കൊച്ചി: പരിമിതികൾ മറന്നു സർഗശേഷിയുടെ ഉത്സവമൊരുക്കിയ ഭിന്നശേഷിയുള്ള കൂട്ടുകാരെ ഹൃദയപൂർവം നെഞ്ചിലേറ്റി ’സഹൃദയ’ർ. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സംഗീതസംഘമായ സഹൃദയ മെലഡീസ് നൂറു വേദികൾ പിന്നിട്ടതിന്റെ ആഘോഷപരിപാടികൾ കൊച്ചിയുടെ കലാരംഗത്തു പുതുമയും ആവേശവുമായി.
എറണാകുളം ടൗണ്‍ ഹാളിൽ ഇന്നലെ വൈകുന്നേരം ഒരുക്കിയ പ്രൗഢഗംഭീരമായ വേദിയിൽ പാട്ടു പാടിയും നൃത്തമാടിയും നർമത്തിന്റെ രസക്കൂട്ടൊരുക്കിയും ഭിന്നശേഷിയുള്ളവർ സദസിനു മുന്നിൽ വിസ്മയങ്ങളായി.
സജി മലയാറ്റൂർ, ഡിക്സണ്‍ പള്ളുരുത്തി, സാബു വരാപ്പുഴ, അനിൽ ശ്രീമൂലനഗരം, നവ്യ തോമസ്, ആരാധന എന്നിവരാണു ഗാനമേളയ്ക്ക് നേതൃത്വം നൽകിയത്. സതീഷ് തിരുവനന്തപുരം മാജിക് ഷോ അവതരിപ്പിച്ചു. ടിവി താരം കൂടിയായ പ്രദീപ് പെരുന്പാവൂർ മിമിക്സ് പരിപാടികൾ നയിച്ചു. മൂന്നു മണിക്കൂർ നീണ്ട പരിപാടികൾക്കൊപ്പം മാണിക്കമംഗലം സെന്റ് ക്ലയർ ഓറൽ ഹയർ സെക്കൻഡറി സ്കൂളിലെയും ബത്ലേഹം അഭയഭവനിലെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. സഹൃദയയുടെ സാമൂഹ്യ സംരംഭങ്ങളോടു ചേർന്നു ഭിന്നശേഷിയുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും ആരംഭിച്ച സഹൃദയ മെലഡീസ്, കലാരംഗത്തിനും സാമൂഹ്യകേരളത്തിനും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജെയിൻ, സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ഡേവിസ് പടന്നയ്ക്കൽ, പാപ്പച്ചൻ തെക്കേക്കര, കേളി സ്വിറ്റ്സർലൻഡ് ഭാരവാഹികളായ ജോയി, പൗലോസ് മാളിയേക്കൽ, സിനിമാ ടെലിവിഷൻ താരങ്ങൾ, തുടങ്ങിയവർ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.
ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തരാക്കുക, സമൂഹ വികസനത്തിൽ ഭിന്നശേഷികളുള്ളവരെയും ഉൾപ്പെടുത്തുന്ന ഇൻക്ലൂസീവ് സംസ്കാരം രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സഹൃദയ മെലഡീസ് പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.