തിരുവനന്തപുരം : ഈ വർഷത്തെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂർത്തിയായപ്പോൾ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിൽ പുതുതായി എത്തിയത് 1,85,971 കുട്ടികൾ. കഴിഞ്ഞ വർഷം പുതുതായി എത്തിയ 1,45,208 കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങി രണ്ടു വർഷത്തിനകം 3,31,179 കുട്ടികൾ പുതിയതായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടി. ഈ വർഷം സർക്കാർ സ്കൂളുകളിൽ 6.3 ശതമാനവും (70,644), എയ്ഡഡ് മേഖലയിൽ 5.4 ശതമാനം (1,15,327), കുട്ടികളുടെ വർധന രേഖപ്പെടുത്തി. എന്നാൽ അണ്‍എയ്ഡഡ് മേഖലയിൽ 33,174 കുട്ടികൾ (എട്ടു ശതമാനം) കുറഞ്ഞു.
ഒന്നാം ക്ലാസിൽ മാത്രം ഇപ്രാവശ്യം പുതിയതായി എത്തിയത് 10,078 കുട്ടികളാണ്. എല്ലാ ജില്ലകളിലും ഒന്നാം ക്ലാസിൽ കുട്ടികൾ വർധിച്ചു. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ കുട്ടികളുടെ വർധന ഉണ്ടായി. എയ്ഡഡ് മേഖലയിൽ പത്താം ക്ലാസ് ഒഴികെ എല്ലാ ക്ലാസിലും കുട്ടികൾ വർധിച്ചു. എന്നാൽ അണ്‍എയ്ഡഡ് മേഖലയിൽ എല്ലാ ക്ലാസുകളിലും കുട്ടികൾ കുറഞ്ഞു. സംസ്ഥാന അടിസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങളിൽ അധികമായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ്. 45702 കുട്ടികൾ (24.57 ശതമാനം) എട്ടാം ക്ലാസിൽ 37,724 കുട്ടികൾ (20.28 ശതമാനം) അധിമായി ഈ വർഷം പ്രവേശനം നേടി.
പൊതുവിദ്യാലയങ്ങളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണവും കഴിഞ്ഞ 25 വർഷത്തിനിടയിൽ ആദ്യമായി മുൻവർഷത്തേക്കാൾ വർധിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ 32349 കുട്ടികളുടെ വർധന ഉണ്ടായി. 25 വർഷമായി ഓരോ വർഷവും മൊത്തം വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തേക്കാൾ കുറയുന്ന പ്രവണതയാണ് ഇതുവരെ ഉണ്ടായിരുന്നത്.
എല്ലാ ജില്ലകളിലും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ വർധിച്ചത് മലപ്പുറം ജില്ലയിലും (32,964) തൊട്ടടുത്ത് കോഴിക്കോട് (20,043), പാലക്കാട് (17,197), കണ്ണൂർ (16802), കൊല്ലം (16720), തിരുവനന്തപുരം (15777) ജില്ലകളുമാണ്.
കഴിഞ്ഞവർഷം സർക്കാർ (1126712), എയ്ഡഡ് (2140794), അണ്‍എയ്ഡഡ് (413234) മേഖലകളിലായി മൊത്തം 36.81 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ വർഷം സർക്കാർ (1145973), എയ്ഡഡ് (2153882), അണ്‍എയ്ഡഡ് (403963) മേഖലകളിലായി മൊത്തം 37.04 ലക്ഷം കുട്ടികൾ ഉണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് (602) ലക്ഷം മലപ്പുറം ജില്ലയിലാണ് കോഴിക്കോട് (3.6 ലക്ഷം), പാലക്കാട് (3.4 ലക്ഷം) കണ്ണൂർ (2.8 ലക്ഷം) ആലപ്പുഴ (1.6 ലക്ഷം), കാസർഗോഡ് (1.5 ലക്ഷം), കോട്ടയം (1.4 ലക്ഷം), വയനാട് (ഒരുലക്ഷം), ഇടുക്കി (0.9 ലക്ഷം), പത്തനംതിട്ട (0.76 ലക്ഷം) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
സമ്പൂർണ സോഫ്റ്റ്വേറിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാറ്റിക്സ് വിഭാഗം കണക്കെടുപ്പു നടത്തി വിശകലനം നടത്തിയാണ് ആറാം പ്രവൃത്തിദിന കണക്കെടുപ്പ് റിപ്പോർട്ട് തയാറാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായ ഈ വലിയ വർധന ഉണ്ടായിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.