തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്റെയും ഭരണത്തിൻ കീഴിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഭീതിയോടെയാണ് കഴിയുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നയിച്ച ജനമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതകൾ, ദളിതർ, കുട്ടികൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി സമസ്ത മേഖലയിലെയും ജനങ്ങൾക്കിടയിൽ വ്യാപകമായ ഭീതി പടർത്തുകയാണ് സംഘപരിവാറും കേന്ദ്രസർക്കാരും.ദുർബല ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നേതാവ് എന്ന നിലയിലാണ് ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടന തയാറാക്കുന്നതിനുള്ള ചുമതല ജവഹർലാൽ നെഹ്റു ഏൽപ്പിച്ചത്. ഈ വിഭാഗങ്ങൾക്ക് തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കാനായിരുന്നു. എന്നാൽ, ഇപ്പോൾ അംബേദ്കർ തയാറാക്കിയ ഭരണഘടനയും ദുർബല വിഭാഗങ്ങളും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. ഇതല്ല മഹാന്മാരായ നമ്മുടെ പൂർവികർ സ്വപ്നം കണ്ട ഇന്ത്യ.
രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് അവർക്കിടയിൽ സംഘർഷം വളർത്താനാണ് ബിജെപിയുടെ നീക്കം. മതേതര ഇന്ത്യയെ വർഗീയവത്കരിക്കാൻ കേന്ദ്രസർക്കാരും കൂട്ടുനിൽക്കുന്നു. വിവിധ മതവിഭാഗങ്ങൾ ഇപ്പോൾ പരസ്പരം നോക്കുന്നത് ഭീതിയോടും സംശയത്തോടും കൂടിയാണ്. എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഗൗരവം എല്ലാവരും മനസിലാക്കേണ്ടതുണ്ട്.
എല്ലാ അധികാരവും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കാനാണ് നരേന്ദ്ര മോദിയുടെ നീക്കം. സംസ്ഥാന സർക്കാരുകൾക്കുള്ള ധനസഹായം വെട്ടിക്കുറച്ചത് ഇതിന്റെ തുടക്കമാണ്. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ മറവിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കവർന്നെടുക്കാനാണ് നരേന്ദ്ര മോദി ഗൂഢശ്രമം നടത്തുന്നത്.
കണ്ണൂരിൽ സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെയും പൊലീസിന്റെ ആക്രമണത്തെ തുടർന്ന് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെയും മരണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാൻ നിയമപരമായും രാഷ്ട്രീയപരമായും പ്രതിഷേധ മുന്നേറ്റം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരൻ എംഎൽഎ, എംപിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് എൻ. പീതാംബരക്കുറുപ്പ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ മണ്വിള രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, ബാബുപ്രസാദ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എംഎൽഎമാരായ കെ.സി. ജോസഫ്, വി.ഡി. സതീശൻ, വി.എസ്. ശിവകുമാർ, എം.വിൻസന്റ്, കെ.എസ്. ശബരീനാഥൻ, ജാഥയിലെ സ്ഥിരാംഗങ്ങളായ തമ്പാനൂർ രവി, ഡോ.ശൂരനാട് രാജശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ, സജീവ് ജോസഫ്, കെ.പി. അനിൽകുമാർ, ആർ.വത്സലൻ, പി.എ. സലീം, ഐ.കെ. രാജു, ജോണ്സണ് ഏബ്രഹാം, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ.സുധാകരൻ, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്,കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.