെ മെസ് അലവൻസ് വർധിപ്പിച്ചു.
സംസ്ഥാനത്ത് മുഴുവൻ എംആർഎസുകൾക്കും സ്വന്തം കെട്ടിടം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാടക കെട്ടിടങ്ങൾ പരമാവധി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എംആർഎസുകളുടെയും സ്പോർട്സ് ഹോസ്റ്റലുകളുടെയും വിപുലീകരണത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് പരിമിതികളുണ്ട്.
അട്ടപ്പാടിയിൽ എംആർഎസ് ഹോസ്റ്റലുകളിൽ ശേഷിയേക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ പുതിയ കെട്ടിട സമുച്ചയവും മോഡൽ സ്പോർട്സ് സ്കൂളും നിർമിക്കുന്നത് പരിഗണിക്കും. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് ഭക്ഷണത്തിന് നൽകുന്ന തുക വർധിപ്പിക്കും. നിലവിൽ ഇതു സംബന്ധിച്ച് പരാതികൾ ഒന്നുമില്ല. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് വാഹനം ആവശ്യമുണ്ടെങ്കിൽ അവ എംഎൽഎ ഫണ്ടിൽ നിന്ന് നൽകാൻ തയാറാവണം. എംആർഎസുകളിൽ താമസിക്കുന്ന വിദ്യാർഥികളെ നിശ്ചിത ദിവസങ്ങളിൽ കാണാൻ വരുന്ന രക്ഷിതാക്കൾക്ക് യാത്രാപ്പടിയും ഭക്ഷണവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.കെ. നാണു, കെ.കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ, കെ.ബി. ഗണേഷ്കുമാർ, എം.ഷംസുദീൻ, എം. വിൻസന്റ്, സി.കെ. ആശ, മുല്ലക്കര രത്നാകരൻ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
പിന്നോക്ക വികസന വകുപ്പ് വഴിയുള്ള വായ്പ ലക്ഷ്യം കവിഞ്ഞു: മന്ത്രി
പിന്നോക്ക വികസന വകുപ്പ് വഴിയുള്ള വായ്പ ലക്ഷ്യം കവിഞ്ഞതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പിന്റെ പദ്ധതി വിഹിതം 92 ശതമാനം വിനിയോഗിച്ചു കഴിഞ്ഞു. ഈ വർഷം ഫണ്ട് വിനിയോഗം നൂറു ശതമാനമാവും. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഉപരിപഠനത്തിന് പോകുന്നതിന് 23 വിദ്യാർഥികൾക്ക് 85 ലക്ഷം രൂപ വായ്പ നൽകി. വയനാട്ടിൽ അരിവാൾ രോഗം ബാധിച്ചവരുടെ കുടുംബത്തിന് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതി നടപ്പാക്കും.
എംആർഎസുകളിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ട്യൂഷന് അധ്യാപകന് അധിക ചുമതല നൽകേണ്ടതില്ല. ഹോസ്റ്റലുകളിൽ ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, കണക്ക്, സാമൂഹികശാസ്ത്രം എന്നിവയ്ക്ക് പ്രത്യേക ട്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്.
കുട്ടികളുടെ മാനസിക നിലവാരം ഉയർത്തുന്നതിന് കൗണ്സലർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ ആരോഗ്യനിലവാരം ഉറപ്പാക്കുന്നതിന് നിശ്ചിത കാലയളവിൽ പിഎച്ച്സികളിൽനിന്ന് ഡോക്ടർമാർ എത്തി പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.വി. ജോയ്, പിടിഎ റഹിം, കെ.ജെ. മാക്സി, എം. നൗഷാദ് തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.സംസ്ഥാനത്തെ പട്ടികജാതിക്കാർക്ക് 2011-12 മുതൽ 2015-16 വരെയുള്ള വർഷങ്ങളിൽ അനുവദിച്ചവയിൽ 6792 വീടുകൾ പൂർത്തീകരിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 17605 വീടുകൾ ഇക്കാലയളവിൽ അനുവദിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 4128 വീടുകൾ പൂർത്തിയാക്കി. 2017 -18 സാന്പത്തിക വർഷത്തിൽ പുനരുദ്ധാരണത്തിനായി 713 വീടുകൾ തെരഞ്ഞെടുത്തു.
