ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താൻ എൽഡിഎഫും തിരിച്ചു പിടിക്കാൻ യുഡിഎഫും അട്ടിമറി ലക്ഷ്യമിട്ട് എൻഡിഎയും വാശിയേറിയ പ്രചാരണം നടത്തിയതു മൂന്നര മാസക്കാലം.
ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിന് ഇടതു-വലതു മുന്നണികളെ മാറി മാറി സഹായിച്ചിട്ടുള്ള പാരന്പര്യമാണുള്ളത്. കൂടുതൽ തുണച്ചിട്ടുള്ളതു യുഡിഎഫിനെയാണ്. എന്നാൽ, കഴിഞ്ഞ തവണ എൻഡിഎ ശക്തമായി രംഗത്തെത്തിയതോടെയാണ് ത്രികോണ മത്സരത്തിനു വേദിയൊരുങ്ങിയത്. ഇന്നു മൂന്നു മുന്നണികൾക്കും ശക്തമായ സ്വാധീനം ചെങ്ങന്നൂരിലുണ്ട്.
2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻനായർ 52,880 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ പി.സി. വിഷ്ണുനാഥ് 44,897 വോട്ടുകളും എൻഡിഎയിലെ പി.എസ്. ശ്രീധരൻപിള്ള 42,682 വോട്ടുകളും നേടി. സ്വതന്ത്രയായി മത്സരിച്ച ശോഭന ജോർജ് 3996, ബിഎസ്പി 483, മറ്റൊരു സ്വതന്ത്രൻ 247 വോട്ടും അന്നത്തെ തെരഞ്ഞെടുപ്പിൽ നേടി. വോട്ടിംഗ് ശതമാനം എൽഡിഎഫ് 36.38, യുഡിഎഫ് 30.89, എൻഡിഎ 29.36 എന്നിങ്ങനെയായിരുന്നു.
ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, മുളക്കുഴ, ആലാ, പുലിയൂർ, പാണ്ടനാട്, മാന്നാർ, ചെന്നിത്തല തൃപ്പെരുന്തുറ, ബുധനൂർ, ചെറിയനാട്, വെണ്മണി എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭ മണ്ഡലം. കേരളത്തിന്റെ ആദ്യത്തെ നിയമസഭ സ്പീക്കറെ സമ്മാനിച്ച മണ്ഡലവും ചെങ്ങന്നൂരാണ്. 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്നു മത്സരിച്ച് വിജയിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്ന ആർ. ശങ്കരനാരായണൻ തന്പിയായിരുന്നു ആദ്യ സ്പീക്കർ.
1960ലും 65ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കെ.ആർ. സരസ്വതിയമ്മ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി രണ്ടുതവണ വിജയിച്ചു. 60ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ആർ. രാജശേഖരൻ തന്പിയും 65ൽ കോണ്‍ഗ്രസിലെ എൻ.എസ്. കൃഷ്ണപിള്ളയുമായിരുന്നു എതിരാളികൾ. 1967ലും 70ലും സിപിഎമ്മിലെ പി.ജി. പുരുഷോത്തമൻ പിള്ള വിജയിച്ചപ്പോൾ 1977ൽ എൻഡിപി സ്ഥാനാർഥി എസ്. തങ്കപ്പൻപിള്ള വിജയിച്ചു. കേരള കോണ്‍ഗ്രസിലെ കെ.ആർ. സരസ്വതി അമ്മയായിരുന്നു എതിരാളി. 1980ൽ എൻഡിപി സ്ഥാനാർഥിയായി മത്സരിച്ച കെ.ആർ. സരസ്വതിയമ്മയ്ക്കായിരുന്നു വിജയം. അന്നു കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് കുതിരവട്ടമായിരുന്നു എതിരാളി. 1982ലും ഇതേ പരീക്ഷണം ആവർത്തിച്ച് യുഡിഎഫ് വിജയം കൊയ്തു. എൻഡിപിയിലെ എസ്. രാമചന്ദ്രൻപിള്ളയാണ് അന്ന് വിജയിച്ചത്. സിപിഎമ്മിലെ പി.കെ. നന്പ്യാരായിരുന്നു എതിർ സ്ഥാനാർഥി.
1987ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോണ്‍ഗ്രസ്-എസിലെ മാമ്മൻ ഐപ്പായിരുന്നു വിജയി. എൻഡിപിയിലെ ആർ. രാമചന്ദ്രൻ നായരായിരുന്നു എതിർ സ്ഥാനാർഥി. പിന്നീട് യുഡിഎഫ് തുടർച്ചയായി ഇവിടെ വിജയിച്ചു. 1991ലും 96ലും 2001ലും കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ശോഭന ജോർജ് വിജയിച്ചു. 91ലും 96ലും കോണ്‍ഗ്രസ്-എസിലെ മാമൻ ഐപ്പിനെയും 2001ൽ സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരെയുമാണ് ഇവർ തോൽപ്പിച്ചത്.
2006ലും 2011ലും കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥായിരുന്നു യുഡിഎഫിനെ വിജയ രഥത്തിലേറ്റി മണ്ഡലം നിലനിർത്തിയത്. 2006ൽ സിപിഎമ്മിലെ സജി ചെറിയാനെയും 2011ൽ സിപിഎമ്മിലെ സി.എസ്. സുജാതയെയുമാണ് വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.
എന്നാൽ, 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് തിരിച്ചു പിടിച്ചു. 1987ലെ വിജയത്തിനു ശേഷം ഒരു നീണ്ട ഇടവേളതന്നെ വേണ്ടി വന്നു എൽഡിഎഫിനു മണ്ഡലം തിരിച്ചു പിടിക്കാൻ. സിറ്റിംഗ് എംഎൽഎ പി.സി. വിഷ്ണുനാഥിനെ തോൽപ്പിച്ചാണ് സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻനായർ മണ്ഡലം തിരിച്ചു പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കടുത്ത മത്സരമായിരുന്നു ചെങ്ങന്നൂരിൽ നടന്നത്. 2011 ൽ ബിജെപിക്കു ലഭിച്ച 6062 വോട്ടിൽനിന്നു വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ സാധിച്ച തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ഇത്തവണ മത്സരരംഗത്തുള്ള സജി ചെറിയാനും ശ്രീധരൻപിള്ളയും മുന്‍പു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഗോദായിൽ പയറ്റിയവരെങ്കിൽ വിജയകുമാറിന് ഇത് കന്നിയങ്കമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.