കൊച്ചി: മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഉൾപ്പെടെ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങൾ നേരിടാൻ സമഗ്ര ചികിത്സാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ടെന്ന് ന്യൂറോളജി വിദഗ്ധരുടെ ഓട്ടോ ഇമ്യൂണോളജി ആഗോള ശാസ്ത്ര കോണ്‍ഗ്രസ്. ഇതിനായി ബന്ധപ്പെട്ട മേഖലകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കമ്മിറ്റി ഫോർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് ഇൻ മൾട്ടിപ്പിൾ സ്ക്ലിറോസിസ് നേതൃത്വം നൽകും.
ന്യൂറോളജിസ്റ്റുകൾ, എംഎസ് ക്ലിനിക്കുകൾ, സപ്പോർട്ട് ഗ്രൂപ്പുകൾ, പൊതുസർക്കാർ ആരോഗ്യമേഖലകൾ, സർക്കാർ സംവിധാനങ്ങൾ, ഇൻഷ്വറൻസ് മേഖല എന്നിവയുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെന്നു മൾട്ടിപ്പിൾ സ്ക്ലിറോസിസ് വിദഗ്ധനും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂറോളജി വിഭാഗം പ്രഫസറുമായ ഡോ. ആർ. സുരേഷ്കുമാർ പറഞ്ഞു.
കേന്ദ്ര നാഡിവ്യൂഹത്തെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് കാഴ്ചത്തകരാറുകൾ, തളർവാതം, പക്ഷാഘാതം, പേശീബലക്കുറവ്, ഏകോപന പ്രശ്നങ്ങൾ, മൂത്രാശയ രോഗ ലക്ഷണങ്ങൾ, ശാരീരികവും മാനസികവുമായ തളർച്ച, മാനസിക പിരിമുറുക്കം എന്നിവയ്ക്കും കാരണമാവുന്നുണ്ട്.
കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് (കെഎഎൻ), ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജി (ഐഎഎൻ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൊച്ചി ക്രൗണ്‍ പ്ലാസയിൽ സമ്മേളനം നടക്കുന്നത്. ഓട്ടോ ഇമ്യൂണ്‍ കുഴപ്പങ്ങൾ, എൻസെഫിലൈറ്റിസ്, കുട്ടികളിലെ ഓട്ടോ ഇമ്യൂണ്‍ രോഗബാധ, റേഡിയോളജി ആൻഡ് ഓട്ടോ ഇമ്യൂണിറ്റി തുടങ്ങി വിവിധ ശാസ്ത്ര സെഷനുകൾ നടന്നു. യൂറോപ്യൻ ഷാർക്കോട്ട് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പ്രോഗ്രസീവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന സിംപോസിയം ശ്രദ്ധേയമായി. രോഗാവസ്ഥകളെ സധൈര്യം നേരിടാൻ രോഗികളെ പ്രാപ്തരാക്കുന്ന പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു.
മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് രോഗികളെ പങ്കെടുപ്പിച്ചുള്ള സംയുക്തപരിപാടി ഡോ. ജറേമി ഹോബർട്ട്, ഡോ. സുരേഷ് മേനോൻ, ഡോ. ജലേഷ് പണിക്കർ, ഡോ.ആർ.സുരേഷ്കുമാർ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിൽ നടന്നത്. രണ്ടു ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.