ദിവസവും നിശ്ചിത എണ്ണം പെറ്റികേസ് രജിസ്റ്റർ ചെയ്യാൻ എസ്ഐമാർക്ക് നിർദേശം
നൽകിയിട്ടില്ല: മുഖ്യമന്ത്രി
ഓരോ ദിവസവും നിശ്ചിത എണ്ണം പെറ്റികേസുകൾ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം എസ്ഐമാർക്ക് നൽകിയിട്ടില്ലെന്ന് ആബിദ് ഹുസൈൻ തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത വിധത്തിൽ വാഹനപരിശോധന നടത്തണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിക്കാതെ വാഹന പരിശോധന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
രണ്ടു വർഷത്തിനിടെ 17 പോലീസുകാർ ആത്മഹത്യ ചെയ്തു: പിണറായി വിജയൻ
2017 മുതൽ ഇതുവരെ ആകെ 17 പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അടൂർ പ്രകാശിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ജോലിയുടെ ഭാഗമായ മാനസിക സംഘർഷങ്ങളും പിരിമുറുക്കവും വർധിച്ചുവരുന്നതായി കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. മാനസിക പിരിമുറക്കത്തിൽനിന്നു മോചിപ്പിക്കുന്നതിന് പോലീസ് അക്കാഡമി, പോലീസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ ഫിറ്റ്നസ് ആന്ഡ് വെൽനസ് സെന്റർ ആരംഭിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
പോലീസ് ട്രെയിനിംഗ് കോളജുകളിലെ ട്രെയിനികൾക്ക് അപരിഷ്കൃതമായ ശിക്ഷാവിധികൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സി.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചു. പോലീസ് ട്രെയിനിംഗ് മാന്വൽ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അക്ഷയ മുഖേന ലഭ്യമാകുന്ന സേവനങ്ങളുടെ സർവീസ് ചാർജ് കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ചും സൗജന്യമായി നൽകേണ്ട സേവനങ്ങളെ സംബന്ധിച്ചും പരിശോധിച്ചുവരികയാണെന്ന് ആർ. രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു.
അക്ഷയ സെന്റർ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ധനസഹായം ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകൾക്ക് നിലവിൽ അപേക്ഷ ഫീസ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, അക്ഷയ കേന്ദ്രങ്ങൾ ഇതിന് സർവീസ് ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സി. ദിവാകരനെ മുഖ്യമന്ത്രി അറിയിച്ചു. വ്യാജ പ്രചാരണങ്ങളെ നിയന്ത്രിക്കാനായി രഹസ്യാന്വേഷണ വിഭാഗം, ഷാഡോ പോലീസ്, സൈബർ സെൽ തുടങ്ങിയ സംവിധാനങ്ങൾ വഴി നിരീക്ഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
അഴിമതി നടത്തിയ 150 സർക്കാർ ജീവനക്കാർക്കെതിരേ നടപടിക്കു ശിപാർശ
സർക്കാർ അധികാരത്തിൽ വന്നശേഷം അഴിമതിയുമായി ബന്ധപ്പെട്ട് 150 സർക്കാർ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തിട്ടുണ്ടെന്ന് കെ. ബാബുവിനെ മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 33 ഉദ്യോഗസ്ഥർ റവന്യു വകുപ്പിലുള്ളവരാണ്.
പഞ്ചിംഗ് സംവിധാനം എല്ലാ സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും
സെക്രട്ടേറിയറ്റിൽ നടപ്പാക്കാൻ തീരുമാനിച്ച ശമ്പളവുമായി ബന്ധിപ്പിച്ചുള്ള പഞ്ചിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഞ്ചിംഗ് ഏർപ്പെടുത്തിയ ഓഫീസുകളിൽ കൃത്യസമയത്ത് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സാമൂഹിക വനവത്കരണം വഴി നട്ട വൃക്ഷതൈകളുടെ അതിജീവനത്തിന്റെ കണക്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലെ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥികളെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. വന്യജീവികൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടിനുള്ളിൽ 360 ജലാശയങ്ങൾ നിർമിച്ചു. എന്നാൽ ഇവയിലും വെള്ളം ലഭ്യമല്ലാത്ത അസ്ഥയാണ്. ഏലത്തോട്ടങ്ങളിൽ തുടർന്നും യൂക്കാലി, മാഞ്ചിയം, ഗ്രാന്റിസ് എന്നീ മരങ്ങൾ വച്ചുപിടിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചു.
