ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലകേസിലെ അഞ്ചു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 22 വർഷം കഠിന തടവും ശിക്ഷ. വരാക്കര രായപ്പൻ വീട്ടിൽ കൊച്ചപ്പന്റെ മകൻ മെൽവിൻ (35), മുരിയാട് പനിയാറ വീട്ടിൽ വിശ്വനാഥന്റെ മകൻ ജിത്തു എന്ന വിശ്വജിത്ത് (33) എന്നിവരാണു കൊല്ലപ്പെട്ടത്. പരാതിക്കാരനായ മിഥുന്റെ ഇടതുകൈമുട്ടിലും, ഇടതുകൈത്തണ്ടയിലും, വലതുകാൽമുട്ടിലും പരിക്കേറ്റിരുന്നു.
ആനന്ദപുരം വള്ളിവട്ടത്ത് രാജേന്ദ്രന്റെ മകൻ രജീഷ് എന്ന മക്കു (33), പറപ്പൂക്കര ജൂബിലിനഗറിൽ ചെറുവാൾ മരാശേരി വീട്ടിൽ രാമകൃഷ്ണന്റെ മകൻ ശരത് എന്ന ശരവണൻ (32), നെടുമ്പാൾ മൂത്തേടത്ത് വീട്ടിൽ നാരായണന്റെ മകൻ സന്തോഷ് എന്ന കൊങ്കൻ സന്തോഷ് (37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടിൽ പരമന്റെ മകൻ ഷിനു (28), വള്ളിവട്ടത്ത് രാജേന്ദ്രന്റെ മകൻ രഞ്ജു (35) എന്നിവരെയാണു ശിക്ഷിച്ചത്.
മെൽവിനെയും വിശ്വജിത്തിനെയും കൊ ലപ്പെടുത്തിയതിനു ജീവപര്യന്തം തടവും, 50,000 രൂപ വീതം പിഴയുമാണു ശിക്ഷ. ഇതിനു പുറമെ പരിക്കേറ്റ മിഥുനെ വധിക്കാൻ ശ്രമിച്ചതിനും സാക്ഷിയായ ശ്രീജിത്തിനെ വധിക്കാൻ ശ്രമിച്ചതിനും പത്തു വർഷം വീതം കഠിനതടവും, 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. മറ്റു വിവിധ വകുപ്പുകളിലായി രണ്ടു വർഷം വീതം കഠിനതടവുമാണു ശിക്ഷ. കൂടാതെ വിവിധ വകുപ്പുകളിലായി രണ്ടര വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴസംഖ്യയിൽനിന്ന് ഓരോ ലക്ഷം രൂപവീതം കൊല്ലപ്പെട്ട മെൽവിന്റെയും, വിശ്വജിത്തിന്റെയും മാതാപിതാക്കൾക്കു നഷ്ടപരിഹാരമായി നൽകണം. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണു ശിക്ഷ വിധിച്ചത്.
2015 ഡിസംബർ 25 നു ക്രിസ്മസ് ദിനത്തിലാണു സംഭവം. നന്തിക്കര മേനാച്ചേരി വീട്ടിൽ തിമോത്തിയുടെ മകൻ മിഥുന്റെ (25) ഭാര്യയെ രണ്ടാം പ്രതി ശരത് കളിയാക്കുകയും അശ്ലീലചേഷ്ട കാണിക്കുകയും ചെയ്തെന്നാണ് ആരോപണം. മിഥുൻ ഇതു ചോദ്യം ചെയ്തതിലുള്ള വിരോധംമൂലം ക്രിസ്മസ് ദിനത്തിൽ പ്രതികൾ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. പറപ്പൂക്കരയിലെ വാടകവീട്ടിൽനിന്നു മിഥുനേയും, കൂട്ടുകാരായ മെൽവിൻ, ജിത്തു എന്ന വിശ്വജിത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരെയും പുറത്തേക്കു വിളിച്ചിറക്കിയായിരുന്നു അതിക്രമം.
പ്രശ്നം രമ്യമായി പരിഹരിക്കാമെന്നു പറഞ്ഞ് ഇവരെ വിളിച്ചു പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. പുതുക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന എൻ. മുരളീധരൻ, കെ.എൻ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു, പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ശരത് ബാബു കോട്ടയ്ക്കൽ, ജിഷ ജോബി, എബിൻ ഗോപുരാൻ എന്നിവർ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.