തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. രവിയുടെ ഭൗതികശരീരം പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. പേട്ടയിലെ കേരള കൗമുദി വളപ്പിൽ, പിതാവ് പത്രാധിപർ കെ.സുകുമാരനും മാതാവ് മാധവി സുകുമാരനും സഹോദരൻ എം.എസ്. ശ്രീനിവാസനും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിനു സമീപം ഒരുക്കിയ ചിതയിൽ മക്കളായ കേരള കൗമുദി എഡിറ്റർ ദീപു രവിയും ഡയറക്ടർ (മാർക്കറ്റിംഗ്) ദർശൻ രവിയും അഗ്നിപകർന്നു.
സംസ്ഥാന സർക്കാരിനുവേണ്ടിയും മുഖ്യമന്ത്രിക്കുവേണ്ടിയും മന്ത്രി ജി.സുധാകരൻ റീത്ത് സമർപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംസ്കാരത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചത്. സ്വാമി സാന്ദ്രാനന്ദയും സ്വാമി വിശാലാനന്ദയും പ്രാർഥനയ്ക്കു നേതൃത്വം നൽകി.
നാലോടെ മക്കളും ബന്ധുമിത്രാദികളും ചേർന്നു മൃതദേഹം പുറത്തേക്കെടുത്തു ചിതയിലേക്കു കൊണ്ടുപോകുമ്പോൾ ജനങ്ങൾ പുഷ്പവൃഷ്ടി നടത്തി.തുടർന്ന് എആർക്യാമ്പിൽനിന്നെത്തിയ പോലീസ് സംഘം ബ്യൂഗിൾ മുഴക്കി ആദരവ് നൽകിയതോടെ ചിതയിൽ അഗ്നിപകർന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അന്തരിച്ച എം.എസ്.രവിയുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽനിന്നുള്ള നിരവധി ആളുകൾ എത്തിയിരുന്നു. മന്ത്രിമാരായ കെ. രാജു, മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശിവഗിരിധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, എംപി മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, എംഎൽഎമാരായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, ഐ.ബി.സതീഷ്, വി.ജോയി, ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ, ഡിജിപി ലോക് നാഥ് ബഹ്റ, അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ, കെഎസ്ആർടിസി എം.ഡി ടോമിൻ ജെ. തച്ചങ്കരി, എഡിജിപി കെ.പദ്മകുമാർ, മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരൻ, മംഗളം ചീഫ് എഡിറ്റർ സാജൻ വർഗീസ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.