പാലാ: കാര്‍ഷിക കേരളത്തിനു പുത്തനുണർവു പകർന്ന് കേരള കര്‍ഷക ജാഥയുടെ തേരോട്ടം. അധ്വാനത്തിന്റെ മഹത്വം ഉദ്ഘോഷിച്ച് മുന്നേറുന്ന ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ കേരള കര്‍ഷക ജാഥയ്ക്കു പാലാ സോണിലെ ഒന്നാം ദിവസത്തെ പര്യടനത്തിനു പരിസമാപ്തി.
കാഞ്ഞിരപ്പള്ളിസോണില്നിന്നു രാവിലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൈകയിലെത്തിയ ജാഥയെ ഡിഎഫ്സി പതാകയേന്തിയ നൂറുകണക്കിനു കര്‍ഷകർ വരവേറ്റു. നാസിക് ദോളിന്റെ അകമ്പടിയോടെ റാലിയായി പൈക ജംഗ്ഷനിൽ ജാഥയെത്തിയപ്പോൾ പാലാ രൂപത സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ ജാഥാ ക്യാപ്റ്റന്‍ ഡോ. സണ്ണി വി.സഖറിയയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനം മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു. പിണ്ണാക്കനാട് ജംഗ്ഷനിലായിരുന്നു രണ്ടാമത്തെ സ്വീകരണം. പാളത്തൊപ്പിയണിഞ്ഞ നൂറുകണക്കിനു കര്‍ഷകരാണ് ജാഥയെ സ്വീകരിക്കാൻ കാത്തുനിന്നത്. മത്തങ്ങ, നേന്ത്രക്കുല, കോളിഫ്ളവര്‍ തുടങ്ങിയ കാര്‍ഷികവിളകൾ നല്‍കിയാണ് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചത്.
അരുവിത്തുറയുടെ മണ്ണിലേക്ക് ഉച്ചയോടെ ജാഥയെത്തി. ഗംഭീര സ്വീകരണമാണ് അരുവിത്തുറയിൽ ഒരുക്കിയത്. കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിനു സമീപം മുത്തുക്കുടകളുമായി അണിനിരന്ന നൂറുകണക്കിനു വനിതകളുടെ അകമ്പടിയോടെ റാലിയായാണ് സ്വീകരണകേന്ദ്രമായ പള്ളിമൈതാനത്തേക്കു ജാഥ എത്തിയത്. സമ്മേളനത്തില്‍ അരുവിത്തുറ ഫൊറോന വികാരി ഫാ. തോമസ് വെടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. വാഴക്കുല, ഇഞ്ചി, മത്തങ്ങ, ചെറിപ്പഴം തുടങ്ങിയവ നല്‍കിയാണ് ജാഥാ ക്യാപ്റ്റനെ കർഷകർ സ്വീകരിച്ചത്. കര്‍ഷകനായ ജോണി തട്ടാംപറമ്പില്‍ ജാഥാ ക്യാപ്റ്റനെ പാളത്തൊപ്പി അണിയിച്ചപ്പോൾ നെല്ലാപാറയിലെ കര്ഷകന് റെജി മുതുകാട്ടില്‍ കോവയ്ക്കാമാല അണിയിച്ചു.
12.30ന് ജാഥ മലയോര ഗ്രാമമായ പൂഞ്ഞാറിലെത്തി. ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു റാലിയായിട്ടാണ് ജാഥയെ സ്വീകരിച്ചാനയിച്ചത്. പൂഞ്ഞാര്‍, കൂട്ടിക്കല്‍ റീജണുകളുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ഒരു കുട്ട മാമ്പഴവും കാന്താരി മുളകുമാലയും നല്‍കിയാണ് മലയോര കര്‍ഷകര്‍ ജാഥാ ക്യാപ്റ്റനെ വരവേറ്റത്. കാവാലി, വേലനിലം, ഏന്തയാര്‍, ചോലത്തടം,പറത്താനം, മലയിഞ്ചിപ്പാറ, കൂട്ടിക്കല്‍ പയ്യാനിത്തോട്ടം, കുന്നോന്നി, കൈപ്പള്ളി, അടിവാരം, പെരിങ്ങളം, മണിയംകുന്ന് എന്നിവിടങ്ങളില്‍നിന്നു സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ ജാഥയ്ക്കു സ്വീകരണമൊരുക്കി.
