ഇരിങ്ങാലക്കുട: കാനഡയിൽ ജോലിക്കുള്ള വീസ വാഗ്ദാനം ചെയ്തു മാപ്രാണം സ്വദേശികളായ യുവദമ്പതികളിൽനിന്നു 40 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീംകുളങ്ങര വീട്ടിൽ രഞ്ജിത്തിനെ(27) യാണ് ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ് കുമാറും സംഘവും ചെന്നൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
2016 ഡിസംബറിലായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്.
തുടർന്ന് ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ് കുമാർ, എസ്ഐ മാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പ്രതാപൻ, മുരുകേഷ് കടവത്ത്, കെ.ഡി. രമേഷ്, അരുണ്, എം.എസ്. വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
വിദേശ എംബസിയിലെ ജീവനക്കാരനാണെന്നും വിവിധ എംബസികളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കാനഡയിൽ മാസംതോറും ലക്ഷങ്ങൾ വേതനം ലഭിക്കുന്ന ജോലിയും, ഫാമിലി വീസയും സംഘടിപ്പിക്കാമെന്നു പറഞ്ഞു പലപ്പോഴായി ഇവരുടെ അക്കൗണ്ടിൽനിന്നു പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചായിരുന്നു രഞ്ജിത്തിന്റെ തട്ടിപ്പ്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വീസ ലഭിക്കാതിരുന്ന ദമ്പതികൾ കാണാൻ ശ്രമംനടത്തിയപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി സമാന രീതിയിൽ രഞ്ജിത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദേശത്തേക്കു കടന്ന രഞ്ജിത്തിനെ പിടിക്കാനായി ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും പ്രത്യേക അന്വേഷണസംഘം ‘ലുക്ക് ഒൗട്ട് ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലായിരുന്ന രഞ്ജിത്ത് നാട്ടിലെത്താൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം എങ്ങനെയോ അറിഞ്ഞ രഞ്ജിത്ത് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. തുടർന്നാണു പോലീസിന്റെ പിടിയിലായത്. പിടിയിലായ രഞ്ജിത്തിനെ അവിടുത്തെ ഐബി ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
കൃത്രിമമായി നിർമിച്ച കനേഡിയൻ വീസ ഇരിങ്ങാലക്കുടയിലെ ദമ്പതികളെ കാണിച്ചാണു രഞ്ജിത്ത് വിശ്വാസം നേടിയെടുത്തത്. കണ്ണൂർ ജില്ലയിൽ തട്ടിപ്പിനിരയായ രണ്ടു യുവാക്കൾക്കും ഇതേ അനുഭവമാണുണ്ടായത്. വ്യാജ വീസയുമായി കാനഡയിലേക്കു പോകാനെത്തിയ യുവാക്കൾ മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ഇന്റർവ്യൂ ആവശ്യത്തിനായി മാപ്രാണത്തുള്ള ദമ്പതിമാരെ രണ്ടു തവണ ജക്കാർത്തയിലേക്കു കൊണ്ടുപോയി ആഴ്ചകളോളം താമസിപ്പിച്ചു തിരിച്ചയച്ചിരുന്നു. പിടിയിലായ രഞ്ജിത്തിന്റെ പാസ്പോർട്ട് അടക്കമുള്ള യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന്, ഇയാൾ ഫിലിപ്പീൻസ്, തായ്ലൻഡ്, ഫിജി, വിയറ്റ്നാം, യുകെ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സന്ദർശനം നടത്തിയെന്നു വ്യക്തമായിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശ രാജ്യങ്ങളിലെ നിശാക്ലബുകളിൽ ചെലവഴിക്കുകയായിരുന്നു ഇയാളുടെ രീതി. വിദ്യാസമ്പന്നരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിലൂടെ കണ്ടെത്തിയാണ് തട്ടിപ്പിനായി സമീപിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.