തിരുവല്ല: അമർത്യൻ എന്ന നാമം പേറുന്ന മാർ അത്തനാസിയോസ് ഇനി വിശ്വാസസമൂഹത്തിന് ദീപ്ത സ്മരണ. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസിന്റെ ഭൗതികശരീരം എസ്സിഎസ് കുന്നിലെ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന മണ്ണ് ഏറ്റുവാങ്ങി.
ബുധനാഴ്ച കാലംചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം ദീർഘമായ ശുശ്രൂഷകൾക്കൊടുവിൽ തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോടു ചേർന്ന് കബറടക്കി.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിച്ചു. രാവിലെ മുതൽ എസ്സിഎസ് അങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. തലേന്നു രാത്രി വൈകിയും ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ രാവിലെ കബറടക്ക ശുശ്രൂഷയുടെ മൂന്നാം ക്രമം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ പൂർത്തീകരിച്ചു. തുടർന്ന് ഭൗതികശരീരം നഗരികാണിക്കലിനായി ദേവാലയത്തിനു പുറത്തേക്കെടുത്തു.നഗരികാണിക്കൽ എസ്സിഎസ് അങ്കണത്തിലൂടെ മൈതാനത്ത് താത്കാലിക മദ്ബഹായിലെത്തിച്ചു. അവിടെ ശുശ്രൂഷയുടെ നാലാംക്രമം ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നു.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, യുയാക്കിം മാർ കൂറിലോസ്, ഐസക് മാർ പീലക്സിനോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ബർണബാസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എന്നിവരും തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് വലിയ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, കൽദായ സുറിയാനി സഭയിലെ മാർ യൗസേഫ് യൗനാൻ എന്നിവരും സഹകാർമികരായിരുന്നു.
മാർ ജോസഫ് പൗവ്വത്തിൽ, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മന്ത്രിമാരായ മാത്യു ടി.തോമസ്, പി. തിലോത്തമൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെപിസിസി ട്രഷറാർ ജോണ്സണ് ഏബ്രഹാം, നിർവാഹകസമിതിയംഗം ഡി. വിജയകുമാർ, തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.