കൊച്ചി:സ്കൂൾ നടത്തിപ്പിലും അധ്യാപകഅനധ്യാപക നിയമനത്തിലും ഗുരുതരമായ പ്രതിസന്ധി നിലനില്ക്കുകയാണെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ. 2016-17, 2017-18 അധ്യായനവർഷങ്ങളിലെ ഭൂരിപക്ഷം അധ്യാപക നിയമനങ്ങൾക്കും അംഗീകാരം ലഭിച്ചിട്ടില്ല. കെഇആർ ഭേദഗതിയിലൂടെ ഭൂരിപക്ഷം തസ്തികകളും സർക്കാർ പിടിച്ചടക്കാൻ ശ്രമിക്കുകയാണ്.
അധ്യാപകബാങ്ക് നിലനിർത്താനും പോഷക സംഘടനകളുടെ താത്പര്യം സംരക്ഷിക്കുവാനും സർക്കാർ ശ്രമിക്കുകയാണ്. മികച്ച നിലവാരവും അച്ചടക്കവും പുലർത്തുന്ന എയ്ഡഡ് സ്കൂളുകളിലേക്ക് വ്യത്യസ്തമായ ആഭിമുഖ്യവും ആശയങ്ങളുമുള്ള അധ്യാപകരെ അധ്യാപകബാങ്കിൽ നിന്ന് നിയമിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരേ എയ്ഡഡ് സ്കൂൾ മാനേജുമെൻറുകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നല്കിയിരിക്കുന്ന അവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
ഇതേ കാലത്ത് സ്റ്റാഫ് ഫിക്സേഷൻ പ്രകാരം അംഗീകരിക്കപ്പെട്ട തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നല്കപ്പെട്ടിട്ടില്ല. ന്യൂ സ്കൂൾ പ്രശ്നം നിലനില്ക്കുകയാണ്. കേരളത്തിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലാണ് 1979 നുശേഷം കൂടുതൽ സ്കൂളുകളും അനുവദിക്കപ്പെട്ടത്. ഈ സ്കൂളുകളിൽ നിയമിതരായവരുടെ ഇടയിൽ കടുത്ത നിരാശയും അസ്വസ്ഥതയുമാണ് നിയമനാഗീകാരം ലഭിക്കാത്തതിനാൽ ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് സംതൃപ്തിയോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം.
കഴിഞ്ഞവർഷങ്ങളിൽ അധികമായി ഉണ്ടായ ഡിവിഷൻ ഒഴിവുകളിൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നല്കിയിട്ടില്ല. യുപി, എൽപി പ്രഥമാധ്യാപകരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കിയതുമൂലം ഉണ്ടായ ഒഴിവുകളിൽ നിയമിക്കാനുള്ള അനുവാദം നല്കപ്പെടുന്നില്ല. അണ് ഇക്കണോമിക് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നല്കുന്നില്ല. നിശ്ചിത എണ്ണം (ശരാശരി 15) കുട്ടികളുള്ള സ്കൂളുകളിൽ നിന്ന് പ്രമോഷൻ, ട്രാൻസ്ഫർ എന്നിവ മൂലം ഉണ്ടാകുന്ന ഒഴിവുകളിലെ സ്ഥിര നിയമനങ്ങൾക്കും അംഗീകാരം നല്കുന്നില്ല. 2017-18 വർഷങ്ങളിൽ അംഗീകൃത തസ്തികകളിലേക്ക് ട്രാൻസ്ഫർ ആയ അധ്യാപകരുടെ ശന്പളം തടഞ്ഞിരിക്കുകയാണ്. ഇക്കണോമിക് സ്കൂളുകളിൽ നിന്ന് അണ് ഇക്കണോമിക് സ്കൂളുകളിലേക്കുള്ള പ്രഥമാധ്യാപകരായി നിയമിക്കപ്പെടുന്നതുമൂലം ഉണ്ടാകുന്ന ഒഴിവുകളിൽ സ്ഥിര നിയമനം നടത്താൻ അനുവാദം നല്കുന്നില്ല. ഷിഫ്റ്റ് സന്പ്രദായം നിർത്തലാക്കിയ സ്കൂളുകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് അംഗീകാരം നല്കപ്പെടുന്നില്ല. ബ്രോക്കണ് സർവീസ് സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നു.
2014-15ൽ അനുവദിക്കപ്പെട്ട പുതിയ ഹയർ സെക്കൻഡറി സ്കൂളുകളിലെയും അധികബാച്ചുകളിലെയും 2015-16 ലെ തസ്തിക നിർണയം ഇതുവരെയും നടന്നിട്ടില്ല. ഹയർസെക്കൻഡറിയിലെ ഒഴിവുകളിൽ അധ്യാപകരെ നിയമിക്കുന്നതിന് സങ്കീർണമായ നടപടിക്രമങ്ങൾ മൂലം ഒരു വർഷത്തിലധികം കാലതാമസം നേരിടുകയാണ്. ആവശ്യമായ അനധ്യാപകതസ്തികകൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനാധിപത്യരീതിയിൽ പ്രതികരണ നടപടികളുമായി മുന്നോട്ടുപോകുനും എയ്ഡഡ് വിദ്യാലയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
എറണാകുളം സെൻറ് ആൽബർട്സ് ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് മോണ്. വർക്കി ആറ്റുപുറത്ത്, ജനറൽ സെക്രട്ടറി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, കെസിബിസി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കൽ,, ഫാ. ഫെലിക്സ് ചുള്ളിക്കൽ, സിസ്റ്റർ റോസ് മാർഗരറ്റ്, ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ഫാ. സ്റ്റനിസ്ലാവൂസ് കുന്നേൽ, ലാലമ്മ വർഗീസ്, ഫാ. തോമസ് ഇടത്തിപ്പറന്പിൽ, ഫാ. ജോണ്സണ് പുറ്റാനിൽ, റവ. ഡോ. ടി.ഐ. ജെയിംസ്, അർജുൻ പി.പി., ജസ്റ്റിൻ ജോർജ്, ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐ, സിസ്റ്റർ ക്രിസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.