കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന കേരള കർഷക ജാഥയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ. ജാഥയുമായി ബന്ധപ്പെട്ട സോൺതല ആലോചനാ യോഗങ്ങൾ അവസാന ഘട്ടത്തിലെത്തി.
കാർഷിക കേരളത്തിന് ഉണർത്തുപാട്ടായി കേരള കർഷകജാഥ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കർഷകജാഥ. മേയ് 26ന് പാലായിലാണ് ഡിഎഫ്സിയുടെ സംസ്ഥാന കൺവൻഷൻ നടക്കുക. ഇതിനു മുന്നോടിയായി കാർഷിക ബോധവത്കരണവും കൂട്ടായ്മയും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്. കാർഷികവൃത്തി കേരളസമൃദ്ധി എന്നതാണ് ജാഥയുടെ മുദ്രാവാക്യം.
കേരള കർഷക ജാഥയുടെ സംഘടനവും സ്വീകരണവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോതമംഗലം, പാലക്കാട്, പാലാ, താമരശേരി, മാനന്തവാടി, തലശേരി എന്നിവിടങ്ങളിൽ സോൺ തലത്തിലുള്ള സംഘാടകസമിതി രൂപീകരണം പൂർത്തിയായി. എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം സോണുകളിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായി. വിപുലമായ സംഘാടക സമിതി രൂപീകരണം വരും ദിവസങ്ങളിൽ നടക്കും.
വിപുലമായ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. മേയ് രണ്ടിനു കാസർഗോട്ട് തുടക്കമിടുന്ന ജാഥ വിവിധ ജില്ലകൾ കടന്ന് 23ന് തിരുവനന്തപുരത്തു സമാപിക്കും. ദീപിക 132 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെഭാഗമായി ജാഥയ്ക്ക് 132 കേന്ദ്രങ്ങളിൽ വിപുലമായ സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിലായി 132 കർഷക പ്രതിഭകളെ ആദരിക്കും. 132 കേന്ദ്രങ്ങളിലും മരങ്ങൾ നടും. ഇതോടൊപ്പം കാർഷികരംഗത്തെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ ഒരു കോടി പേരുടെ ഒപ്പുശേഖരിച്ചു കേന്ദ്ര കൃഷിമന്ത്രിക്കും സംസ്ഥാന കൃഷിമന്ത്രിക്കും നിവേദനം സമർപ്പിക്കും.
പരിപാടിയുടെ ഭാഗമായി 132 കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന കാർഷിക സെമിനാറിൽ മിജാർക് - കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവ നടക്കും.
കാർഷിക വിളകൾക്കു വിലസ്ഥിരത ഉറപ്പാക്കുക, നാണ്യവിളകളുടെ വിലയിടിവിൽ നട്ടം തിരിയുന്ന കർഷകരുടെ വേദന ജനമനഃസാക്ഷിക്കു മുന്നിൽ എത്തിക്കുക, വിഷമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്കായി കർഷകസമൂഹത്തെ സജ്ജമാക്കുക, യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുക, കർഷകരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കാരം തിരിച്ചുപിടിക്കുക, അഭിമാനത്തോടെ മണ്ണിലേക്ക് ഇറങ്ങുന്ന മനോഭാവം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള കർഷക ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാർഷിക സെമിനാറുകൾ, ചർച്ചകൾ, ബോധവത്കരണ പരിപാടികൾ, കാർഷിക വിളകളുടെ പ്രദർശനം തുടങ്ങിയവ വിവിധ ജില്ലകളിൽ നടക്കും. ജൈവകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.