ഉച്ചകഴിഞ്ഞ് 1.15ന് വാഗമണ്ണിലേക്കുള്ള കവാടമായ തീക്കോയി പള്ളിക്കവലയില്‍ ജാഥയ്ക്ക് സ്വീകരണം നല്കി. ഇവിടെയും കാര്‍ഷിക വിളകൾ നല്‍കിയാണ് ജാഥയെ കര്‍ഷകര്‍ സ്വീകരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടിനു ജാഥ മലയോര ഗ്രാമമായ മേലുകാവുമറ്റത്തെത്തി. എസ്എന്‍ഡിപി യോഗം മേലുകാവുമറ്റം യൂണിറ്റ് സെക്രട്ടറി എം.കെ. പ്രകാശ് മാറാമറ്റവും ഓട്ടോ ടാക്സി തൊഴിലാളികളും ചേർന്നു ജാഥയ്ക്കു സ്വീകരണമൊരുക്കി. ജനപ്രതിനിധികള്‍, സഹകാരികള്‍, ആര്‍പിഎസ് പ്രതിനിധികള്‍ എന്നിവരും സ്വീകരണത്തിനു മുൻനിരയിലെത്തി. തുടര്‍ന്ന് ജാഥ പാലാ സോണിലെ മുട്ടത്തെത്തി. കുടയത്തൂര്‍ മലനിരകള്‍ പിന്നിട്ട് മൂവാറ്റുപുഴയാറിന്റെ തീരത്തുകൂടി അറക്കുളത്തെത്തിയ ജാഥയ്ക്ക് അറക്കുളത്തെ കര്‍ഷക സമൂഹം വൻവരവേല്പാണു നല്‍കിയത്. മൂലമറ്റത്തും കര്‍ഷകരും ചെറുകിട വ്യാപാരികളും ജാഥയെ സ്വീകരിച്ചു. പട്ടയ പ്രശ്നത്തില്‍ ഉള്‍പ്പെടെ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ജാഥാ ക്യാപ്റ്റനു കര്‍ഷകര്‍ കൈമാറി.
വൈകുന്നേരം അഞ്ചോടെ ജാഥ നീലൂരിലെത്തി. തുടര്‍ന്ന് ജിയോവാലി, കൊല്ലപ്പള്ളി, പ്രവിത്താനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി ചൂണ്ടച്ചേരിയില്‍ സമാപിച്ചു.
ജാഥാംഗങ്ങളായ ടോമി തുരുത്തിക്കര, മിജാര്‍ക് കോ-ഓര്‍ഡിനേറ്റര്‍ സിറിയക് ചാഴികാടന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. പാലാ രൂപതയിലെ എസ്എംവൈഎം പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ ജാഥയ്ക്ക് അകമ്പടിയേകി. ഇന്‍ഫാം, എകെസിസി, മാതൃജ്യോതി, പിതൃവേദി, സ്വാശ്രയസംഘം,കര്‍ഷകദളം പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. പാലാ സോണിലെ രണ്ടാം ദിവസത്തെ പര്യടനം ഇന്നു രാവിലെ 8.45ന് ഭരണങ്ങാനം അല്‍ഫോന്‍സാ നഗറില്‍ ആരംഭിക്കും. രാത്രി ഏഴിനു ചേര്‍പ്പുങ്കലില്‍ സമാപിക്കും.
കർഷക ജാഥ നീതിക്കുവേണ്ടിയുള്ള പോരാട്ടം: മാർ മുരിക്കൻ
പാലാ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ കേരള കര്‍ഷക ജാഥ കര്‍ഷക നീതിക്കു വേണ്ടിയുള്ള പോരാട്ടമാണെന്നു പാലാ രൂപത സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍. കേരള കര്‍ഷക ജാഥ പാലാ സോണ്‍ പര്യടനം പൈകയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജേക്കബ് മുരിക്കന്‍. കര്‍ഷക മുന്നേറ്റത്തിന്റെ ഉണര്‍ത്തുപാട്ടായി മാറിയ ജാഥയില്‍ പാരസ്പര്യത്തിന്റെ കണ്ണികളായി കേരളത്തിലെ മുഴുവന്‍ കര്‍ഷകരും കൈകോര്‍ത്തുകഴിഞ്ഞു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള വികസന തന്ത്രമല്ല കര്‍ഷകർക്കുവേണ്ടിയുള്ള വികസന തന്ത്രമാണ് സര്‍ക്കാരുകള്‍ രൂപപ്പെടുത്തേണ്ടതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനു തയാറാകണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടി എക്കാലവും ശബ്ദിച്ച പത്രമാണ് ദീപിക. കര്‍ഷകന്റെ ജീവിതവൃത്തിയോടു ചേര്‍ന്നിരിക്കുന്നതാണ് ദീപികയുടെ സംസ്കാരം. അതിനാല്‍ കേരള കര്‍ഷക ജാഥ കര്‍ഷകന്റെ നവ ഉത്ഥാനത്തിനു വഴി തെളിക്കുമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.