വനം വകുപ്പ് 1637 കേസുകൾ രജിസ്റ്റർ ചെയ്തു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ചന്ദന മോഷണ കേസ് ഉൾപ്പെടെ 1637 കേസുകൾ വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കെ.വി. വിജയദാസിനെ മന്ത്രി കെ.രാജു അറിയിച്ചു. കാട്ടുതടികൾ സംബന്ധിച്ച കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത് കോട്ടയം, ഹൈറേഞ്ച് സർക്കിളുകളിലും ചന്ദനം സംബന്ധിച്ച കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത് പാലക്കാട് ഈസ്റ്റേണ് സർക്കിളിലുമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 971 കാട്ടുതീ ഉണ്ടായതായി മന്ത്രി അറിയിച്ചു. 4755 ഹെക്ടർ കാട് നശിച്ചു. 2.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സി. ദിവാകരനെ അറിയിച്ചു.
മദ്യനയം മൂലം ജോലിയും ജീവിത മാർഗവും നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിന് കഴിഞ്ഞ നാലു വർഷമായി മദ്യത്തിന്റെ സെസ് ഇനത്തിൽ 1027 കോടി രൂപ പിരിച്ചെടുത്തെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ ഈ ഫണ്ടിൽ നിന്ന് 8651 തൊഴിലാളികൾക്കായി 7.65 കോടി രൂപയാണ് ആനുകൂല്യമായി വിതരണം ചെയ്തത്.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനം
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ നിരക്കിനേക്കാൾ മൂന്നിരട്ടിയാണ്. സംസ്ഥാനത്തെ നിരക്ക് 10.5 ഉം ദേശീയ നിരക്ക് 3.90വും ആണ്. തൊഴിൽ രഹിതരിൽ 22,21,034 പേർ സ്ത്രീകളും 12,96,377 പേർ പുരുഷന്മാരുമാണ്. നിരക്ഷരർ 4057, എസ്എസ്എൽസിക്ക് താഴെ 363688, എസ്എസ്എൽസി- 2002675, പ്ലസ്ടു- 781823, ബിരുദം- 295551, ബിരുദാനന്തരബിരുദം- 696173 എന്നിങ്ങനെയാണ് തൊഴിൽ രഹിതരുടെ കണക്ക്. തൊഴിൽ രഹിതരിൽ 3513354 പേർ അഭ്യസ്തവിദ്യരാണ്.
തൊഴിലാളികളെ ചൂഷണത്തിൽനിന്ന് മോചിപ്പിക്കാൻ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നൽകുമെന്ന് എം. മുകേഷ്, പി.കെ. ശശി, ബി. സത്യൻ, കെ. ദാസൻ എന്നിവരെ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടമായി ടെക്സ്റ്റൈൽസ് ഷോപ്പുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, ജ്വല്ലറികൾ, ഐടി സ്ഥാപനങ്ങൾ, സെക്യൂരിറ്റി, കണ്സ്ട്രക്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഗ്രേഡിംഗ് നടപ്പാക്കുക.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള ചെലവ് ഓരോ വർഷവും വർധിച്ചുവരുന്നെങ്കിലും ഇത് നിയന്ത്രിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. നിയമന നിരോധനമോ പെൻഷൻ പ്രായം ഉയർത്തുന്നതോ പരിഗണനയിലില്ല. ശമ്പള ചെലവ് 2013- 14 ൽ 11.42 ശതമാനം, 2014-15 ൽ 17.84 ശതമാനം, 15- 16 ൽ 19.12 ശതമാനം, 16-17 9.53 ശതമാനം എന്നിങ്ങനെയാണ് വർധിച്ചത്.
സംസ്ഥാനത്തെ കിണറുകളിൽ ജലനിരപ്പ് താണതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 2017 ജനുവരിയിലെ നിരക്കുമായി താരതമ്യം ചെയ്തപ്പോൾ 18 ശതമാനം തുറന്ന കിണറുകളിലും 13 ശതമാനം കരിങ്കൽ പ്രദേശങ്ങളിലെ കുഴൽ കിണറുകളിലും 18.4 ശതമാനം കുഴൽ കിണറുകളിൽ ജലനിരപ്പ് കുറഞ്ഞതായി കണ്ടെത്തി. ജല അഥോറിറ്റി പ്രതിദിനം വിതരണത്തിനായി തയാറാക്കുന്ന കുടിവെള്ളത്തിന്റെ 45 ശതമാനം കണക്കിൽപ്പെടാതെ നഷ്ടപ്പെടുന്നുണ്ട്.
ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് വിവിധ ജില്ലകളിലായി 536 കുളങ്ങളുടെ നവീകരണത്തിന് ഭരണാനുമതി നൽകിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭിന്നലിംഗക്കാരെ ആക്രമിച്ചതിന് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആബിദ് ഹുസൈൻ തങ്ങളെ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 790 കാഷ്യു ഫാക്ടറികൾ ഉള്ളതിൽ 340 ഫാക്ടറികൾ പ്രവർത്തിക്കുന്നില്ലെന്ന് അനൂപ് ജേക്കബിനെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ആറു ചെറുകിട കശുവണ്ടി വ്യവസായികളുടെ വീടുകൾ ജപ്തി ചെയ്തിട്ടുണ്ട്.
വീട്ടുകരം: പഴയനിരക്ക് 2018 ലും തുടരും
നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ വീട്ടുകരം പഴയ നിരക്ക് 2018 ലും തുടരുമെന്ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അറിയിച്ചു. ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതുസംബന്ധിച്ച നടപടികൾ തുടർന്നുവരുന്നതേയുള്ളൂ. 2013 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലുള്ള നിരക്കാവും തുടരുകയെന്നും മന്ത്രി അറിയിച്ചു.
മന്ത്രി സുധാകരന്റെ പരാമർശം മുഖ്യമന്ത്രി തിരുത്തി
ജില്ലാ കളക്ടർമാർക്ക് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ മാത്രമേ ബാധകമാകുകയുള്ളെന്നും അവർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരാണെന്നുമുള്ള പൊതുമരാമത്തു മന്ത്രി ജി.സുധാകരന്റെ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. മലപ്പുറത്ത് ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു പി.കെ. അബ്ദു റബിന്റെ ശ്രദ്ധക്ഷണിക്കലിനിടെയാണ് മന്ത്രി കളക്ടർമാർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്ന പരാമർശം നടത്തിയത്.
സംസ്ഥാനത്തിന് കളക്ടർമാർക്കുമേൽ യാതൊരു നിയന്ത്രണവുമില്ലെന്നും മന്ത്രിക്ക് കളക്ടറോട് നിർദേശം നൽകാനാവില്ലെന്നും ദേശീയപാത അലൈൻമെന്റ് മാറ്റാൻ നിർദേശിച്ചാൽ വിജിലൻസ് കേസിൽ മന്ത്രി പ്രതിയാകുമെന്നും സുധാകരൻ സഭയിൽ പറഞ്ഞു.
എന്നാൽ, വിഷയത്തിൽ ഇടപെട്ടു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐഎഎസ് ഉദ്യോഗസ്ഥരുടെ സർവീസ് ചട്ടങ്ങൾ കേന്ദ്രത്തിന്റേതാണെങ്കിലും ഇവരുടെ നിയന്ത്രണം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നു പറഞ്ഞു. ഇതേ തുടർന്നാണു മുഖ്യമന്ത്രിയും ഇടപെട്ട് സംസാരിച്ചത്. അനാവശ്യമായ നിയന്ത്രണങ്ങൾക്ക് കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനിടെ ജി.സുധാകരന്റെ പരാമർശം തെറ്റിദ്ധാരണയ്ക്കു വഴിവയ്ക്കുമെന്നും കളക്ടറുടേത് സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്രധാന തസ്തികയാണെന്നും സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കാൻ അവർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കീഴാറ്റൂർ സമരം ചെയ്യുന്നത് എരണ്ടകളെന്നു സുധാകരൻ
