മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സിഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറു പേർക്കും അഞ്ച് പോലീസുകാർക്കും പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 11 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം എടയന്നൂര്‍ മുൻ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്തിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
തലശേരി റോഡിൽനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷനുമുന്നിൽ പോലീസ് തടഞ്ഞു. ഇതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മാർച്ച് ഉദ്ഘാടനം ചെയ്തു. റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ഇതിനിടെ പ്രവർത്തകർ പോലീസിനുനേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീർ വാതക ഷെല്ലും ഗ്രനേഡും പ്രയോഗിച്ചെങ്കിലും പൊട്ടിയില്ല.
കല്ലേറിൽ മട്ടന്നൂർ സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർക്കും എആർ ക്യാമ്പിലെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. ലത്തിച്ചാർജിലും കല്ലേറിലും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ഷിജു ആലക്കാടൻ, എം.കെ. വിനോദ് കുമാർ, പ്രശാന്ത് കൊതേരി, അശ്വിൻ മട്ടന്നൂർ തുടങ്ങിയവർക്ക് പരിക്കേറ്റു. ഒന്നര മണിക്കൂറോളം പോലീസ് സ്റ്റേഷനുമുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകർ റോഡിൽ കിടന്നു. പോലീസ് അറസ്റ്റ് ചെയ്തു നീക്കാതിരുന്നതോടെ പ്രവർത്തകർ സ്റ്റേഷൻ വളപ്പിലേക്കു കയറി. തുടർന്ന് 11 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനും സമീപത്ത് നിർത്തിയിട്ട കാറിനും കേടുപാട് സംഭവിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
യൂത്ത് കോൺഗ്രസ്-കെഎസ്യു നേതാക്കളായ റിജിൽ മാക്കുറ്റി, ഒ.കെ. പ്രസാദ്, ജഷീർ പള്ളിവയൽ, ടി.എം. ഹാരിസ്, സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ്, വി. രാഹുൽ, അൻസൽ വാഴപ്പള്ളിൽ, നൗഫൽ വാരം, ലിബേഷ് പുൽപ്പക്കരി, ഫൈസൽ കൊട്ടാരത്തിൽ എന്നിവരെയാണ് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റ് ചെയ്തത്. സംഘർഷത്തെ തുടർന്നു രണ്ടു മണിക്കൂറോളം മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. മാർച്ച് നേരിടാൻ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്റ്റേഷനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.