ചെങ്ങന്നൂർ: ശബരിമല വലിയതന്ത്രി കണ്ഠര് മഹേശ്വരർക്ക് ജന്മനാടിന്റെ വിട. ഇന്നലെ രാവിലെ 11ന് പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. രാവിലെ പൊതുദർശനത്തിനും പോലീസിന്റെ ഗാർഡ് ഓഫ് ഓണറിനും ശേഷം ഉച്ചയ്ക്ക് 12.30 നു മകൻ കണ്ഠര് മോഹനര് ചിതയ്ക്കു തീകൊളുത്തി. കണ്ഠര് മഹേശ്വരരുടെ പിതൃസഹോദര പുത്രൻ കണ്ഠര് രാജീവര്, ശബരിമല തന്ത്രി മഹേഷ് മോഹനര്, രാഹുൽ ഈശ്വർ, സന്ദീപ് എന്നിവരും സംസ്കാരചടങ്ങുകളിൽ സംബന്ധിച്ചു.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, സി. രവീന്ദ്രനാഥ്, മേഴ്സിക്കുട്ടിയമ്മ, എം.എം. മണി, കടന്നപ്പള്ളി രാമചന്ദ്രൻ, ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വൻ, പി.സി. ജോർജ് എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ചെങ്ങന്നൂരിലെ സ്ഥാനാർഥികളായ സജി ചെറിയാൻ, ഡി. വിജയകുമാർ, പി.എസ്. ശ്രീധരൻപിള്ള, രാജീവ് പള്ളത്ത് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് ചെങ്ങന്നൂർ മുണ്ടൻകാവിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.