കണ്ണൂർ കീഴാറ്റൂരിൽ ഇപ്പോൾ സമരം നടത്തുന്നവർ എരണ്ടകൾകൂടിയാണെന്നു മന്ത്രി ജി.സുധാകരൻ. എരണ്ടകൾ കൂട്ടത്തോടെ വന്നു നെല്ലെല്ലാം കൊത്തിക്കൊണ്ടുപോകും. എരണ്ടകൾ വന്ന് കർഷകരെ ഇല്ലാതാക്കുകയാണ്. കർഷകർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും. കർഷകരെക്കൂടി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ സമരം. കീഴാറ്റൂരിലെ ഇപ്പോഴത്തെ അലൈൻമെന്റ് മാറ്റേണ്ട കാര്യമില്ല. കീഴാറ്റൂരിൽ എലിവേറ്റഡ് പാത നിർമിക്കണമെന്ന ജയിംസ് മാത്യു നിയമസഭയിൽ ഉന്നയിച്ച ആവശ്യം ദേശീയപാതാ അഥോറിറ്റിയുടെ പരിഗണനയ്ക്ക് അയച്ചതായും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് നീതിയുക്തമായും സുതാര്യവുമായേ ഭൂമിയേറ്റെടുക്കുകയുള്ളു. ഭൂമിയുടെ വിപണിവിലയും നഗരപ്രദേശങ്ങളിൽ ഇതിന്റെ രണ്ടിരട്ടിയും ഭൂമി, കെട്ടിടം തുടങ്ങിയവയുടെ മൂല്യവും നഷ്ടപരിഹാരമായി നൽകും. പണം കിട്ടുന്നതുവരെ ഈ തുകയുടെ 12 ശതമാനം പലിശയായി നൽകും. 2013ലെ കേന്ദ്രനിയമപ്രകാരമാണ് ഭൂമിയേറ്റെടുക്കലിന് നഷ്ടപരിഹാരം നൽകുന്നത്. 30 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്ക് ഇരുവശത്തും തുല്യമായേ ഭൂമിയേറ്റെടുക്കൂ. മലപ്പുറത്ത് ദേശീയപാത 66ന്റെ വികസനത്തിനുള്ള അലൈൻമെന്റ് പ്രകാരം ആരാധനാലയങ്ങളൊന്നും പൊളിക്കേണ്ടി വരില്ലെന്നും അബ്ദു റബിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
പട്ടികവർഗക്കാർക്ക് ജില്ലാ അടിസ്ഥാനത്തിൽ ജോലിക്ക് സംവരണം നല്കാനാവില്ല
സർക്കാർ ജോലിയിൽ പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് സംവരണം മാനദണ്ഡമാക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യാനുപാതം കണക്കാക്കിയാണെന്നും ജില്ലാ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി സംവരണം നൽകാനാവില്ലെന്നും മന്ത്രി എ.കെ. ബാലൻ. സി.കെ.ശശീന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വയനാട് ജില്ലയിൽ ആകെയുള്ള ജനങ്ങളിൽ 18.53 ശതമാനം പട്ടികവർഗക്കാരാണ്. ഇതിന് അനുസരിച്ച് ഇവർക്ക് സർക്കാർ സർവീസിൽ നിയമനം കിട്ടുന്നില്ലെന്നത് യാഥാർഥ്യമാണ്. പക്ഷേ, പ്രത്യേക പ്രദേശങ്ങളിലെ ജനസംഖ്യാ വർധന അനുസരിച്ച് ഏതെങ്കിലും വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം നൽകുന്നത് നിയമപരമല്ല. പട്ടികവർഗങ്ങൾക്ക് നീക്കിവച്ച മുഴുവൻ തസ്തികകളിലേക്കും ഉടൻ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്പെഷൽ റൂൾ: കാലതാമസം വരുത്തിയാൽ നടപടി
കന്പനി, ബോർഡ്, കോർപറേഷനുകളിൽ സ്പെഷൽ റൂളുണ്ടാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.വി. രാജേഷിന്റെ സബ്മിഷനു മറുപടിയായണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിയമനങ്ങൾ പിഎസ്സിക്ക് വിട്ടുനൽകിയ മേഖലകളിൽ സ്പെഷൽ റൂൾസ് അടിയന്തരമായി രൂപീകരിക്കണമെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്പെഷൽറൂൾ സമയബന്ധിതമായി രൂപീകരിക്കാനും നിലവിലുള്ളവയിൽ ആവശ്യമായ ഭേദഗതി വരുത്താനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ലാറിനു കുറുകെയുള്ള നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി
നല്ലാറിനു കുറുകെ തമിഴ്നാട് അനധികൃതമായി പുതിയ തടയണ നിർമിക്കുന്നത് നിർത്തിവയ്ക്കണമെന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ തമിഴ്നാട് നിഷേധാത്മക നിലപാടാണ് തുടരുന്നതെന്നു അദ്ദേഹം പറഞ്ഞു.
പറന്പിക്കുളം -ആളിയർ കരാർ പ്രകാരം ലഭിക്കേണ്ട ജലത്തിൽ മാർച്ചിൽ മാത്രം 300 ദശലക്ഷം ഘനയടിയുടെ കുറവുണ്ട്. തുടർചർച്ചകൾക്ക് ജലവിഭവ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെ.കൃഷ്ണൻകുട്ടിയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.