തിരുവനന്തപുരം: കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്താൻ നിർദേശം. പനി ബാധിച്ചെത്തുന്ന ആർക്കും ചികിത്സ നിഷേധിക്കരുതെന്നു സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രികൾക്കു സർക്കാർ ഇന്നലെ നിർദേശം നൽകി.
കോഴിക്കോട് ജില്ലയിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം പ്രത്യേക (ഐസൊലേഷൻ) വാർഡുകൾ ഏർപ്പെടുത്തി. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും തുറന്നു. മൃഗങ്ങളിലെ നിപ്പാ വൈറസ് ബാധ പഠിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഡയറക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ക്യാമ്പു ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതതു ദിവസത്തെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യ വകുപ്പു നിർദേശം നൽകി.
സംസ്ഥാനത്തു നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പു നൽകി. നിപ്പാ പനി കണ്ടെത്തിയ രണ്ടു ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു ശക്തമായ പരിശോധന തുടങ്ങി. കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ഉന്നതതല സംഘം പ്രശ്ന ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്.
നാഷണൽ സെന്റർ ഫോർ കമ്യൂണിക്കേഷൻ ഡിസീസ് ഡയറക്ടർ ഡോ. സുജീത് സിംഗ്, എപ്പിഡമിയോളജി വിഭാഗത്തിന്റെ തലവൻ ഡോ. എസ്.കെ. ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി. രവീന്ദ്രൻ, ജന്തുജന്യരോഗ വിഭാഗം തലവൻ ഡോ. നവീൻ ഗുപ്ത, സതേണ്‍ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് തലവൻ ഡോ. കെ.എം. പ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സ്ഥതിഗതികൾ വിലയിരുത്തി രോഗവ്യാപനം തടയുന്നതിനുളള തുടർ നടപടികൾ ഏകോപിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്നതിനും ആവശ്യമെങ്കിൽ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയയ്ക്കുന്നതിനുമുളള സംവിധാനം മൃഗസംരക്ഷണ വകുപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.
വവ്വാൽ കടിച്ച പഴം തിന്നരുത്
1. വവ്വാലുകൾ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ മനുഷ്യർ കഴിക്കുകയോ
വളർത്തുമൃഗങ്ങൾക്ക് നൽകുകയോ
ചെയ്യരുത്.
2. മൃഗങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
3. വളർത്തുമൃഗങ്ങളെ കൈകാര്യം
ചെയ്യുന്നവർ കർശനമായ വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.
സ്റ്റേറ്റ് ആനിമൽ ഡിസീസ്
എമർജൻസി കണ്ട്രോൾ
(നിപ്പാ വൈറൽ പനി)
ഹെൽപ്പ് ലൈൻ നന്പർ.
0471-2732151.
ദേശീയ ആരോഗ്യ മിഷന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കോള്‍സെന്ററുമായും സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടാം.
1056 നമ്പറില്‍ വിളിച്ചാല്‍ ദിശയില്‍ നിന്ന് ജില്ലാ കണ്ട്രോള് റൂമിലേക്ക് കണക്ട് ചെയ്ത് നല്‍കും.
നിപ്പാ വൈറസ് പനി ലക്ഷണങ്ങള്‍
അഞ്ചു മുതല്‍ 14 ദിവസം വരെയാണ് ബീജഗര്‍ഭകാലം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഇത്രയും ദിവസം വേണം.
പനി, തലവേദന, തലകറക്കം, ബോധക്ഷയം, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍
ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ എന്നിവയും അപൂര്വമായുണ്ടാവാം.
മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാധ്യതയേറെയാണ് .
കഠിനമായ ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാകും.
24-28 മണിക്കൂറിനകം രോഗി കോമ അവസ്ഥയിലാകും.
രോഗസാധ്യത
മലേഷ്യയിലും സിംഗപ്പൂരിലും പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ്ബാധ പന്നികളുമായി അടുത്ത ബന്ധമുള്ള ആളുകളിലായിരുന്നു.
ഇന്ത്യയിലും ബംഗ്ലാദേശിലും നേരത്തെ ഉണ്ടായ വൈറസ്ബാധ വവ്വാലുകളാല്‍ മലിനമാക്കപ്പെട്ട ഈന്തപ്പഴമോ ഈന്തപ്പഴ ജ്യൂസോ കഴിച്ച ആളുകളിലായിരുന്നു.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുള്ള രോഗപകര്‍ച്ചയും സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രോഗപ്പകര്ച്ചയുടേയും അപകടസാധ്യതയുടേയും ഗൗരവവും പ്രാധാന്യവും വര്‍ധിക്കുന്നു.
