പാലക്കാട്: പ്രശസ്ത സിനിമാ താരം വിജയൻ പെരിങ്ങോട് (66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു വർഷത്തിലേറെയായി കരൾ രോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുൻപ് കാലിൽ ഒരു കുരു രൂപം കൊള്ളുകയും അതു വലുതായി അണുബാധയുണ്ടാകുകയും ചെയ്തു. ഇന്നലെ പുലർച്ചെ സ്ഥിതി മോശമായതിനെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുൻപേ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമായത്. പരേതരായ പാവേരിമന വാമനൻ നന്പൂതിരിയുടെയും,കണ്ണത്ത് നാരായണിയമ്മയുടെയും മകനായി 1951 മാർച്ച് പന്ത്രണ്ടിനാണ് ജനനം.
സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി തുടക്കമിട്ട വിജയൻ പട്ടിക്കാട് രാജ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. 1983 ൽ പി.എൻ.മേനോൻ ചിത്രമായ അസ്ത്രത്തിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്.സത്യൻ അന്തിക്കാടിന്റെ ഒട്ടുമിക്ക സിനിമകളിലും പ്രധാന വേഷങ്ങൾ തന്നെയായിരുന്നു ചെയ്തിരുന്നത്.ശ്രീധരന്റെ ഒന്നാം തിരുമുറിവ്,മീശമാധവൻ,പട്ടാളം,കിളിച്ചുണ്ടൻ മാന്പഴം,അച്ചുവിന്റെ അമ്മ,സെല്ലുലോയ്ഡ്,ദേവാസുരം, മീശ മാധവൻ, നരസിംഹം, നാടുവാഴികൾ , ഒപ്പം, അടക്കം നിരവധി സിനിമകളിൽ വേഷങ്ങൾ ചെയ്തു. ഇറങ്ങാനിരിക്കുന്ന നീലിയാണ് അവസാനം അഭിനയിച്ച ചിത്രം. മലയാള പരസ്യചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ചഞ്ചലാക്ഷിയാണ് ഭാര്യ. മക്കൾ: ഡോ. ഗായത്രി, കണ്ണൻ, വിജയൻ, അനന്തപത്മനാഭൻ. മരുമക്കൾ: അഡ്വ. പ്രജിത്ത്, വിനീത. സഹോദരങ്ങൾ: പരേതയായ ലീല, പരേതയായ ചന്ദ്രിക, രാധാ കൃഷ്ണൻ (കർണാടക സംഗീതജ്ഞൻ ), വിനോദിനി, ഗിരിജ. സംസ്ക്കാരം ചെറുതുരുത്തി പുണ്യതീരത്തു വെച്ചു നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.