തിരുവനന്തപുരം: സംസ്ഥാനത്തെ ശരാശരി നിലവാരത്തിലും താഴെയുള്ള പോലീസ് സ്റ്റേഷനുകളിൽ ഐജി, എസ്പി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശിക്കാൻ നിർദേശം. ഉന്നത ഉദ്യോഗസ്ഥർ കുറച്ചുസമയം അവിടെ ചെലവഴിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തണം. ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നല്കുകയും പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വേണം. പോലീസ് ആസ്ഥാനത്ത് നടന്ന സംസ്ഥാനത്തെ എസ്പിമാർ മുതലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ത്രൈമാസ ക്രൈം കോണ്ഫറൻസിലാണു തീരുമാനം.
നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പോലീസ് സ്റ്റേഷൻ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ നിരവധി നിർദേശങ്ങൾ നേരത്തെ നല്കിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സംവിധാനമുണ്ടാക്കും. ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം മെച്ചപ്പെടുത്തൽ, രാത്രികാല പട്രോളിംഗ് ഗുണ്ടകൾക്കും മാഫിയകൾക്കും അമിത പലിശക്കാർക്കും എതിരെയുള്ള നടപടികൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ എസ്പി മാരുടെയും ഡിവൈഎസ്പി മാരുടെയും മേൽനോട്ടം കൂടുതലുണ്ടാകണമെന്നും യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
സ്റ്റേഷനുകൾക്കു വാഹനങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. സംസ്ഥാനത്തെ 100 സ്റ്റേഷനുകൾ സ്മാർട്ട് പോലീസ് സ്റ്റേഷനുകളാക്കും. ഇത്തരം സ്റ്റേഷന്റെ മാതൃക വികസിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ വീതം എഡിജിപി എസ്സിആർബി, എഡിജിപി (ട്രെയിനിംഗ്), എഡിജിപി (എച്ച്ക്യൂ.), തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് അനുവദിച്ചിട്ടുണ്ട്. ഈ മാതൃകകൾ വിലയിരുത്തി ജില്ലകളിൽ മറ്റ് സ്മാർട്ട് സ്റ്റേഷനുകൾ ആരംഭിക്കും. ഈ സ്റ്റേഷനുകളിൽ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ നിയമിക്കും. പോലീസ് സംവിധാനത്തിൽ സുപ്രധാനം പോലീസ്സ്റ്റേഷനുകളാണെന്നതിനാൽ അവയെ ജനസൗഹൃദപരമാക്കുന്നതിനും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉൗന്നൽ നല്കി പ്രവർത്തിക്കണമെന്നു ബെഹ്റ നിർദേശിച്ചു.
മൂന്നാംമുറ പോലുള്ള പ്രവണതകൾ തടയാൻ ആധുനിക ചോദ്യം ചെയ്യൽമുറികൾ കൂടുതലായി ഉപയോഗിക്കണം. അഴിമതി തടയുന്നതിനു പരിശോധനകൾ കർശനമാക്കണം. ക്രിമിനൽ കേസുകളിൽ പെട്ട ഉദ്യോഗസ്ഥർക്കെതിരേ കർശന ശിക്ഷാ നടപടി സ്വീകരിക്കും. അഴിമതി, സ്വഭാവദൂഷ്യം, ഗുരുതരകുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെടുന്നവർക്കെതിരെ പിരിച്ചുവിടൽ അടക്കം നിയമപരമായി സാധ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കും.
സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ കാണാതാകുന്ന കേസുകൾ വർധിച്ചുവരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇക്കാര്യത്തിൽ ഐജിമാരും ജില്ലാപോലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലർത്തണം.
സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടിവരുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ പോക്സോ കേസുകളുടെ അന്വേഷണം ശക്തമാക്കുകയും ശിക്ഷാനിരക്ക് വർധിപ്പിക്കുകയും വേണമെന്നും ഡിജിപി നിർദേശിച്ചു.
എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരി, ഡോ ബി.സന്ധ്യ, അനിൽകാന്ത്, എസ്. അനന്ദകൃഷ്ണൻ, ഡോ ഷെയ്ക് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്കുമാർ ഐജിമാരായ മനോജ് ഏബ്രഹാം, എം.ആർ അജിത്കുമാർ, എസ്.ശ്രീജിത്ത്, വിജയ് സാക്കറെ, ബൽറാംകുമാർ ഉപാധ്യായ, ജി.ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, പി.വിജയൻ, ഡിഐജിമാരായ എം.പി ദിനേശ്, അനൂപ് കുരുവിള ജോണ്, പി.പ്രകാശ്, കെ.സേതുരാമൻ, കെ.പി ഫിലിപ്പ്, ഷെഫീൻ അഹമ്മദ്, ജില്ലാ പോലീസ് മേധാവിമാർ, എസ്പിമാർ എന്നിവർ പങ്കെടുത്തു.
•••
റെയിൽവേ പോലീസ് ശക്തമാക്കും
തിരുവനന്തപുരം: കള്ളക്കടത്തിനും വിധ്വംസകപ്രവർത്തനത്തിനും മറ്റുമായി ട്രെയിനുകളെ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം വിലയിരുത്തി റെയിൽവേ പോലീസ് സംവിധാനം ശക്തിപ്പെടുത്തുണമെന്ന് പോലീസ് ഉന്നത തല യോഗത്തിൽ നിർദേശമുയർന്നു. ഡ്വോഗ് സ്ക്വാഡ്, പ്രത്യേക കണ്ട്രോൾ റൂം എന്നിവ റെയിൽവേ പോലീസിനും നൽകും. കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ റെയിൽവേ പോലീസിൻ ഉൾപ്പെടുത്തും.
തീരദേശ പോലീസ് സംവിധാനത്തിന് കുടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഈ വിഭാഗത്തിലെ ഒഴിവുകൾ പരിശീലനം പരിശീലനം നേടിയവരെ ഉൾപ്പെടുത്തി നികത്തും. ഈ നിയമനങ്ങളിൽ തീരദേശ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നല്കും.
വർക്കിംഗ് അറേഞ്ച്മെന്റ് നിയമനങ്ങൾ പരമാവധി ചുരുക്കണമെന്ന് യോഗം നിർദ്ദേശിച്ചു. അനിവാര്യമായി വേണ്ട ഉദ്യോഗസ്ഥരെ മാത്രമേ വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കാൻ അനുവദിക്കൂ. സംസ്ഥാനതലത്തിൽ കൃത്യമായ മനുഷ്യവിഭവശേഷി വിലയിരുത്തി ആവശ്യകത അനുസരിച്ച് സേനാംഗങ്ങളെ പുനർ വിന്യസിക്കും. 2018 ൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ വർഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവയ്ക്കെതിരെ ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും മതസൗഹാർദവും സാമുദായിക ഐക്യവും മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ്മകളും പ്രവർത്തന പരിപാടികളും ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തണം.
അന്വേഷണം പൂർത്തിയാകാത്ത കേസുകളിൽ അവ പൂർത്തിയാക്കുന്നതിന് ആവശ്യമെങ്കിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നും യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു . ട്രാഫിക് അപകടങ്ങൾ മുൻ വർഷത്തിലും 20% കുറയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ആ ലക്ഷ്യം നേടാൻ ഇനിയും കാര്യക്ഷമമായ നടപടികൾ വേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.