രോഗസ്ഥിരീകരണം
രോഗത്തിന്റെ കാഠിന്യാവസ്ഥയിലും രോഗം കുറയുന്ന അവസ്ഥയിലും ലബോറട്ടറി പരിശോധനകളിലൂടെ രോഗസ്ഥിരീകരണം നടത്താം.
തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങള്‍, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്ഫ്ളൂയിഡ് എന്നിവയില്‍നിന്നും പോളിമിറേസ് ചെയിന്‍ റിയാക്ഷന് വൈറസിനെ വേര്‍തിരിച്ചെടുക്കാം.
രോഗം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും രോഗ സ്ഥിരീകരണം നടത്താന്‍ സാധിക്കും
രോഗചികിത്സ
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല്‍ അണുബാധാ നിയന്ത്രണ പ്രവര്‍ത്തനങ്ങളും, ശരിയായ രോഗ ചികില്‍സ, നഴ്സിംഗ് പരിചരണ രീതികളും ആശുപത്രിജന്യ രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ അനിവാര്യമാണ്
റിബാവൈറിന്‍ എന്ന മരുന്ന് ഫലപ്രദമാണെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാത്തതും ചികില്‍സാ പ്രയോഗം കൃത്യമായി നിർണയിക്കപ്പെടാത്തതുമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വവ്വാലില്‍നിന്നുള്ള രോഗബാധ ഒഴിവാക്കാന്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ രോഗബാധയുണ്ടാകാം.
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത് .
വവ്വാലുകള്‍ കടിച്ച ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കരുത്.
രോഗിയില്‍നിന്ന് രോഗം പകരാതിരിക്കാന്‍
രോഗിയുമായി സമ്പര്‍ക്കമുണ്ടായശേഷം കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക
രോഗികിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുക
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക
രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക
ആശുപത്രികളില്‍
രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗം സംശയിക്കുന്നവരോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും ഇടപെടുമ്പോഴും മാസ്കും കയ്യുറകളും ധരിക്കുക
രോഗികളെ പരിചരിക്കുമ്പോള്‍ വ്യക്തിഗത സുരക്ഷാസംവിധാനം ഉപയോഗിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാമുന്‍കരുതലുകളും നിപ്പാ രോഗികളോടും സ്വീകരിക്കുക.
രോഗമുണ്ടെന്ന് സംശിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക
സുരക്ഷാരീതികള്‍
കൈ ശുചിയാക്കുന്ന ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിക്കുക
ചികിത്സയ്ക്കുപയോഗിച്ച ഉപകരണങ്ങള്‍ , രോഗിയുടെ വസ്ത്രം, കിടക്ക വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യുക.
നിപ്പാ രോഗികളെ മറ്റ് രോഗികളുമായി ഇടപെടാന്‍ സാധിക്കാത്ത വിധം വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക.
ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക
രോഗം പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ നിര്‍ബന്ധമാണ്.
അണുനാശിനികളായ ക്ലോറെക്സിഡിന്‍ / ആൽക്കഹോൾ അടങ്ങിയ സാവ്ലോണ് പോലുള്ള ഹസ്ത ശുചീകരണദ്രാവകങ്ങള് കൊണ്ട് പരിചരണത്തിനു ശേഷം കൈകള്കഴുകുക.
പരിചരണ ഉപകരണങ്ങള്‍ ഡിസ്പോസിബിള്‍ ആകുന്നതാണ് നല്ലത്.
പുനരുപയോഗം ആവശ്യമെങ്കില്‍ ശരിയായ രീതിയിൽ അണുനശീകരണം ഉറപ്പാക്കണം.
ഓട്ടോക്ലേവ് ചെയ്യുക - 2ശതമാനം ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക.
മൃതദേഹത്തില്‍നിന്നു രോഗം പകരാതിരിക്കാന്‍
മൃതദേഹം കൊണ്ടുപോകുമ്പോള്‍ മുഖവുമായും ശരീരസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
മുഖത്ത് ചുംബിക്കുക, കവിളില്‍ തൊടുക തുടങ്ങിയ സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
മൃതദേഹം കുളിപ്പിക്കുമ്പോള്‍ മുഖം മറയ്ക്കുക.
മൃതദേഹം കുളിപ്പിച്ച ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കണം.
മരിച്ചയാള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ , പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകുക.
കിടക്ക, തലയിണ പോലുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.